പാകിസ്ഥാന് അമേരിക്കയുടെ സഹായപ്രവാഹം

വാഷിംഗ്ടണ്‍| WEBDUNIA| Last Modified വ്യാഴം, 29 ഒക്‌ടോബര്‍ 2009 (15:00 IST)
PRO
പാകിസ്ഥാന് അമേരിക്കയുടെ സഹായ പ്രവാഹം. മാനുഷീക, വികസന മേഖലകളില്‍ പാകിസ്ഥാനെ കൈപിടിച്ചുയര്‍ത്തുന്നതിനായി 243.5 മില്യന്‍ യു‌എസ്ഡോളറാണ് വാഗ്ദാനം ചെയ്യുന്നത്. വിദേശകാര്യസെക്രട്ടറി ഹിലാരി ക്ലിന്‍റന്‍റെ പാക് സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് യു‌എസിന്‍റെ സഹായ പ്രഖ്യാപനം.

കെറി-ലൂഗര്‍ ബില്ലില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന 7.5 ബില്യന്‍ ഡോളറിനും സൈനിക സഹായമായി നേരത്തെ പ്രഖ്യാപിച്ച 2.3 ബില്യന്‍ ഡോളറിനും പുറമേയാണ് അമേരിക്ക പുതിയ സഹായം പ്രഖ്യാപിച്ചത്. മാനുഷീകസഹായമായി 55 മില്യന്‍ ഡോളറാണ് നല്‍കുകയെന്ന് അമേരിക്കന്‍ വിദേശകാര്യവക്താവ് ഇയാന്‍ കെല്ലി പറഞ്ഞു.

പൊലീസിനും സുരക്ഷാസേനയ്ക്കും അതിര്‍ത്തി സുരക്ഷയ്ക്കുമായി 103.5 മില്യനും വനിതകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാനായി 85 മില്യന്‍ ഡോളറുമാണ് പുതിയ പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തീവ്രവാദി ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന പാകിസ്ഥാന്‍റെ വടക്കുകിഴക്കന്‍ മേഖലയില്‍ പൊലീസിന്‍റെയും സൈന്യത്തിന്‍റെയും ഉന്നമനത്തിനായി മാത്രം 37.5 മില്യന്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.

ഇതുകൂടാതെ ആഭ്യന്തരമന്ത്രാലയത്തിന്‍റെ വ്യോമസംഘത്തിലേക്ക് അഞ്ച് ഹുയെ-രണ്ട് ഹൈലികോപ്ടറുകള്‍ കൂടി നല്‍കുമെന്ന് ഹിലാരി ക്ലിന്‍റണ്‍ വ്യക്തമാക്കി. ഇതോടെ ഈ വ്യോമവിഭാഗത്തില്‍ ഹുയേ-രണ്ട് വിമാനങ്ങളുടെ എണ്ണം 14 ആയി വര്‍ദ്ധിക്കും. 2002 മുതല്‍ ഈ വ്യോമവിഭാഗത്തിന്‍റെ നവീകരണത്തിനായി അമേരിക്ക ഇതുവരെ 140 മില്യന്‍ ഡോളറെങ്കിലും ചെലവഴിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ സ്വാത് ഉള്‍പ്പെടെയുള്ള മേഖലകളില്‍ താലിബാനും സൈന്യവുമായുള്ള പോരാ‍ട്ടത്തില്‍ അഭയാര്‍ത്ഥികളായവരെ പുനരധിവസിപ്പിക്കാനായി 25 മില്യന്‍ ഡോളര്‍ വകയിരുത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :