‘ഭാര്യമാരെ കൂടെ കൂട്ടണം, കഴിക്കാൻ വാഴപ്പഴം വേണം’- കോഹ്ലിപ്പടയുടെ ആവശ്യങ്ങൾ കേട്ട് അമ്പരന്ന് ഭരണസമിതി

അപർണ| Last Modified ബുധന്‍, 31 ഒക്‌ടോബര്‍ 2018 (08:27 IST)
ഏകദിന ക്രിക്കറ്റ് ലോകകപ്പ് അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കാനിരിക്കെ ഇന്ത്യൻ ടീം അതിന്റെ തിരക്കിലാണ്. ടീമിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. അതിനിടയി തങ്ങൾക്കായി ഇംഗ്ലണ്ടിൽ ലഭ്യമാക്കേണ്ട സൗകര്യങ്ങളുടെ പട്ടിക ഒരുക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം.

സുപ്രീം കോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിയുടെ നേതൃത്വത്തിൽ അടുത്തിടെ ചേർന്ന റിവ്യൂ മീറ്റിങ്ങിലാണ് ‘ലോകകപ്പ് ആവശ്യങ്ങൾ’ ടീം പ്രതിനിധികൾ മുന്നോട്ടുവച്ചത്. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നിർദേശ പ്രകാരം ടീം സമർപ്പിച്ച നിർദേശ പട്ടിക കണ്ട് അമ്പരന്നിരിക്കുകയാണ് ബിസിസിഐ.

ലോകകപ്പിനു പോകുമ്പോൾ ഭാര്യമാരെയും കൂടെക്കൊണ്ടുപോകാൻ അനുവദിക്കണമന്നതാണ് ആവശ്യങ്ങളുടെ പട്ടികയിൽ ഒന്നാമത്. ഇംഗ്ലണ്ടിൽ സഞ്ചരിക്കാൻ റിസർവ് ചെയ്ത ഒരു ട്രെയിൻ കംപാർട്മെന്റ് വേണമെന്നും അതിൽ ഭാര്യമാരെ കൂടെ ഉൾപ്പെടുത്തണമെന്നും കഴിക്കാൻ വാഴപ്പഴം വേണമെന്നുമുള്ള ഡിമാൻഡുകളാണ് ബിസിസിഐക്ക് മുന്നിൽ താരങ്ങൾ വെച്ചത്.

നിലവിൽ, വിദേശ പര്യടനങ്ങളിൽ ഭാര്യമാരെ ഒപ്പം കൊണ്ടുപോകുന്നതിന് ബിസിസിഐ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ദിവസങ്ങളിൽ ഭാര്യമാരെ കൂടി കൂടെ കൂട്ടാൻ അനുമതി വേണമെന്ന് ടീം ആവശ്യപ്പെട്ടിരിക്കുന്നത്. മൽസരങ്ങൾക്കുശേഷം കൂടുതൽ ഉന്മേഷവാന്‍മാരാകാൻ ഇതു താരങ്ങളെ സഹായിക്കുമെന്നായിരുന്നു കോഹ്‍ലിയുടെയും സംഘത്തിന്റെയും വാദം.

ഇക്കാര്യത്തിൽ എല്ലാ താരങ്ങളുടെയും അഭിപ്രായം എഴുതിവാങ്ങിയശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന് ഇടക്കാല സമിതി വ്യക്തമാക്കി. ചില താരങ്ങൾ ഭാര്യമാരുമായി വരുന്നതു മറ്റു താരങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അഭിപ്രായം എഴുതിവാങ്ങാൻ തീരുമാനിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :