ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കം; ഇന്‍ഡിവുഡിന്‍റെ സ്വപ്നപദ്ധതി 'ഐക്കരക്കോണത്തെ ഭിഷഗ്വരന്‍‌മാര്‍' ഷൂട്ടിങ് ആരംഭിച്ചു

BIJU| Last Updated: ചൊവ്വ, 22 മെയ് 2018 (12:52 IST)
സാമൂഹിക പ്രതിബദ്ധത ഫണ്ട് (സിഎസ്ആര്‍) ഉപയോഗിച്ച് യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ഹോളിവുഡ് സംവിധായകനുമായ സോഹന്‍ റോയിയാണ് ഏരീസ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്നത്.

രാജ്യത്ത് ആദ്യമായാണ് ഒരു കോര്‍പ്പറേറ്റ് കമ്പനി വിദ്യാഭ്യാസം, ആരോഗ്യം, ശുചീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, ദുരന്ത നിവാരണം തുടങ്ങിയ മേഖലകളിലുള്ള നിക്ഷേപങ്ങള്‍ക്ക് പുറമെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സിനിമയില്‍ പണം മുടക്കുന്നത്. പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കണ്‍സോര്‍ഷ്യം ആണ് ഏരീസ് ഗ്രൂപ്പ്.

ചിത്രത്തിന്റെ പൂജ മെയ് 19ന് പുനലൂര്‍ ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രത്തില്‍ വെച്ച് നടന്നു. നടി നായര്‍, സംവിധായകന്‍ ബോബന്‍ സാമുവല്‍ എന്നിവരെ കൂടാതെ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

അഞ്ചു വര്‍ഷം കൊണ്ട് ഇന്‍ഡിവുഡിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആയിരം പ്രാദേശിക ചിത്രങ്ങളുടെ തുടക്കമാവുകയാണ് 'ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍'. ഇന്‍ഡിവുഡ് ടാലെന്റ്റ് ഹണ്ട് ദേശീയ തലത്തില്‍ നടത്തിയ ഓഡിഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത ഇരുപത് പ്രതിഭകളോടൊപ്പം സിനിമാ രംഗത്തെ പ്രമുഖരും അഭിനയിക്കും. ബിജു മജീദാണ് സംവിധാനം ചെയ്യുന്നത്.


ഏരീസ് ടെലികാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അഭിനി സോഹനും പ്രഭിരാജ് നടരാജനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ ഷിബുരാജ് എഴുതിയിരിക്കുന്നു. ക്യാമറ - പി സി ലാല്‍. സംഗീത സംവിധാനം - ബിജു റാം, എഡിറ്റിംഗ് - ജോണ്‍സണ്‍ ഇരിങ്ങോല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനില്‍ അങ്കമാലി. വര്‍ക്കല, പുനലൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളില്‍ സിനിമ ചിത്രീകരിക്കും.

എം. പദ്മകുമാര്‍ സംവിധാനം ചെയ്ത പ്രിയങ്ക നായര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ജല’മാണ് ഏരീസ് ഗ്രൂപ്പ് സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ച ആദ്യ ചിത്രം. ലോകത്തില്‍ ആദ്യമായി ഒരു കോര്‍പ്പറേറ്റ് കമ്പനി സാമൂഹിക ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ചിത്രമായിരുന്നു ജലം. അന്താരാഷ്ട്രതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്കറിലെ 'ബെസ്റ്റ് ഒറിജിനല്‍ സോങ്' വിഭാഗത്തിലെ പ്രാഥമിക ചുരുക്കപട്ടികയില്‍ ഇടം നേടിയിരുന്നു.

പ്രൊജക്റ്റ് ഇന്‍ഡിവുഡ്

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തെ ആഗോള നിലവാരത്തിലേക്ക് എത്തിക്കുകയാണ് പത്തു ബില്യണ്‍ യുഎസ് ഡോളര്‍ സംരംഭമായ പ്രൊജക്റ്റ് ഇന്‍ഡിവുഡിന്റെ ലക്‍ഷ്യം.

രണ്ടായിരം ഇന്ത്യന്‍ ശതകോടീശ്വരന്മാരും വന്‍കിട വ്യവസായ കമ്പനികളുമാണ് ഇന്‍ഡിവുഡ് കണ്‍സോര്‍ഷ്യത്തെ പിന്തുണയ്ക്കുന്നത്. 2020 ഓടെ
രാജ്യത്താകമാനം 4കെ നിലവാരത്തിലുള്ള പതിനായിരം മള്‍ട്ടിപ്ളെക്സ് സ്ക്രീനുകള്‍, ഒരു ലക്ഷം 4/2 കെ ഹോം തീയേറ്റര്‍ പ്രൊജക്ടറുകള്‍, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സ്കൂളുകള്‍, സിനിമ സ്റ്റുഡിയോകള്‍, ആനിമേഷന്‍/വിഎഫ്എക്സ് സ്റ്റുഡിയോകള്‍ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ്
ഇന്‍ഡിവുഡ് വിഭാവനം ചെയ്യുന്നത്.

നാലാമത് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍ ഹൈദരാബാദില്‍

ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ചു വരെ ഹൈദരാബാദില്‍ വച്ച് നടക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്‍റെ നാലാം പതിപ്പില്‍ 100 രാജ്യങ്ങളില്‍ നിന്നുള്ള 5000ല്‍ അധികം വ്യാപാരപ്രതിനിധികളും 500ല്‍ പരം പ്രദര്‍ശകരും പ്രമുഖ നിക്ഷേപകരും പങ്കെടുക്കും. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലില്‍ സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദര്‍ശനങ്ങള്‍ക്കും വിപണനത്തിനുമായി പ്രദര്‍ശന മേളകളും നടക്കും.

ഓള്‍ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നൂറിലധികം സിനിമകളും കാര്‍ണിവലില്‍ പ്രദര്‍ശിപ്പിക്കും. രാജ്യത്തെമ്പാടുമുള്ള പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും ഇന്ത്യന്‍ സിനിമ രംഗത്തെ പ്രശസ്‌തരുമായി സംവദിക്കാനുമുള്ള സുവര്‍ണ്ണ അവസരമൊരുക്കുന്ന ഇന്‍ഡിവുഡ് ടാലെന്റ്റ് ഹണ്ട് മറ്റൊരു ആകര്‍ഷണമാണ്. ഇന്‍ഡിവുഡ് ടാലെന്റ്റ് ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന ടാലെന്റ്റ് ഹണ്ടില്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട് ഒമ്പത് മത്സര ഇനങ്ങളാണ് (അഭിനയം, സംവിധാനം, സംഗീതം, മോഡലിംഗ്, കോറിയോഗ്രഫി) ഉള്ളത്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക. കൂടാതെ സിനിമ രംഗത്ത് പ്രവര്‍ത്തിക്കാനുള്ള അവസരവും നല്‍കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :