പറവൂര്‍ ഭരതന്‍...മുമ്പന്‍മാരില്ലാത്ത നടന്‍

Paravoor Bharathan
WDWD
മലയാള സിനിമയുടെ കാരണവസ്ഥാനത്താണ് പറവൂര്‍ ഭരതന്‍ എന്ന ഗൗരവ മുഖമുള്ള തമാശക്കാരന്‍. ജയഭാരത് പിക്ച്ചേഴ്സിന്‍റെ 'രക്തബന്ധ"ത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ ഈ വടക്കന്‍ പറവൂര്‍ക്കാരന് ഇന്ന് 79 വയസ്സ് തികയുന്നു.

കറുത്തകൈ, കടത്തുകാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഗുണ്ടാ വേഷത്തിലെത്തിയ ഭരതന്‍ പിന്നീട് പ്രേക്ഷകരെ തീര്‍ത്തും ചിരിപ്പിക്കുകയായിരുന്നു. വിദ്യാരംഭത്തിലെ അഞ്ചലോട്ടക്കാരനെയും ജൂനിയര്‍ മാന്‍ഡ്രേക്കിലെ നായ സ്നേഹിയെയും ഓര്‍ത്താല്‍ തന്നെ ചിരിക്കാത്തവരുണ്ടോ! പിന്നെ, ഇന്‍ ഹരിഹര്‍ നഗര്‍, മേലേപറമ്പില്‍ ആണ്‍വീട് എന്നിങ്ങനെ പോവുന്നു ഭരതന്‍ സ്പെഷലുകള്‍.

മലയാള സിനിമയുടെ എന്നത്തെയും കാരണവരായി അവരോധിച്ചിരിക്കുന്ന തിക്കുറിശ്ശിയുടെ തൊട്ടു പിന്നാലെയാണ് ഭരതനും മലയാള സിനിമയിലെത്തിയത്, സ്വന്തം ശൈലിയുമായി. തിക്കുറുശ്ശി 1949 ലും ഭരതന്‍ 1950 ലും.മുമ്പേവന്ന സത്യനും നസീറും ഇന്നില്ലെങ്കിലും ചലനാത്മകമായ ഒരു മനസ്സുമായി ഇന്നും ഈ പറവൂര്‍ക്കാരന്‍ രംഗത്തുണ്ട്.

1928ല്‍ ഒരു സാധാരണ തെങ്ങുചെത്ത് തൊഴിലാളിയുടെ മകനായിട്ടായിരുന്നു ഭരതന്‍റെ ജനനം. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചു പോയപ്പോള്‍ ആ ബാല്യം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം കയര്‍ തൊഴിലാളിയായ അമ്മ കുറുമ്പക്കുട്ടിയുടെ ചുമതലയായി. എന്നാല്‍ സ്കൂള്‍ തലത്തില്‍ തന്നെ ഭരതനിലെ അഭിനയ ചാതുര്യം മറനീക്കി പുറത്തുവന്നിരുന്നു.

സ്കൂളില്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയെ മോണോ ആക്ടിലൂടെ അവതരിപ്പിച്ച ഭരതന്‍ സ്വയം അറിയാതെ നാടക വേദിയിലേക്കുള്ള സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മോണോ ആക്ട് കണ്ട കെടാമംഗലം സദാശിവന്‍ ഭരതന് ആദ്യ അവസരം നല്‍കി. അങ്ങിനെ അന്ന് പുᅲിണി എന്ന നാടകത്തില്‍ കെട്ടിയ ജന്മി വേഷം പിന്നീട് സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടിയായി എന്നു കരുതാം.

നാടകം ഭരതന് ജീവിതമായിരുന്നു, സിനിമ ജീവിത വ്രതവും. 'മാറ്റൊലി" എന്ന നാടകത്തിലെ നായിക ഭരതന്‍റെ ജീവിത സഖിയായതും മറിച്ചൊരു കാരണം കൊണ്ടാവില്ല. സിനിമയില്‍ പേര് വളരുന്നതിനൊപ്പം തന്‍റെ നാടിന്‍റെ പേരും വളരുന്നത് സാകൂതം നോക്കികാണുന്ന നടനാണ് പറവൂര്‍ ഭരതന്‍.

WEBDUNIA|
വേറിട്ട ചാലിലൂടെ വീട്ടുടമസ്ഥനായും ശിങ്കിടിയായും റൗഡിയായുമൊക്കെ മലയാളിയെ രസിപ്പിക്കാനെത്തുന്ന ഈ വാവക്കാട്ടുകാരന് വെബ് ലോകം നന്മകള്‍ നിറഞ്ഞ ജന്മദിനാശംസകള്‍ അര്‍പ്പിക്കുന്നു!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :