'കത്തി' ഭൂമി കുലുക്കില്ല, സാവധാനം എത്തും!

കത്തി, ഐ, പൂജൈ, മുരുഗദോസ്, ഷങ്കര്‍, ഹരി
Last Updated: തിങ്കള്‍, 13 ഒക്‌ടോബര്‍ 2014 (20:26 IST)
മുമ്പ് പല അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇളയദളപതി വിജയ് അതില്‍ നിന്നെല്ലാം പാഠം പഠിച്ചു. അതുകൊണ്ടുതന്നെ തന്‍റെ 'കത്തി' എന്ന സിനിമയുടെ റിലീസിന് മുമ്പ് അത്ര വലിയ കോളിളക്കമൊന്നും വേണ്ട എന്നാണ് വിജയ് തീരുമാനിച്ചിരിക്കുന്നത്.

'തലൈവാ' എന്ന സിനിമയുടെ റിലീസിന് മുമ്പ് വന്‍ പ്രചരണം നടത്തിയതും അതോടെ വിവാദങ്ങള്‍ തലപൊക്കിയതും പടത്തിന്‍റെ റിലീസിനെ തന്നെ പ്രതികൂലമായി ബാധിച്ചതും തമിഴകം കണ്ടതാണ്. അതുകൊണ്ടുതന്നെ നിശബ്ദമായ പ്രചരണം മാത്രമേ കത്തിയുടെ റിലീസ് വരെ ഉണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 22നാണ് കത്തിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ വലിയ പ്രൊമോഷന്‍ പരിപാടികളോ, എന്തിന് ഒരു പത്രസമ്മേളനമോ പോലും ഉണ്ടായിട്ടില്ല. ട്രെയിലര്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

ഈ സിനിമയുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സിന് ശ്രീലങ്കന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുകയാണ്. വിവിധ തമിഴ് സംഘടനകള്‍ ഇതിനോടകം തന്നെ വന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. അതുകൊണ്ടുതന്നെ വലിയ പ്രചരണ കോലാഹലം അഴിച്ചുവിട്ട് കൂടുതല്‍ വിവാദത്തീയുയര്‍ത്തേണ്ട എന്ന നിലപാടിലാണ് വിജയും കൂട്ടരും.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത കത്തിയില്‍ സമാന്തയാണ് നായിക. അനിരുദ്ധ് ഈണമിട്ട ഗാനങ്ങള്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :