മുതുകുളം: മലയാളസിനിമയുടെ മുത്തച്ഛന്‍

ടി.ശശി മോഹന്‍

T SASI MOHAN|
മലയാളസിനിമയുടെ തുടക്കം തന്നെ മുതുകുളം രാഘവന്‍പിള്ളയുടെ മസ്തിഷ്കത്തില്‍ നിന്ന് വന്നതാണ്.

ആദ്യത്തെ സംസാരിക്കുന്ന ചിത്രമായ ബാലനില്‍ കഥയും സംഭാഷണവും തിരിക്കഥയും ഗാനങ്ങളും രചിയ്ക്കുകയും അഭിനയിക്കുകയും ചെയ്തു.

കുട്ടനാട്ട് കീരിക്കാട് സ്വദേശിയായ മുതുകുളത്തിന്‍റെ ചരമ വാര്‍ഷിക ദിനമായിരുന്നു ഓഗസ്റ്റ് എട്ട്.

ഹാസ്യനടന്‍, നാടകനടന്‍, നാടകകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ്, ഗാനരചയിതാവ് കലയുടെ വിവിധശാഖകളിലെല്ലാം ഇത്ര ഉന്നതിയാര്‍ജിച്ച കാലാകരന്‍ അധികമില്ല. സിനിമയിലും നേരിട്ടും ആ മുഖം കാണുന്ന ഏതു കഠിന ഹൃദയനും പൊട്ടിച്ചിരിച്ചുപോകും.

അദ്ദേഹത്തിന്‍റെ സംഭാഷണത്തിനും ഉണ്ടായിരുന്നു പ്രത്യേകത. ഒരിക്കലും സ്വയം ചിരിക്കാതെ മറ്റുള്ളവരെ പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ സാമ്രാട്ടായിരുന്നു അദ്ദേഹം.

നല്ലതങ്ക, രാരിച്ചന്‍ എന്ന പൗരന്‍, മലയാളത്തില്‍ ആദ്യ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജീവിത നൗക, വിശപ്പിന്‍റെ വിളി, വാഴ് വേ മായം തുടങ്ങി അനേകം ചിത്രങ്ങളില്‍ ഹാസ്യനടനായി മാറിയ രാഘവന്‍പിള്ള നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

മലയാള സിനിമയില്‍ ഒട്ടേറെ കഴിവുറ്റവരെ സംഭാവന ചെയ്തത് മുതുകുളമാണ്.നാടകബന്ധത്തില്‍ നിന്ന് മുതുകുളം കണ്ടെടുത്ത പ്രതിഭകളായിരുന്നു പ്രേം നസീറും ആറന്മുള പൊന്നമ്മയും മറ്റം.

മലയാള ചലച്ചിത്രവേദിയ്ക്ക് ഇത്രയേറെ സംഭാവനകള്‍ നല്‍കിയിട്ടും ഈ കലാകാരന്‍റെ ജീവിതസായാഹ്നം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. താന്‍ രചിച്ച കഥകളില്‍ കുറെയെങ്കിലും പ്രസിദ്ധീകരിച്ചിരുന്നെങ്കില്‍ അവസാനകാലത്ത് 'റോയല്‍റ്റിയെ"ങ്കിലും അഷ്ടിക്കുള്ള വകയാകുമായിരുന്നു.

അദ്ദേഹത്തിന്‍റെ കഥകള്‍ പകര്‍ത്തി എഴുതാന്‍ നിന്നവര്‍ പോലും പില്‍ക്കാലത്ത് അദ്ദേഹത്തിന്‍റെ കഥ കട്ടെടുത്ത് സ്വന്തമാക്കി സമ്പന്നരായ ചരിത്രമുണ്ട്. ആയ കാലമത്രയും പണിയെടുത്തു. ഒന്നും മീതിവയ്ക്കാനില്ലാത്ത അവസ്ഥയില്‍ ഒടുവില്‍ അദ്ദേഹം തികച്ചും ദരിദ്രനായി.

പഴയ ചലച്ചിത്രകാരന്മാര്‍ മനസ്സറിഞ്ഞ് സഹായിച്ചാല്‍ മാതം തൊണ്ട നനയ്ക്കാനും പള്ള നിറയ്ക്കാനും കഴിഞ്ഞിരുന്ന അദ്ദേഹം തൃപ്തിയായി ഒന്നു മുറുക്കാന്‍ പോലും കൊതിച്ചു എന്നതാണ് സത്യം.

എത്ര ഉന്നതകലാകാരനായാലും മടിശ്ശീല കാലിയാണെങ്കില്‍ അന്ത്യം ഇങ്ങനെയൊക്കെയായിരിക്കാമെന്ന് ജീവിച്ചിരിക്കുന്നവര്‍ക്ക് ഒരു പാഠമാകത്തക്കവിധം ആ ജീവചരിത്രം അവശേഷിക്കുന്നു. 1984 ഓഗസ്റ്റ് * ന് അദ്ദേഹം അന്തരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :