തമ്മിലടിയുടെ സിനിമാരാഷ്ട്രീയം

കാണി

WEBDUNIA|
PRO
മലയാളത്തില്‍ നല്ല സിനിമകളുടെ വരവിനായി കാത്തിരിക്കുന്ന ആസ്വാദകര്‍ക്ക് മാപ്പ്. കാരണം പ്രേക്ഷകരുടെ പ്രാര്‍ത്ഥനയും നെഞ്ചത്തടിയും നിലവിളിയുമൊന്നും ശ്രദ്ധിക്കാന്‍ താരദൈവങ്ങള്‍ക്ക് സമയമില്ല. അവര്‍ ഇപ്പോള്‍ സ്വന്തം പല്ലിട കുത്തി നാറ്റിച്ചുകൊണ്ടിരിക്കുകയാണ്. ഷക്കീലയും സില്‍ക്ക് സ്മിതയും ഉള്‍പ്പെടെയുള്ള നടിമാരുടെ അണിയറക്കഥകള്‍ കേള്‍ക്കാനായിരുന്നു ഇന്നലെ വരെ ജനങ്ങള്‍ കാതുകൂര്‍പ്പിച്ചതെങ്കില്‍ ഇനി ഈ ശീലം മാറ്റാം. അതിലും വലിയ ഗോസിപ്പുകളാണ് മലയാള സിനിമയിലെ പുരുഷകേസരികളായ പ്രമാണിയും മാടമ്പിയും കമ്മീഷണറും എച്ച്യൂസ്മീയുമൊക്കെ വിളമ്പിത്തരുന്നത്. പ്രിയനന്ദനെപ്പോലെയുള്ള ഒറ്റപ്പെട്ട പുലിജന്‍‌മങ്ങളെ ഈ പട്ടികയില്‍ നിന്ന് കദനഹൃദയത്തോടെ നമുക്ക് ഇറക്കിവിടാം.

കൂടെക്കിടക്കുന്നവനെ എങ്ങനെ ചവുട്ടിപ്പുറത്താക്കാം എന്ന ഗവേഷണത്തിലാണ് താരദൈവങ്ങള്‍ ഇപ്പോള്‍. ‘ഒരമ്മ’യുടെ മക്കളാണെന്നൊക്കെ വെറുതെ പറയാം. അല്ലാതെ ഇതിലൊക്കെ എന്തുകാര്യം?. തിലകന്‍ വിഷയത്തിലായിരുന്നു തുടക്കമെന്ന് പറയുന്നുണ്ടെങ്കിലും ഇത് പച്ചക്കള്ളമാണ്. സംഗതി പുറം ലോകത്തെത്തിയത് ഈ വിഷയത്തിലൂടെയാണെന്ന് മാത്രം. സ്റ്റോറി ബോര്‍ഡും ക്ലാപ്പും സ്റ്റാര്‍ട്ടും ആക്ഷനും ഒന്നുമില്ലാതെ നമ്മുടെ താരങ്ങള്‍ അഭിനയിച്ചുതകര്‍ത്തു. പരസ്പരം ചെളി വാരിയെറിഞ്ഞ് സിനിമാലോകം മുഴുവന്‍ അവര്‍ നാറ്റിച്ചു. അരിയും തിന്ന് ആശാ‍രിച്ചിയെയും കടിച്ചു. എന്നിട്ടും പട്ടിക്ക് മുറുമുറുപ്പെന്ന് പറഞ്ഞതുപോലെയായിരുന്നു പിന്നീട് കാര്യങ്ങള്‍.

ഏറ്റവുമൊടുവില്‍ നടന്‍ ജഗദീഷും സുരേഷ് ഗോപിയുമാണ് പരസ്പരം ചെളിവാരുന്നത്. ഇതിനു വിഷയമായത് ഫിലിം ചേംബറിന്‍റെ ഒരു വലിയ കണ്ടെത്തലും. കേരളത്തില്‍ മണ്ടന്‍‌മാര്‍ക്ക് വംശനാശം വന്നിട്ടില്ലെന്നതിന് തെളിവായി ചൂണ്ടിക്കാട്ടാവുന്ന ഒന്നാണ് ചേംബറിന്‍റെ വിലയിരുത്തല്‍. റിയാലിറ്റി ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കുന്നതുകൊണ്ടാണത്രെ കേരളത്തില്‍ സിനിമകള്‍ ഓടാത്തത്!. മലര്‍ന്നുകിടന്നു മേലോട്ടു തുപ്പരുതെന്ന കാരണവന്‍‌മാരുടെ ഉപദേശമാണ് ഇത് കേട്ടപ്പോള്‍ ഓര്‍മ്മയില്‍ വന്നത്.

വാസ്തവത്തില്‍ മലയാള സിനിമ റിയാലിറ്റി ഷോകളുടെ നിലവാരത്തിലും താഴ്ന്നു എന്ന് തുറന്നുസമ്മതിക്കുകയല്ലേ ഫിലിം ചേംബര്‍ ചെയ്തത്. സിനിമയെ മരണക്കിടക്കയിലെത്തിച്ചതില്‍ ഫിലിം ചേംബറിനും പങ്കില്ലേ? ഫിലിം ചേംബറിന് മാത്രമല്ല ഫെഫ്കയ്ക്കും മാക്ടയ്ക്കും അമ്മയ്ക്കും ഒക്കെ ഈ ദുരന്തത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

വര്‍ഷത്തില്‍ എഴുപത്തഞ്ചിലധികം സിനിമകള്‍ ഇറക്കുമ്പോള്‍ ഒരു പഴശ്ശിരാജയുടെ പേരില്‍ മാത്രം ഊറ്റം കൊള്ളേണ്ട ഗതികേടിലെത്തിയിരിക്കുന്നു മലയാളികള്‍. എന്നിട്ടും താരദൈവങ്ങളുടെ സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ അവരുടെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തുന്നു. അവര്‍ക്ക് ജയ് വിളിക്കുന്നു. ചെണ്ട കൊട്ടി തീയേറ്ററുകള്‍ക്ക് മുന്നില്‍ പാടുന്നു. ഈ വക കോപ്രായങ്ങളൊന്നുമില്ലാതെ സ്വന്തം പടത്തിന് ആളുകേറില്ലെന്ന തിരിച്ചറിവല്ലേ ഫാന്‍സ് അസോസിയേഷനുകള്‍ സജീവമാക്കി നിലനിര്‍ത്താന്‍ നമ്മുടെ ഈ താരങ്ങളെ പ്രേരിപ്പിക്കുന്നത്.

പ്രമേയത്തിലും സിനിമയുടെ ഗുണനിലവാരത്തിലും ഊന്നിയുള്ള ആശയപരമായ സംവാദങ്ങള്‍ ഒരു കാലത്ത് മലയാള സിനിമയെ സജീവമാക്കിയിരുന്നു. അത്തരം സംവാദങ്ങളില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് നല്ല സിനിമകള്‍ പിറക്കുകയും ചെയ്തിരുന്നു. അന്ന് സിനിമയ്ക്ക് വേണ്ടി പ്രാണന്‍ നല്‍കാന്‍ തയ്യാറുള്ള അല്ലെങ്കില്‍ സിനിമ തന്‍റെ ചോറാണെന്ന് ബോധമുള്ള സംവിധായകരും തിരക്കഥാകൃത്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ ഇന്ന് സ്ഥിതി പാടേ മാറിയിരിക്കുന്നു. ഇന്ന് മലയാളത്തിലിറങ്ങുന്ന 90 ശതമാനം സിനിമകളും ടെലിവിഷന്‍ പരമ്പരകളുടെ അത്രയും പോലും ക്ഷമയോടെ കണ്ടിരിക്കാന്‍ കൊള്ളില്ലെന്നതാണ് സത്യം. അന്യഭാഷാ ചിത്രങ്ങള്‍ അവതരണത്തിലും പ്രമേയത്തിലും ഉന്നത നിലവാരത്തിലേക്ക് കുതിക്കുമ്പോള്‍ മലയാള സിനിമകള്‍ ഫാന്‍സ് അസോസിയേഷനുകളെ മാത്രം ലക്‍ഷ്യം വച്ചുള്ള ചില ഗിമ്മിക്കുകളില്‍ ഒതുങ്ങുന്നു.

അടുത്തിടെ ആലപ്പുഴയില്‍ ചിത്രീകരണത്തിനെത്തിയ ഒരു ഹോളിവുഡ് ചിത്രമാണ് ഡാം 999. ചിത്രീകരണം ആലപ്പുഴയിലാക്കിയ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിട്ടാണ് അതിന്‍റെ സംവിധായകന്‍ സോഹന്‍ റോയ് ഇപ്പോള്‍ കരുതുന്നത്. രായ്ക്കുരാമാനം പാര പണിത് മലയാ‍ള സിനിമാ ലോകത്തെ പ്രധാനികള്‍ ആ ചിത്രീ‍കരണം പൂട്ടിക്കെട്ടിക്കുകയായിരുന്നു. കേരളത്തില്‍ സിനിമ ഷൂട്ട് ചെയ്യാന്‍ വരുന്നവരോട് ദയവു ചെയ്ത് നിങ്ങള്‍ ഇതിനു തുനിയരുതെന്നാണ് സോഹന്‍ റോയ് ഇപ്പോള്‍ പറയുന്നത്. ഇത്തരം കൊള്ളരുതായ്മകളുടെ കേന്ദ്രമായി നമ്മുടെ സിനിമാലോകം മാറിക്കഴിഞ്ഞിരിക്കുന്നു. മലയാള സിനിമയുടെ വസന്തകാലം ഇവര്‍ മടക്കിത്തരുമെന്ന് ഇനിയും പ്രതീക്ഷിക്കേണ്ടതുണ്ടോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :