തനിച്ചിരുന്ന് കാണേണ്ട അഞ്ച് സിനിമകള്‍

ഓ ദേ-സു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പതിനഞ്ചു വര്‍ഷത്തോളം തടവിലാക്കിയ ശേഷം, മോചിപ്പിക്കപ്പെടുന്നു

Old Boy
രേണുക വേണു| Last Modified തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (14:01 IST)
Old Boy

സിനിമ ഒരു വിനോദമാണെന്നിരിക്കെ ആഘോഷമായും സമയംകൊല്ലിയായും അതിനെ കാണുന്നവരുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പമിരുന്ന് സിനിമ കാണാന്‍ ആഗ്രഹിക്കുന്നവരാകാം അധികവും. എന്നാല്‍, എല്ലാ സിനിമകളും ഇങ്ങനെ കാണാന്‍ സാധിക്കില്ല. ചില സിനിമകള്‍ വളരെ അസ്വസ്ഥവും തീവ്രവുമാണ്. അവ കാഴ്ചക്കാരന്റെ വികാരങ്ങളെയും ധാരണകളെയും അഗാധമായ രീതിയില്‍ വെല്ലുവിളിക്കും. മറ്റുള്ളവരുടെ കൂട്ടുകെട്ടില്ലാതെ, അവരുടെ സാമീപ്യമില്ലാതെ വ്യക്തിപരമായ, ആത്മപരിശോധനാ നടത്താന്‍ നമ്മെ പ്രേരിപ്പിക്കുന്ന ചില സിനിമകളുണ്ട്. ആഴത്തിലുള്ള സ്വയം പരിശോധനയ്ക്കായി തനിച്ചിരുന്ന് കാണേണ്ടുന്ന അഞ്ച് സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.

റിക്വീം ഫോര്‍ എ ഡ്രീം

ഡാരെന്‍ ആരോനോഫ്സ്‌കിയുടെ 'റിക്വീം ഫോര്‍ എ ഡ്രീം' എന്ന ചിത്രം ആ ഒരു കാറ്റഗറിയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 2000 ല്‍
റിലീസ് ആയ ഈ ചിത്രം വൈകാരികമായി പ്രേക്ഷകനെ ക്ഷീണിപ്പിക്കുന്നതും കാഴ്ചയില്‍ അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ഏകാന്തതയില്‍ ഈ ചിത്രത്തിന്റെ മനോഹാരിത അധിമനോഹരമായി അനുഭവിച്ചറിയാന്‍ സാധിക്കുന്നു. ഈ സിനിമ പ്രേക്ഷകനില്‍ ഒരു ഞെട്ടലുളവാക്കുകയും അത് നമ്മെ കുറച്ച് നേരത്തേക്ക് വിടാതെ പിന്തുടരുകയും ചെയ്യുന്നു. ആഴത്തിലുള്ള ചിന്തയും വൈകാരിക പ്രതികരണങ്ങളും ഉണര്‍ത്താന്‍ ഈ സിനിമയ്ക്ക് കഴിയുന്നു.

ഓള്‍ഡ് ബോയ്

ഓ ദേ-സു എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി പതിനഞ്ചു വര്‍ഷത്തോളം തടവിലാക്കിയ ശേഷം, മോചിപ്പിക്കപ്പെടുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ തന്നെ പിടികൂടിയവനെ കണ്ടെത്തണം എന്നതാണ് അവനുള്ള ലക്ഷ്യം. ആ ലക്ഷ്യത്തിലെത്തുമ്പോള്‍ ഞെട്ടിപ്പിക്കുന്നതും അസാധ്യമായതുമായ ഒരു സത്യം അവന്‍ തിരിച്ചറിയുന്നു. അതവനെ ജീവച്ഛവമാക്കുന്നു. ഇതൊരു പ്രതികാരത്തിന്റെ കഥയാണ്. ഒരാളുടെ ജീവിതം എങ്ങനെയൊക്കെ നശിപ്പിക്കാന്‍ സാധിക്കുമെന്നും, എത്ര ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയുമെന്നും ഈ സിനിമ നിങ്ങള്‍ക്ക് കാണിച്ച് തരും. സിനിമയിലെ ഏറ്റവും അസ്വസ്ഥമായ നിമിഷം ഒരു ട്വിസ്റ്റാണ്. സിനിമ കണ്ട് കഴിഞ്ഞാലും ആ ട്വിസ്റ്റ് പ്രേക്ഷകനെ വിടാതെ പിന്തുടരുന്നു.

ഇന്‍സെന്‍ഡീസ്

ഡെന്നിസ് വില്ലനിവിന്റെ മാസ്റ്റര്‍ പീസാണ് ഈ കനേഡിയന്‍ സിനിമ. അമ്മയുടെ വില്പത്രത്തിലെ വിശ്വസനീയമല്ലാത്ത അപ്രിയ സത്യങ്ങള്‍ തേടിയുള്ള രണ്ട് മക്കളുടെ യാത്രയാണ് ഈ സിനിമ പറയുന്നത്. നവല്‍ എന്ന യുവതിയുടെ ഇരട്ട
മക്കളായ ജിയാനും
സൈമനും നടത്തുന്ന സമാന്തര യാത്രയാണ് സിനിമ പറയുന്നത്. മങ്ങിയ ഒരു ഫോട്ടോയില്‍ നിന്നും തുടങ്ങിയ യാത്ര തന്റെ അമ്മ പിന്നിട്ട ജീവിതവും സംഘര്‍ഷവും എത്രത്തോളം ഭീകരമാണെന്നു മക്കള്‍ മനസിലാക്കുന്നു. ഒരാള്‍ തങ്ങളുടെ അച്ഛനെ തേടുമ്പോള്‍, മറുവശത്ത് സഹോദരന്‍ തന്റെ അമ്മയുടെ നഷ്ടപ്പെട്ട മകനെയാണ് തിരയുന്നത്. മിസ്റ്ററി ആണോ ത്രില്ലെര്‍ ആണോ റിയലിസ്റ്റിക് ആണോ എന്ന് നിശ്ചയമില്ലാത്ത ഒരു തരം ട്രീറ്റ്‌മെന്റാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ക്‌ളൈമാക്‌സ് അവിശ്വസനീയമാണ്. ഉള്‍ക്കൊളളാന്‍ പ്രയാസവും.

മഹാരാജ

വിജയ് സേതുപതി നായകനായ മഹാരാജ തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. തിരക്കഥ തന്നെയാണ് സിനിമയുടെ കാതല്‍. ഒപ്പം, ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കിങ്ങും. ഒരു ഇമോഷണല്‍ പ്രതലത്തിലേക്ക് പ്രേക്ഷകനെ എത്തിക്കുന്ന അതിമനോഹരമായ തിരക്കഥ. ഒരു തരിപ്പോടെ അല്ലാതെ ഈ സിനിമ കണ്ടു തീര്‍ക്കാന്‍ ആവില്ല. മനസ് മരവിപ്പിക്കുന്ന സിനിമയാണ് വിജയ് സേതുപതി നായകനായ മഹാരാജ.

വെല്‍കം ഹോം

ഹിന്ദിയിലെ ഏറ്റവും ഡിസ്റ്റെര്‍ബിങ് ആയിട്ടുള്ള കഥ പറയുന്ന ചിത്രം, അതാണ് വെല്‍ക്കം ഹോം. കണ്ടു കഴിഞ്ഞാലും കുറേ നേരത്തേക്ക് നിങ്ങളെ, നിങ്ങളുടെ മനസ്സിനെ, ഭയങ്കരമായി അസ്വസ്ഥരായി അവശേഷിപ്പിക്കുന്ന സിനിമ. ഈ സിനിമ നല്‍കുന്ന ഭീതിയേക്കാള്‍ ഭീകരം, ഇതൊരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയിട്ടുള്ളതാണെന്ന് അറിയുമ്പോഴാണ്. ജനസംഖ്യ കണക്കെടുപ്പിനായി ഒറ്റപ്പെട്ട ഒരു പ്രദേശത്തുള്ള വീട്ടില്‍ എത്തുന്ന രണ്ട് ഗവണ്മെന്റ് സ്‌കൂള്‍ ടീച്ചര്‍മാരുടെ കഥയാണ് ചിത്രം പറയുണത്. ഓരോ നിമിഷവും ആകാംക്ഷയുടെ മുള്‍മുനയിലൂടെ ത്രസിപ്പിച്ച് പ്രേക്ഷകനെ കൊണ്ടുപോവുന്ന ചിത്രത്തില്‍, അതീവ വയലന്‍സ് രംഗങ്ങളുമുണ്ട്. ഒരു ഞെട്ടലോടെയല്ലാതെ ഈ ചിത്രം കണ്ടു തീര്‍ക്കാനാവില്ലെന്ന് ഉറപ്പാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :