ദാവൂദ്, ‘മോസ്റ്റ് വാണ്ടഡ് നമ്പര്‍ 3’

വാഷിംഗ്ടണ്‍| WEBDUNIA|
ലോകത്തിലെ 10 വമ്പന്‍ പിടികിട്ടാപ്പുള്ളികളുടെ പട്ടിക ഫോര്‍ബ്സ് മാഗസിന്‍ പുറത്തിറക്കി. 1993 ലെ മുംബൈ സ്ഫോടനത്തില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമാണ് ഫോര്‍ബ്സ് പട്ടികയിലെ മൂന്നാമന്‍.

അല്‍-ക്വൊയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനാണ് രണ്ടാം തവണയും പട്ടികയില്‍ ഒന്നാമത്. 2008 മുതലാണ് ഫോര്‍ബ്സ് മാഗസിന്‍ ഇത്തരമൊരു പട്ടിക പുറത്തിറക്കി തുടങ്ങിയത്. എന്നാല്‍, അന്നുമുതല്‍ ഇതുവരെയായും പട്ടികയിലെ ഒരാളെ പോലും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ല എന്നും മാഗസിന്‍ പറയുന്നു.

ലോകത്തിലെ എറ്റവും വിപുലവും ശക്തവുമായ തെരച്ചില്‍ നടത്തിയിട്ടും കഴിഞ്ഞ എട്ട് വര്‍ഷമായി പിടികൊടുക്കാതെ കഴിയുകയാണ് ലാദന്‍. പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലയിലെവിടെയോ ഒളിവില്‍ കഴിയുന്ന ലാദന്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

മെക്സിക്കന്‍ മയക്കുമരുന്ന് കടത്തുകാരനായ ജൊവാക്കിന്‍ ഗുസ്മാനാണ് പട്ടികയില്‍ രണ്ടാമത്. ഇയാള്‍ യു എസിലേക്ക് കൊക്കെയ്ന്‍ കടത്തുന്ന പ്രമുഖ ശക്തികേന്ദ്രമായി മാറിയിരിക്കുന്നു.

മൂന്നാം സ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിക്ക് അല്‍‌-ക്വൊയ്ദയുമായും ലഷ്കര്‍-ഇ-തൊയ്ബയുമായും അടുത്ത ബന്ധമുണ്ടെന്നും കള്ളക്കടത്ത് പാതകള്‍ ഇവര്‍ പങ്കിടാറുണ്ടെന്നും ഫോര്‍ബ്സ് മാഗസിന്റെ ലേഖനത്തില്‍ പറയുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ നിഷേധിക്കുന്നുണ്ട് എങ്കിലും ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനില്‍ ഉണ്ടാവാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5000 അംഗങ്ങളുടെ പിന്‍‌ബലമാണ് ഡി കമ്പനിക്ക് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :