ഗുരുനാഥനായ പുന്നശ്ശേരി

ഇക്കഴിഞ്ഞ ജൂണ്‍ 17 ന് അദ്ദേഹത്തിന്‍റെ 150 മത് ജയന്തി ആയിരുന്നു

WEBDUNIA|

സംസ്കൃത ഭാഷയുടെ ഉദ്ധാരണത്തിനായി അവതരിച്ച മഹാപുരുഷനായിരുന്നു
പുന്നശ്ശേരി നീലകണ്ഠശര്‍മ്മ എന്ന പുന്നശ്ശേരി നീലകണ്ഠന്‍ നമ്പി. ഒട്ടേറെ കനപ്പെട്ട സംസ്കൃത കൃതികളുടെ കര്‍ത്താവാണ് . 1934 സെപ്റ്റംബര്‍ 14 ന് (1110-മാണ്ട് ചിങ്ങം 29- ാം തീയതി) ആയിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം.

മലബാറിലെ വള്ളുവനാടന്‍ താലൂക്കില്‍ പെരുമുടിയൂര്‍ അംശത്തില്‍ പട്ടാമ്പിയില്‍ പുന്നശ്ശേരി എന്ന പ്രസിദ്ധമായ ആഢ്യബ്രാഹ്മണ ഇല്ലത്തെ നാരായണ ശര്‍മ്മയുടെയും വരവൂര്‍ തളിയില്‍ മൂളത്ത് ഏഴിക്കറ ഇല്ലത്തു പാപ്പി മനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17-ാം തീയതി നീലകണ്ഠശര്‍മ്മ ജനിച്ചു.ഇക്കഴിഞ്ഞ ജൂണ്‍ 17 ന് അദ്ദേഹത്തിന്‍റെ 150 മത് ജയന്തി ആയിരുന്നു

വിജ്ഞാനത്തിന്‍റെ വാരിധിയായിരുന്നു അദ്ദേഹം . സംസ്കൃതത്തിലും മലയാളത്തിലും അനായാസേന ശ്രോതാക്കളുടെ ഹൃദയം കവരുമാറ് സരസമായും ഫലിതമായും സാരസമ്പൂര്‍ണ്ണമായും പ്രസംഗിക്കാനുള്ള പാടവം അദ്ദേഹത്തിന്‍റെ അപൂര്‍വ്വ സിദ്ധികളില്‍ ഒന്നായിരുന്നു.

അഞ്ചു വയസ്സായപ്പോള്‍ കുലഗുരുവായിരുന്ന അറങ്ങോട്ടു വാര്യര്‍ പാരമ്പര്യമനുസരിച്ച് ബാലനെ എഴുത്തിനിരുത്തി. അദ്ദേഹവും തൃത്താല എടവീട്ടില്‍ ഗോവിന്ദ മാരാരും, കുലുക്കല്ലൂര് ഉണിക്കണ്ടവാര്യരും ആദ്യകാല ഗുരുക്കന്മാരാണ്.

സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ എല്ലാം അനുക്രമം അഭ്യസിച്ചു. തുടര്‍ന്ന് കേരളവര്‍മ്മ ഉമിത്തിരി പുന്നശ്ശേരി ഇല്ലത്തു താമസിച്ചു. ബാലനെ പഠിപ്പിച്ചു തുടങ്ങി. കാവ്യനാടകാദികള്‍, ജ്യോതിഷ ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചത് അദ്ദേഹത്തില്‍ നിന്നാണ്. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില്‍ നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും മറ്റും അഭ്യസിച്ചു.

1063 ല്‍ ചുരുങ്ങിയ നിലയില്‍ സാരസ്വതോദ്യോതിനി പാഠശാല ആരംഭിച്ചു. 1069ല്‍ അത് ഒരു കോളജായി ഉയര്‍ന്നു. പട്ടാമ്പി സംസൃത കോളേജ് എന്ന പേരില്‍ അതിന്നും നില നില്‍ക്കുന്നു.

കഠിനമായ ജാതിച്ചിന്തകളും തൊട്ടുകൂടായ്മയു നില നിന്നിരുന്ന കാലത്ത് ഈ കൊളെജ-ില്‍ എല്ലാ ജാതി മതസ്തര്‍ക്കും സംസൃതം പഠിക്കാന്‍ ശര്‍മ്മ അനുമതി നല്കിയിരുന്നു അദ്ദേഹത്തിന്‍റെ സമഭാവനക്കും പുരോഗമന ചിന്താഗതിക്കും ഇതില്‍ കവിഞ്ഞ ഒരു തെളിവ് വേണ്ട.

ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്നു. അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു . 1078ല്‍ ചിന്താമണിയെന്ന പേരില്‍ ഒരു വൈദ്യശാലയും സ്ഥാപിച്ചു. "വിജ്ഞാന ചിന്താമണി' എന്ന മാസിക നമ്പിയുടെ പിന്തുണയോടു കൂടി വെള്ളാനശ്ശേരി വാസുണ്ണി മൂസത് ആരംഭിച്ചതും മറ്റും വളരെ പ്രസിദ്ധമാണ്.

ഗുരുനാഥന്‍ എന്നു പരക്കെ അറിയപ്പെട്ട മഹാപുരുഷനാണ് അദ്ദേഹം . നമ്പിക്ക് 1085ല്‍ തിരുവിതാംകൂര്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും സാമൂതിരി മാനവിക്രമ ഏട്ടന്‍ തമ്പുരാനും വീരശൃംഖല സമ്മാനിച്ചു. തൃപ്പൂണിത്തുറ വിദ്വല്‍സദസ്സില്‍ നിന്ന് പണ്ഡിത രാജ ബിരുദവും നല്‍കിയിട്ടുണ്ട്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :