നാവ് ചതിച്ചു; ലാലിന് രാജ്യസഭാ സ്ഥാനം പോയി!

ജോണ്‍ കെ ഏലിയാസ്‌

Mohanlal
WEBDUNIA|
PRO
PRO
ലെഫ്റ്റ്‌നന്റ് കേണല്‍ പദവിക്ക് പിന്നാലെ രാജ്യസഭാ സ്ഥാനവും മോഹന്‍ലാലിനെ കാത്തിരുന്നതാണെന്നും എന്നാല്‍ ‘തിലകന്‍’ വിവാദത്തില്‍ നാവ് ചതിച്ചതിനാല്‍ തലനാരിഴയ്ക്ക് ലാലിന് രാജ്യസഭാ സ്ഥാനം നഷ്ടമായെന്നും അണിയറക്കഥകള്‍! രാജ്യസഭയിലേക്ക് കഴിഞ്ഞ ദിവസം നോമിനേറ്റ് ചെയ്യപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റില്‍ മോഹന്‍‌ലാലിന്റെ പേരും ഉണ്ടായിരുന്നുവെത്രെ. എന്നാല്‍ സാംസ്കാരിക നേതാവായ സുകുമാര്‍ അഴീക്കോടിനെ ‘അയാള്‍’ എന്നും മറ്റും വിളിച്ച് പരിഹസിച്ച ലാലിനെ ഉള്‍‌പ്പെടുത്തിയാല്‍ വിമര്‍ശനമുണ്ടാകും എന്നതിനാല്‍ അവസാന നിമിഷം ലാലിന്റെ പേര് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന കഥ!

രാജ്യസഭയില്‍ കയറിപ്പറ്റാന്‍ ലാലും സൌഹൃദവൃന്ദവും ഏറെ നാളുകളായി ഡല്‍‌ഹി കേന്ദ്രീകരിച്ച് ചരടുവലികള്‍ നടത്തിവരികയായിരുന്നു എന്ന് മുമ്പ് പ്രചരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എം നായര്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള, വിദേശകാര്യ സെക്രട്ടറി നിരുപമ റാവു, തുടങ്ങി കേന്ദ്രസര്‍ക്കാരില്‍ വന്‍ സ്വാധീനമുള്ള മലയാളി ലോബിയും കേരളത്തില്‍നിന്നുള്ള ചില പ്രമുഖ നേതാക്കളുമാണ്‌ മോഹന്‍ലാലിന്‌ രാജ്യസഭാംഗത്വം ലഭിക്കുന്നതിനു വേണ്ടി ശ്രമിച്ചിരുന്നത്. പ്രതിരോധമന്ത്രി എ‌കെ ആന്റണിക്കും ലാലിനെ താല്‍‌പര്യം ഉണ്ടായിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം നോമിനേഷന്‍ ലിസ്റ്റ് പുറത്ത് വന്നതോടെ ലാലും ഉപജാപകവൃന്ദവും ഞെട്ടിയെന്നാണ് അറിയുന്നത്. മുന്‍ രാജ്യസഭാംഗം ശബാന ആസ്മിയുടെ ഭര്‍ത്താവും ബോളിവുഡിലെ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ്‌ അക്തര്‍, മുന്‍ നയതന്ത്രജ്ഞന്‍ മണി ശങ്കര്‍ അയ്യര്‍, കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ ഡോക്‌ടര്‍ ബാലചന്ദ്ര മുംഗേക്കര്‍, രാജ്യാന്തര രംഗത്ത്‌ അറിയപ്പെടുന്ന ഭാഷാപണ്ഡിതനായ രാംദയാല്‍ മുണ്ഡ, നാടകരംഗത്ത് പ്രവര്‍ത്തിക്കുന്ന ബി ജയശ്രീ എന്നിവര്‍ ആയിരുന്നു നോമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നത്.

തിലകന്‍ വിവാദത്തില്‍ തലയിടുകയും അനാവശ്യമായി സുകുമാര്‍ അഴീക്കോടുമായി കൊമ്പുകോര്‍ക്കുകയും ചെയ്തതാണ് ലാലിന് ഇത്തരത്തിലൊരു ദുര്‍‌വിധി വരുത്തിയതെത്രെ! മമ്മൂട്ടി, മോഹന്‍‌ലാല്‍, ഇന്നസെന്റ് തുടങ്ങി പല പ്രമുഖരായ താരങ്ങളും തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന തിലകന്റെ പ്രസ്താവനയാണ് സുകുമാര്‍ അഴീക്കോട് - മോഹന്‍‌ലാല്‍ തര്‍ക്കത്തിന് വഴിമരുന്നിട്ടത്. ആദ്യ വെടിപൊട്ടിച്ചത് സുകുമാര്‍ അഴീക്കോട് ആയിരുന്നു.

കലാപരമായ കഴിവുകള്‍ ലാല്‍ കാശുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തുന്നു എന്നാണ് സുകുമാര്‍ അഴീക്കോട് പറഞ്ഞത്. താരതമ്യേനെ, വലിയ കുഴപ്പമില്ലാത്ത ഈ പ്രസ്താവന ലാലിനെ ശുണ്ഠി പിടിപ്പിക്കാനും അതുവഴി വിവാദത്തില്‍ ചെന്നെത്തിക്കാനും ഉള്ള ഒരു ആസൂത്രിത നീക്കം ആയിരുന്നു എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. “മധ്യസ്ഥതയ്ക്ക് സുകുമാര്‍ അഴീക്കോട് വരേണ്ട” എന്ന് ലാല്‍ പറഞ്ഞതിലും “അയാള്‍” എന്ന് വിളിച്ച് കൊച്ചാക്കിയതിലും സുകുമാര്‍ അഴീക്കോട് പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ഒരു യുദ്ധം തന്നെയാണ് നടന്നത്. കടുത്ത വിമര്‍ശനം നടത്താന്‍ കഴിവുള്ള സുകുമാര്‍ അഴീക്കോടിന്റെ വായില്‍ ലാലിനെയാരോ മനപൂര്‍വം ഇട്ടുകൊടുക്കുകയായിരുന്നു എന്നാണ് പരക്കെ പറയപ്പെടുന്നത്.

മോഹന്‍‌ലാലിനെ ഖാദിയുടെ അം‌ബാസിഡര്‍ ആക്കുന്നതിനെതിരെ നിശിതമായ ഭാഷയിലാണ് സുകുമാര്‍ അഴീക്കോട് വിമര്‍ശനം ഉന്നയിച്ചത്. ‘വൈകിട്ടെന്താ പരിപാടി’ എന്ന് ചോദിക്കുന്ന ലാലിന് ഡിലിറ്റ് കൊടുത്തതും ‘നടിയുടെ മാറില്‍ തുറിച്ചുനോക്കി അശ്ലീല ആംഗ്യം’ കാണിക്കുന്ന ലാലിന് ലെഫ്റ്റ്‌നന്റ് പദവി കൊടുത്തതും ന്യായീകരിക്കത്തക്കതല്ല എന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞത് ദേശീയശ്രദ്ധ നേടിയിരുന്നു. ലാലിന് രാജ്യസഭാ നോമിനേഷന്‍ നല്‍‌കിയാല്‍ സുകുമാര്‍ അഴീക്കോടീന്റെ വായില്‍ നിന്ന് കൂടുതല്‍ പലതും വന്നേക്കും എന്ന് മനസിലാക്കിയാവണം ലാലിനെ രാജ്യസഭാ നോമിനേഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയത്!

(ലേഖകരുടെ രചനകളിലെ അഭിപ്രായങ്ങള്‍ ലേഖകരുടേത് മാത്രമായിരിക്കും. ഈ അഭിപ്രായങ്ങളില്‍ വെബ്‌ദുനിയ മലയാളത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :