സുരേഷ്ഗോപിക്ക് പിറന്നാള്‍ മധുരം

WEBDUNIA|
അഭിനയത്തികവിന്‍റെ മണിചിത്രത്താഴ്
ഗര്‍ജ്ജിക്കുന്ന സിംഹകഥാപാത്രങ്ങളുടെ കരുത്തുറ്റ കുതിപ്പിനിടയിലും സുരേഷ്ഗോപി അഭിനയസാധ്യതയുള്ള ചില നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അതിലേറ്റവും ശ്രദ്ധേയമായത് 'മണിച്ചിത്രത്താഴി"ലെ നകുലനായിരുന്നു.

അനുനിമിഷവും ഭ്രാന്തിന്‍റെ പിടിയിലമരുന്ന ഭാര്യയെ നിസ്സഹായതയോടെ സമചിത്തതയിലേക്കു മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന നകുലന്‍ മാനസിക പിരിമുറുക്കമനുഭവിക്കുന്ന കഥാപാത്രമാണ്. 'ഇന്നലെ"യ്ക്കു ശേഷം തന്‍റെ അഭിനയത്തികവ് പുറത്തെടുക്കാന്‍ സുരേഷിനെ സഹായിച്ച കഥാപാത്രമാണിത്.

ലെനിന്‍ രാജേന്ദ്രന്‍റെ 'കുല"ത്തിലെ മുഴുഭ്രാന്തനായ ചാന്നാന്‍, 'സമ്മര്‍ ഇന്‍ ബേത്ലഹേമിലെ" ഹാസ്യരസം തുളുമ്പുന്ന കഥാപാത്രം, 'അനുഭൂതി", 'പൊന്നുച്ചാമി", 'സവിധം", 'സാന്ത്വനം", 'ഉത്സവമേളം" എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും വ്യത്യസ്തത പുലര്‍ത്തുന്നു.

കളിയാട്ടത്തിലെ പെരുമലയന്‍

സുരേഷ്ഗോപിയിലെ നടനെ ശരിക്കും പുറത്തുകൊണ്ടുവന്ന സിനിമ 'കളിയാട്ട"മാണ്. ജയരാജിന്‍റെ സാരഥ്യത്തില്‍ 'ഒഥല്ലോ" എന്ന ഷേക്സ്പിയര്‍ കൃതിയെ തെയ്യത്തിന്‍റെ പശ്ഛാത്തലത്തില്‍ മലയാളീകരിച്ച ചിത്രമാണ് 'കളിയാട്ടം". വസൂരിക്കല പിടിച്ച മുഖവും കരിപുരണ്ട ശരീരവുമായി സുരേഷ്ഗോപിയുടെ പെരുമലയന്‍ ജീവിത സമസ്യകളുടെ പെരുങ്കളിയാട്ടമാടി.

ജീവനുതുല്യം സ്നേഹിച്ചിരുന്ന അതിസുന്ദരിയായ ഭാര്യയെ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്തു കഴുത്തു ഞെരിച്ചു കൊല്ലെണ്ടി വന്ന പെരുമലയന്‍ അഭിനയ ചാതുര്യത്തിന്‍റെയും തീവ്രതയുടെയും ഉത്തമ ഉദാഹരണമായിരുന്നു.

കഥാവസാനം പശ്ഛാത്താപത്താല്‍ നിന്നു കത്തിയ അഗ്നിതെയ്യമായി സുരേഷ്ഗോപി ഉറഞ്ഞാടി. പെരുമലയന് മികച്ച നടന്‍റെ സംസ്ഥാന അവാര്‍ഡും ദേശീയ അവാര്‍ഡും ലഭിച്ചു. 'പോലീസ് ഗോപി"യെന്ന അസൂയാലുക്കളുടെ പരിഹാസപ്പേരിനു തക്കതായ മറുപടിയായിരുന്നു ഈ പുരസ്കാരങ്ങള്‍.

2001 ലെ മെഗാഹിറ്റായ 'തെങ്കാശിപ്പട്ടണ"ത്തില്‍ ഹാസ്യരസ പ്രധാന്യമേറിയ ദാസപ്പന്‍ മുതലാളിയേയാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്നത്. പോലീസ് വേഷത്തില്‍നിന്നും മുഴുനീള ആക്ഷനില്‍നിന്നുമുള്ള മോചനം കൂടിയായിരുന്നു അദ്ദേഹത്തിന് ഇത്തരം കഥാപാത്രങ്ങള്‍.

അടുത്തിടെ കലാപ്രവര്‍ത്തനത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കു കൂടി ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഈ സൂപ്പര്‍ താരം. രാഷ്ട്രീയത്തിലേക്കും കടക്കുമെന്ന് വ്യക്തമായ സൂചന അദ്ദേഹം നല്‍കിക്കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :