കേരളത്തിലെ ക്ഷേത്രങ്ങള്‍ അനാഥാലയങ്ങള്‍: ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
കേരളത്തിലെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണെന്ന് ഹൈക്കോടതി നിരീക്ഷണം. ദേവസ്വം ബോര്‍ഡ്‌ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ്‌ ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്‌. കൂട്ടസ്ഥല മാ‍റ്റത്തിനെതിരെ 37 പേര്‍ ഒരുമിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍ നായരും ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്‌

സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ അവസ്ഥ അനാഥാലയങ്ങള്‍ക്കു തുല്യമാണ്. ക്ഷേത്രങ്ങളുടെ ദൈനംദിന കാര്യം മുതല്‍ ഉത്സവനടത്തിപ്പു വരെ കോടതിക്കു നടത്തേണ്ടി വരുന്നു. അഴിമതി പങ്കുവെയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ. പ്രസിഡന്‍റിനെയും അംഗങ്ങളെയും നിയമിച്ച്‌ ബോര്‍ഡ്‌ രൂപീകരിക്കാന്‍ കഴിയാത്തത്‌ സര്‍ക്കാരിന്‍റെ ഭരണപരമായ കഴിവുകേടാണെന്നും കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുണ്ടെങ്കിലും ബോര്‍ഡില്‍ നിന്ന്‌ രാഷ്ട്രീയക്കാരെ ഒഴിവാക്കാനാവില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ദ്ദേശിക്കുന്ന അംഗങ്ങള്‍ക്ക്‌ രാഷ്ട്രീയം ഉണ്ടാവും. എല്ലാ രാഷ്ട്രീയക്കാരും മോശമാണെന്ന അഭിപ്രായം കോടതിക്കില്ലെന്നും സത്യസന്ധതയും കഴിവും ഉള്ളവര്‍ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു‌. എന്നാല്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവര്‍ക്ക്‌ അവരുടെ പ്രസ്ഥാനങ്ങളില്‍പോലും അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പല ഉദ്യോഗസ്ഥരും സ്വന്തം നിലയ്ക്കാണ്‌ തീരുമാനങ്ങള്‍ എടുക്കുന്നത്‌. ബോര്‍ഡില്‍ കേന്ദ്രീകൃത സംവിധാനം ഇല്ലാത്തത്‌ ഗുരുതരമായ അഴിമതിക്ക് ഇടയാക്കുന്നുവെന്ന്‌ കോടതി വിലയിരുത്തി. ദേവസ്വം ബോര്‍ഡിലെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ദേവസ്വം ബോര്‍ഡ് ചീഫ് കമ്മീഷണര്‍ക്ക് എതിരെ ഇന്നലെ ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :