പ്രധാന താള്‍  ആത്മീയം  മതം  ഹിന്ദു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
രാമായണപാരായണം - എട്ടാം ദിവസം

അര്‍ദ്ധചന്ദ്രാകാരമായിരിപ്പോരമ്പുതന്നാ-
ലുത്തമാംഗങ്ങള്‍ മൂന്നും മുറിച്ചു പന്താടിനാന്‍.
അന്നേരം ഖരനാദിത്യാഭതേടീടും രഥം-
തന്നിലാമ്മാറു കരയേറി ഞാണൊലിയിട്ടു
വന്നു രാഘവനോടു ബാണങ്ങള്‍ തൂകീടിനാ,-
നൊന്നിനൊന്നെയ്‌തു മുറിച്ചീടിനാനവയെല്ലാം.
രാമബാണങ്ങള്‍കൊണ്ടും ഖരബാണങ്ങള്‍കൊണ്ടും
ഭൂമിയുമാകാശവും കാണരുതാതെയായി.
നിഷ്ഠുരതരമായ രാഘവശരാസനം
പൊട്ടിച്ചാന്‍ മുഷ്‌ടിദേശേ ബാണമെയ്താശു ഖരന്‍. 940
ചട്ടയും നുറുക്കിനാന്‍ ദേഹവും ശരങ്ങള്‍കൊ-
ണ്ടൊട്ടൊഴിയാതെ പിളര്‍ന്നീടിനാ,നതുനേരം
താപസദേവാദികളായുളള സാധുക്കളും
താപമോടയ്യോ! കഷ്‌ടം! കഷ്‌ടമെന്നുരചെയ്‌താര്‍.
ജയിപ്പൂതാക രാമന്‍ ജയിപ്പൂതാകയെന്നു
ഭയത്തോടമരരും താപസന്മാരും ചൊന്നാര്‍.
തല്‍ക്കാലേ കുംഭോത്ഭവന്‍തന്നുടെ കയ്യില്‍ മുന്നം
ശക്രനാല്‍ നിക്ഷിപ്തമായിരുന്ന ശരാസനം
തൃക്കയ്യില്‍ കാണായ്‌വന്നിതെത്രയും ചിത്രം ചിത്രം;
മുഖ്യവൈഷ്ണവചാപം കൈക്കൊണ്ടു നില്‍ക്കുന്നേരം 950
ദിക്കുകളൊക്കെ നിറഞ്ഞോരു വൈഷ്ണവതേജ-
സ്സുള്‍ക്കൊണ്ടു കാണായ്‌വന്നു രാമചന്ദ്രനെയപ്പോള്‍.
ഖണ്ഡിച്ചാന്‍ ഖരനുടെ ചാപവും കവചവും
കുണ്ഡലഹാര കിരീടങ്ങളുമരക്ഷണാല്‍.
സൂതനെക്കൊന്നു തുരഗങ്ങളും തേരും പൊടി-
ച്ചാദിനായകനടുത്തീടിന നേരത്തിങ്കല്‍
മറ്റൊരു തേരില്‍ കരയേറിനാനാശു ഖരന്‍
തെറ്റെന്നു പൊടിച്ചിതു രാഘവനതുമപ്പോള്‍.
പിന്നെയും ഗദയുമായടുത്താനാശു ഖരന്‍
ഭിന്നമാക്കിനാന്‍ വിശിഖങ്ങളാലതും രാമന്‍. 960
ഏറിയ കോപത്തോടെ പിന്നെ മറ്റൊരു തേരി-
ലേറിവന്നസൃതപ്രയോഗം തുടങ്ങിനാന്‍ ഖരന്‍.
ഘോരമാമാഗ്നേയാസൃതമെയ്‌തു രഘുവരന്‍
വാരുണാസൃതേന തടുത്തീടിനാന്‍ ജിതശ്രമം.
പിന്നെക്കൗബേരമസൃതമെയ്‌തതൈന്ദ്രാസ്‌ത്രംകൊണ്ടു
മന്നവന്‍ തടഞ്ഞതു കണ്ടു രാക്ഷസവീരന്‍
നൈര്യതമസൃതം പ്രയോഗിച്ചിതു യുമ്യാസൃതേണ
വീരനാം രഘുപതി തടുത്തുകളഞ്ഞപ്പോള്‍
വായവ്യമയച്ചതുമൈന്ദ്രാസ്‌ത്രംകൊണ്ടു ജഗ-
ന്നായകന്‍ തടുത്തതു കണ്ടു രാക്ഷസവീരന്‍ 970
ഗാന്ധര്‍വ്വമയച്ചതു ഗൗഹ്യകമസൃതംകൊണ്ടു
ശാന്തമായതു കണ്ടു ഖരനും കോപത്തോടെ
ആസുരമസൃതം പ്രയോഗിച്ചതു കണ്ടു രാമന്‍
ഭാസുരമായ ദൈവാസൃതംകൊണ്ടു തടുക്കയാല്‍
തീക്ഷ്ണമാമൈഷീകാസൃതമെയ്തതു രഘുപതി
വൈഷ്ണവാസൃതേണ കളഞ്ഞാശു മൂന്നമ്പുതന്നാല്‍
സാരഥിതന്നെക്കൊന്നു തുരഗങ്ങളെക്കൊന്നു
തേരുമെപ്പേരും പൊടിപെടുത്തു കളഞ്ഞപ്പോള്‍
യാതുധാനാധിപതി ശൂലവും കൈക്കൊണ്ടതി-
ക്രോധേന രഘുവരനോടടുത്തീടുന്നേരം 980
ഇന്ദ്രദൈവതമസൃതമയച്ചോരളവു ചെ-
ന്നിന്ദ്രാരിതലയറുത്തീടിനാന്‍ ജഗന്നാഥന്‍.
വീണിതു ലങ്കാനഗരോത്തരദ്വാരേ തല
തൂണി പുക്കിതു വന്നു ബാണവുമതുനേരം.
കണ്ടു രാക്ഷസരെല്ലാമാരുടെ തലയെന്നു
കുണ്ഠഭാവേന നിന്നു സംശയം തുടങ്ങിനാര്‍.
ഖരദൂഷണത്രിശിരാക്കളാം നിശാചര-
വരരും പതിന്നാലായിരവും മരിച്ചിതു
നാഴിക മൂന്നേമുക്കാല്‍കൊണ്ടു രാഘവന്‍തന്നാ,-
ലൂഴിയില്‍ വീണാളല്ലോ രാവണഭഗിനിയും. 990
മരിച്ച നിശാചരര്‍ പതിനാലായിരവും
ധരിച്ചാരല്ലോ ദിവ്യവിഗ്രഹമതുനേരം,
ജ്ഞാനവും ലഭിച്ചിതു രാഘവന്‍പോക്കല്‍നിന്നു
മാനസേ പുനരവരേവരുമതുനേരം
രാമനെ പ്രദക്ഷിണംചെയ്‌തുടന്‍ നമസ്കരി-
ച്ചാമോദംപൂണ്ടു കൂപ്പിസ്തുതിച്ചാര്‍ പലതരംഃ
"നമസ്തേ പാദാംബുജം രാമ! ലോകാഭിരാമ!
സമസ്തപാപഹരം സേവകാഭീഷ്‌ടപ്രദം.
സമസ്തേശ്വര! ദയാവാരിധേ! രഘുപതേ!
രമിച്ചീടണം ചിത്തം ഭവതി രമാപതേ! 1000
ത്വല്‍പാദാംബുജം നിത്യം ധ്യാനിച്ചു മുനിജന-
മുത്ഭവമരണദുഃഖങ്ങളെക്കളയുന്നു
മുല്‍പാടു മഹേശനെത്തപസ്സുചെയ്‌തു സന്തോ-
ഷിപ്പിച്ചു ഞങ്ങള്‍മുമ്പില്‍ പ്രത്യക്ഷനായനേരം
'ഭേദവിഭ്രമം തീര്‍ത്തു സംസാരവൃക്ഷമൂല-
ച്ഛേദനകുഠാരമായ്‌ ഭവിക്ക ഭവാ'നിതി
പ്രാര്‍ത്ഥിച്ചു ഞങ്ങള്‍ മഹാദേവനോടതുമൂല-
മോര്‍ത്തരുള്‍ചെയ്‌തു പരമേശ്വരനതുനേരം.
'യാമിനീചരന്മാരായ്‌ ജനിക്ക നിങ്ങളിനി
രാമനായവതരിച്ചീടുവന്‍ ഞാനും ഭൂമൗ. 1010
രാക്ഷസദേഹന്മാരാം നിങ്ങളെച്ഛേദിച്ചന്നു-
മോക്ഷവും തന്നീടുവനില്ല സംശയമേതും.'
എന്നരുള്‍ചെയ്‌തു പരമേശ്വരനതുമൂലം
നിര്‍ണ്ണയം മഹാദേവനായതും രഘുപതി.
ജ്ഞാനോപദേശംചെയ്‌തു മോക്ഷവും തന്നീടണ-
മാനന്ദസ്വരൂപനാം നിന്തിരുവടി നാഥാ!"
എന്നവരപേക്ഷിച്ചനേരത്തു രഘുനാഥന്‍
മന്ദഹാസവും പൂണ്ടു സാനന്ദമരുള്‍ചെയ്‌തുഃ
"വിഗ്രഹേന്ദ്രിയമനഃപ്രാണാഹംകാരാദികള്‍-
ക്കൊക്കവേ സാക്ഷിഭൂതനായതു പരമാത്മാ. 1020
ജാഗ്രത്സ്വപ്‌നാഖ്യാദ്യവസ്ഥാഭേദങ്ങള്‍ക്കും മീതേ
സാക്ഷിയാം പരബ്രഹ്‌മം സച്ചിദാനന്ദമേകം.
ബാല്യകൗമാരാദികളാഗമാപായികളാം
കാല്യാദിഭേദങ്ങള്‍ക്കും സാക്ഷിയായ്മീതേ നില്‍ക്കും.
പരമാത്മാവു പരബ്രഹ്‌മമാനന്ദാത്മകം
പരമം ധ്യാനിക്കുമ്പോള്‍ കൈവല്യം വന്നുകൂടും."
ഈവണ്ണമുപദേശംചെയ്‌തു മോക്ഷവും നല്‍കി
ദേവദേവേശന്‍ ജഗല്‍ക്കാരണന്‍ ദാശരഥി.
രാഘവന്‍ മൂന്നേമുക്കാല്‍ നാഴികകൊണ്ടു കൊന്നാന്‍
വേഗേന പതിന്നാലുസഹസ്രം രക്ഷോബലം. 1030
സൗമിത്രി സീതാദേവിതന്നോടുംകൂടെ വന്നു
രാമചന്ദ്രനെ വീണു നമസ്കാരവും ചെയ്‌താന്‍.
ശസൃതൗഘനികൃത്തമാം ഭര്‍ത്തൃവിഗ്രഹം കണ്ടു
മുക്തബാഷ്പോദം വിദേഹാത്മജ മന്ദംമന്ദം
തൃക്കൈകള്‍കൊണ്ടു തലോടിപ്പൊറുപ്പിച്ചീടിനാ-
ളൊക്കവേ പുണ്ണുമതിന്‍ വടുവും വാച്ചീടിനാള്‍.
രക്ഷോവീരന്മാര്‍ വീണുകിടക്കുന്നതു കണ്ടു
ലക്ഷ്‌മണന്‍ നിജഹൃദി വിസ്‌മയം തേടീടിനാന്‍.
'രാവണന്‍തന്റെ വരവുണ്ടിനിയിപ്പോ'ളെന്നു
ദേവദേവനുമരുള്‍ചെയ്‌തിരുന്നരുളിനാന്‍. 1040
പിന്നെ ലക്ഷ്‌മണന്‍തന്നെ വൈകാതെ നിയോഗിച്ചാന്‍ഃ
'ചെന്നു നീ മുനിവരന്മാരോടു ചൊല്ലീടണം.
യുദ്ധംചെയ്തതും ഖരദൂഷണത്രിശിരാക്കള്‍
സിദ്ധിയെ പ്രാപിച്ചതും പതിന്നാലായിരവും
താപസന്മാരോടറിയിച്ചു നീ വരികെ'ന്നു
പാപനാശനനരുള്‍ചെയ്‌തയച്ചോരുശേഷം,
സുമിത്രാപുത്രന്‍ തപോധനന്മാരോടു ചൊന്നാ-
നമിത്രാന്തകന്‍ ഖരന്‍ മരിച്ച വൃത്താന്തങ്ങള്‍.
ക്രമത്താലിനിക്കാലംവൈകാതെയൊടുങ്ങീടു-
മമര്‍ത്ത്യവൈരികളെന്നുറച്ചു മുനിജനം. 1050
പലരുംകൂടി നിരൂപിച്ചു നിര്‍മ്മിച്ചീടിനാര്‍
പലലാശികള്‍മായ തട്ടായ്‌വാന്‍ മൂന്നുപേര്‍ക്കും
അംഗുലീയവും ചൂഡാരത്നവും കവചവു-
മംഗേ ചേര്‍ത്തീടുവാനായ്ക്കൊടുത്തുവിട്ടീടിനാര്‍.
ലക്ഷ്‌മണനവ മൂന്നും കൊണ്ടുവന്നാശു രാമന്‍-
തൃക്കാല്‍ക്കല്‍വച്ചു തൊഴുതീടിനാന്‍ ഭക്തിയോടെ.
അംഗുലീയകമെടുത്തംബുജവിലോചന-
നംഗുലത്തിന്മേലിട്ടു, ചൂഡാരത്നവും പിന്നെ
മൈഥിലിതനിക്കു നല്‍കീടിനാന്‍, കവചവും
ഭ്രാതാവുതനിക്കണിഞ്ഞീടുവാനരുളിനാന്‍. 1060
1| 2| 3| 4| 5| 6| 7| 8
കൂടുതല്‍
രാമായണപാരായണം - ഏഴാം ദിവസം
രാമായണപാരായണം - ആറാം ദിവസം
രാമായണപാരായണം - അഞ്ചാം ദിവസം
രാമായണ പാരായണം - നാലാം ദിവസം
രാമായണ പാരായണം - മൂന്നാം ദിവസം
ശ്രീരാമ കഥ- രാമായണ കഥ