പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - ഒമ്പതാം ദിവസം

കബന്ധഗതി

പിന്നെ ശ്രീരാമന്‍ സുമിത്രാത്മജനോടും കൂടി
ഖിന്നനായ്‌ വനാന്തരം പ്രാപിച്ചു ദുഃഖത്തോടും
അന്വേഷിച്ചോരോദിശി സീതയെക്കാണായ്കയാല്‍
സന്നധൈര്യേണ വനമാര്‍ഗ്ഗേ സഞ്ചരിക്കുമ്പോള്‍
രക്ഷോരൂപത്തോടൊരു സത്വത്തെക്കാണായ്‌വന്നു
തല്‍ക്ഷണമേവം രാമചന്ദ്രനുമരുള്‍ചെയ്‌താന്‍ഃ
"വക്ഷസി വദനവും യോജനബാഹുക്കളും
ചക്ഷുരാദികളുമി,ല്ലെന്തൊരു സത്വമിദം?
ലക്ഷ്‌മണ! കണ്ടായോ നീ കണ്ടോളം ഭയമുണ്ടാം
ഭക്ഷിക്കുമിപ്പോളിവന്‍ നമ്മെയെന്നറിഞ്ഞാലും. 1730
പക്ഷിയും മൃഗവുമല്ലെത്രയും ചിത്രം ചിത്രം!
വക്ഷസി വക്ത്രം കാലും തലയുമില്ലതാനും.
രക്ഷസ്സു പിടിച്ചുടന്‍ ഭക്ഷിക്കുംമുമ്പേ നമ്മെ
രക്ഷിക്കുംപ്രകാരവും കണ്ടീല നിരൂപിച്ചാല്‍.
തത്ഭുതമദ്ധ്യസ്ഥന്മാരായിതു കുമാര! നാം
കല്‍പിതം ധാതാവിനാലെന്തെന്നാലതു വരും."
രാഘവനേവം പറഞ്ഞീടിനോരനന്തര-
മാകുലമകന്നൊരു ലക്ഷ്‌മണനുരചെയ്‌താന്‍ഃ
"പോരും വ്യാകുലഭാവമെന്തിനി വിചാരിപ്പാ-
നോരോരോ കരം ഛേദിക്കേണം നാമിരുവരും." 1740
തല്‍ക്ഷണം ഛേദിച്ചിതു ദക്ഷിണഭുജം രാമന്‍
ലക്ഷ്‌മണന്‍ വാമകരം ഛേദിച്ചാനതുനേരം
രക്ഷോവീരനുമതി വിസ്‌മയംപൂണ്ടു രാമ-
ലക്ഷ്‌മണന്മാരെക്കണ്ടു ചോദിച്ചാന്‍ ഭയത്തോടെഃ
"മത്ഭുജങ്ങളെച്ഛേദിച്ചീടുവാന്‍ ശക്തന്മാരാ-
യിബ്ഭുവനത്തിലാരുമുണ്ടായീലിതിന്‍കീഴില്‍.
അത്ഭുതാകാരന്മാരാം നിങ്ങളാരിരുവരും
സല്‍പുരുഷന്മാരെന്നു കല്‍പിച്ചീടുന്നേന്‍ ഞാനും.
ഘോരകാനനപ്രദേശത്തിങ്കല്‍ വരുവാനും
കാരണമെന്തു നിങ്ങള്‍ സത്യം ചൊല്ലുകവേണം." 1750
ഇത്തരം കബന്ധവാക്യങ്ങള്‍ കേട്ടൊരു പുരു-
ഷോത്തമന്‍ ചിരിച്ചുടനുത്തരമരുള്‍ചെയ്‌തുഃ
"കേട്ടാലും ദശരഥനാമയോദ്ധ്യാധിപതി-
ജ്യേഷ്ഠനന്ദനനഹം രാമനെന്നല്ലോ നാമം.
സോദരനിവന്‍ മമ ലക്ഷ്‌മണനെന്നു നാമം
സീതയെന്നുണ്ടു മമ ഭാര്യയായൊരു നാരി.
പോയിതു ഞങ്ങള്‍ നായാട്ടിന്നതുനേരമതി-
മായാവി നിശാചരന്‍ കട്ടുകൊണ്ടങ്ങുപോയാന്‍.
കാനനംതോറും ഞങ്ങള്‍ തിരഞ്ഞുനടക്കുമ്പോള്‍
കാണായി നിന്നെയതിഭീഷണവേഷത്തൊടും. 1760
പാണികള്‍കൊണ്ടു തവ വേഷ്‌ടിതന്മാരാകയാല്‍
പ്രാണരക്ഷാര്‍ത്ഥം ഛേദിച്ചീടിനേന്‍ കരങ്ങളും.
ആരെടോ! വികൃതരൂപം ധരിച്ചോരു ഭവാന്‍?
നേരോടെ പറകെ"ന്നു രാഘവന്‍ ചോദിച്ചപ്പോള്‍
സന്തുഷ്‌ടാത്മനാ പറഞ്ഞീടിനാന്‍ കബന്ധനും
"നിന്തിരുവടിതന്നേ ശ്രീരാമദേവനെങ്കില്‍
ധന്യനായ്‌വന്നേനഹം, നിന്തിരുവടിതന്നെ
മുന്നിലാമ്മാറു കാണായ്‌വന്നൊരു നിമിത്തമായ്‌.
ദിവ്യനായിരുപ്പോരു ഗന്ധര്‍വനഹം രൂപ-
യൗവനദര്‍പ്പിതനായ്‌ സഞ്ചരിച്ചീടുംകാലം 1770
സുന്ദരീജനമനോധൈര്യവും ഹരിച്ചതി-
സുന്ദരനായോരു ഞാന്‍ ക്രീഡിച്ചുനടക്കുമ്പോള്‍
അഷ്‌ടാവക്രനെക്കണ്ടു ഞാനപഹസിച്ചിതു
രുഷ്‌ടനായ്മഹാമുനി ശാപവും നല്‍കീടിനാന്‍.
ദുഷ്‌ടനായുളേളാരു നീ രാക്ഷസനായ്പോകെന്നാന്‍
തുഷ്ടനായ്പിന്നെശ്ശാപാനുഗ്രഹം നല്‍കീടിനാന്‍.
സാക്ഷാല്‍ ശ്രീനാരായണന്‍ തന്തിരുവടിതന്നെ
മോക്ഷദന്‍ ദശരഥപുത്രനായ്‌ ത്രേതായുഗേ
വന്നവതരിച്ചു നിന്‍ ബാഹുക്കളറുക്കുന്നാള്‍
വന്നീടുമല്ലോ ശാപമോക്ഷവും നിനക്കെടോ! 1780
താപസശാപംകൊണ്ടു രാക്ഷസനായോരു ഞാന്‍
താപേന നടന്നീടുംകാലമങ്ങൊരുദിനം
ശതമന്യുവിനെപ്പാഞ്ഞടുത്തേനതിരുഷാ
ശതകോടിയാല്‍ തലയറുത്തു ശതമഖന്‍.
1| 2| 3| 4| 5| 6
കൂടുതല്‍
രാമായണപാരായണം - എട്ടാം ദിവസം
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം