ആറ്റുകാല്‍ പൊങ്കാല: 2.48 കോടി അനുവദിച്ചു, സുരക്ഷയ്ക്കായി 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 17 ഫെബ്രുവരി 2024 (15:35 IST)
ഫെബ്രുവരി 17 മുതല്‍ 26 വരെ നടക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാരില്‍ നിന്നും2.48 കോടി (2,47,98,041) രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 25 നാണ് ആറ്റുകാല്‍ പൊങ്കാല. പൊങ്കാലയോടനുബന്ധിച്ച് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സ്വീവര്‍ ലൈനുകളുടെ ക്ലീനിംഗ് എന്നീ പ്രവര്‍ത്തികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്നുവരികയാണ്. പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിനുള്ള ആകെ 11 റോഡുകളില്‍ ഏഴ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി. ബാക്കി അറ്റകുറ്റ പണികള്‍ പുരോഗമിക്കുകയാണ്.

കെ.ആര്‍.എഫ്.ബിയുടെ 29 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി. ഒരു റോഡ് ഫെബ്രുവരി 22നകം പൂര്‍ത്തിയാക്കും. ബാക്കിയുള്ളവ പൊങ്കാലയ്ക്കു വേണ്ടി അനുയോജ്യമാക്കും. സ്മാര്‍ട്ട് സിറ്റി 28 റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ച് റോഡുകള്‍ ഫെബ്രുവരി 22നകം പൂര്‍ത്തിയാക്കും. സ്മാര്‍ട്ട് സിറ്റി, കെ.ആര്‍.എഫ്. ബി എന്നിവയുടെ പണിപൂര്‍ത്തിയാക്കാനുള്ള റോഡുകളില്‍ സബ് കളക്ടറും പോലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി പൊങ്കാലയ്ക്ക് അനുയോജ്യമാകാത്തവ ബാരിക്കേഡുകള്‍ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തും.

പൊങ്കാലയോടനുബന്ധിച്ച് പോലീസ് വ്യക്തമായ ഗതാഗത പ്ലാനുകളും പാര്‍ക്കിംഗ് പ്ലാനുകളും തയ്യാറാക്കിയിട്ടുണ്ട്. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1000 വനിതാ പോലീസ് ഉള്‍പ്പടെ 4120 പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. പോലീസ്, ഫയര്‍ ഫോഴ്‌സ്, എക്‌സൈസ് എന്നീ വകുപ്പുകള്‍ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :