അഭിനയകലയിലെ 'കാട്ടുകുതിര'

രാജന്‍ പി ദേവ്
കൊച്ചി| WEBDUNIA|
PRO
PRO
സൂര്യ സോമയുടെ എന്ന നാടകം കണ്ടവരാരും അതിലെ കേന്ദ്ര കഥാപാത്രമായ കൊച്ചു വാവയെ മറക്കാനിടയില്ല. ഒപ്പം രാജന്‍ പി ദേവിനെയും. മലയാള നാടകവേദിയില്‍ അഭിനയത്തിന്‍റെ കാര്യത്തില്‍ ഒരു കാട്ടുകുതിര തന്നെയായിരുന്നു രാജന്‍ പി. എന്‍ എന്‍ പിള്ളയുടെ ട്രൂപ്പില്‍ ശ്രദ്ധേയമായ വേഷം ചെയ്ത രാജനെന്ന ചെറുപ്പക്കാരനെ എസ്‌ എല്‍ പുരം സദാനന്ദനാണ് കാട്ടുകുതിരയിലെ കൊച്ചുവാവയാവാന്‍ ക്ഷണിച്ചത്.

അതൊരു തുടക്കമായിരുന്നു. പിന്നീട് നൂറുകണക്കിന്‌ വേദികളില്‍ രാജന്‍ പിയുടെ കാട്ടുകുതിരയെപ്പോലെ മദിച്ചു നടന്നു. കാട്ടുകുതിര സിനിമയായപ്പോള്‍ കൊച്ചു വാവയായത് തിലകനായിരുന്നു. ഇതിലുള്ള വിഷമം തുറന്നു പറഞ്ഞതിനൊപ്പം കൊച്ചുവാവയെ തന്നേക്കാള്‍ ഗംഭീരമാക്കാന്‍ തിലകനായെന്ന് അഭിനന്ദിക്കാനുള്ള മനസ്സും രാജന്‍ പിക്കുണ്ടായിരുന്നു.

രാജന്‍ പിയുടെ പരിഭവം ഒരു മാസികയില്‍ അച്ചടിച്ച് വന്നതു കണ്ടാണ് സംവിധായകനായ തമ്പി കണ്ണന്താനം അദ്ദേഹത്തെ ഇന്ദ്രജാലത്തിലെ കാര്‍ളോസ് ആവാന്‍ ക്ഷണിച്ചത്. മലയാളം അന്നോളം കണ്ടിട്ടുള്ള വില്ലന്‍‌മാരില്‍ നിന്ന് അല്‍പ്പം വ്യത്യസ്തനായിരുന്നു കാര്‍ളോസ്. സമൂഹത്തില്‍ അയാള്‍ കള്ളക്കടത്തുകാരനും കൊടും വില്ലനുമാണെങ്കിലും കുടുംബത്തില്‍ സ്നേഹനിധിയായ അച്ഛനും ഭര്‍ത്താവുമെല്ലാമായ കാര്‍ളോസിന്‍റെ ഇരട്ട മുഖം ഒരു ഇന്ദ്രജാലവുമില്ലാതെ തന്നെ രാജന്‍ പി വെള്ളിത്തിരയില്‍ സ്വാഭാവികതയോടെ അഭിനയിച്ച് ഫലിപ്പിച്ചു.

അക്കാലത്ത് കീരിക്കാടന്‍ ജോസിനോളം തന്നെ പ്രശസ്തനായിരുന്നു രാജന്‍ പിയുടെ കാര്‍ളോസും. ആമിന ടെയിലേഴ്സിലെ കശാപ്പുകാരന്‍ മൂരി ഹൈദ്രോസിനെയും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. വിനയന്‍ സംവിധാനം ചെയ്ത കരുമാടികുട്ടനിലെ തമ്പുരാന്‍ വേഷം രാജന്‍ പിയുടെ വില്ലന്‍ വേഷങ്ങളില്‍ വേറിട്ടു നില്‍ക്കുന്നതാണ്. തൊമ്മനും മക്കളും സിനിമയിലെ തൊമ്മനും എല്ലാം അദ്ദേഹം അനശ്വരനാക്കിയ കഥാപാത്രങ്ങളായിരുന്നു.

പിന്നീട് ഒരേ അച്ചില്‍ വാര്‍ത്ത വില്ലന്‍ വേഷങ്ങളുടെ നീണ്ട നിര തന്നെ രാജന്‍ പിയെ തേടിയെത്തി. എന്നാല്‍ രാജസേനന്‍ ഒരുക്കിയ അനിയന്‍ ബാവ ചേട്ടന്‍ ബാവയിലെ അനിയന്‍ ബാവയുടെ വേഷം രാജന്‍ പിയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായി. പിന്നീട് അന്യഭാഷകളില്‍ തിരക്കേറിയ വില്ലനായ രാജന്‍ പി മലയാളത്തില്‍ ഇടയ്ക്ക് വന്നും പോയുമിരുന്നു. സ്‌ഫടികത്തിലെ മണിമല വക്കച്ചനും, ഛോട്ടാമുംബൈയിലെ പാമ്പ് ചാക്കോച്ചനും, ഷാഫി സംവിധാനം ചെയ്ത തൊമ്മനും മക്കളും എന്ന ചിത്രത്തിലെ മുഴുക്കുടിയനായ തൊമ്മനുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരങ്ങളായി. തൊമ്മന്‍ രാജന്‍ പിയുടെ ഇഷ്ടവേഷങ്ങളിലൊന്നായിരുന്നു.

നാടക രംഗത്ത്‌ പിതാവിന്റെ പാരമ്പര്യം പിന്തുടര്‍ന്ന രാജന്‍ ജൂബിലി തീയേറ്റേഴ്സ്‌ എന്ന പേരില്‍ സ്വന്തം നാടക ട്രൂപ്പ്‌ തുടങ്ങി. തന്റെ നാടകങ്ങളുടെ പേരും ആദ്യ സംഭാഷണ ശകലവും 'അ' എന്ന അക്ഷരത്തില്‍ തുടങ്ങണമെന്നത്‌ അദ്ദേഹത്തിന്‍റെ നിര്‍ബന്ധമായിരുന്നു. രണ്‌ട്‌ തവണ മികച്ച നാടക നടനുള്ള സംസ്ഥാന അവാര്‍ഡ്‌ രാജന്‍ പിയെ തേടിയെത്തി.

ജൂബിലി തീയേറ്റേഴ്സിന്റെ പ്രശസ്തമായ നാടകം 'അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍' അതേ പേരില്‍ തന്നെ രാജന്‍ പി.ദേവ്‌ സിനിമയാക്കി. അച്ഛന്റെ കൊച്ചുമോള്‍ക്ക്‌, മണിയറക്കള്ളന്‍ എന്നീ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു‌. സിംഹം എന്ന പേരില്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ സംവിധാനം ചെയ്യാനായി രാജന്‍ പി തയ്യാറെടുത്തുകൊണ്ടിരിക്കേയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :