ആണവകരാര്‍ മുതല്‍ ഭീകരാക്രമണം വരെ

WEBDUNIA|
ഭാരതത്തിന്‍റെ ചരിത്രത്തില്‍ മറക്കാന്‍ കഴിയാത്തവിധം സംഭവങ്ങളും സംഭവങ്ങള്‍ക്ക് പിന്നിലെ നൂലാ‍മാലകളും ബാക്കിയാക്കി ഒരു വര്‍ഷം കൂടി പിന്നിടുന്നു. രാഷ്‌ട്രീയ സംഭവ ബഹുലമായിരുന്നു 2008. പെയ്യാന്‍ കൊതിച്ച് നില്‍ക്കുന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ഓരോ ഭാരതീയന്‍റെ മനസിലും ആണവ കരാറില്‍ തുടങ്ങി മുംബൈയില്‍ അവസാനിച്ച് നില്‍ക്കുന്ന രാഷ്‌ട്രീയ തിരിമറികളും പഴിചാരലുകളും നിറഞ്ഞ 2008 തങ്ങിനില്‍ക്കുകയാണ്.

മുറുക്കാനിലും രാഷ്‌ട്രീയം കലര്‍ത്തുന്ന രാഷ്‌ട്രീയക്കാരന്‍റെ കാപട്യം തെളിയിക്കുന്ന നിരവധി സംഭവങ്ങള്‍ക്ക് ഭാരതം സാക്‍ഷ്യം വഹിച്ചു. ആണവകരാര്‍, മുംബൈയില്‍ ഉത്തരേന്ത്യകാര്‍ക്കെതിരായ ആക്രമണം, അമര്‍നാഥ് ഭൂമി പ്രശ്നം, ഒറീസയിലും കര്‍ണാടകയിലും ഉണ്ടായ സമുദായ കലാപങ്ങള്‍, രാജ്യത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടായ ബോംബ് സ്‌ഫോടനങ്ങള്‍, മുംബൈ താജില്‍ ഉണ്ടായ ഭീകരാക്രമണം എന്നിവയിലെല്ലാം രാഷ്‌ട്രീയകാരുടെ സാന്നിധ്യവും രാഷ്‌ട്രീയം കലര്‍ത്തി സംഭവത്തെ വളച്ചൊടിച്ച് ആടിനെ പട്ടിയാക്കുന്ന മനോഭാവവും വ്യക്തമായിരുന്നു.

മുതലാളിത്തത്തിനെതിരെയുള്ള സമരമെന്ന പോലെ ആണവകരാറിനെ ശക്തമായി എതിര്‍ത്ത് ഇടതുപക്ഷം യുപി‌എ സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചതോടെയാണ് രാഷ്‌ട്രീയ കളികളുടെ വൈകൃത മുഖങ്ങള്‍ പുറമേ കാണാന്‍ തുടങ്ങിയത്. സമാജ്‌വാദ് പാര്‍ട്ടിയെ വലവീശിപിടിക്കലും, അവിശ്വാസ പ്രമേയം വിജയിക്കാനായി കോണ്‍ഗ്രസിന്‍റെ വാഗ്ദാനങ്ങളും, മന്‍‌മോഹന്‍ സിംഗിന്‍റെ ഒറ്റയാള്‍ പോരാട്ടവും, അവിശ്വാസ പ്രമേയവും, വോട്ട് നേടാനായി കാശ് നല്‍കിയെന്ന ആരോപണവുമെല്ലാം തലസ്ഥാന നഗരിയെ ചൂട് പിടിപ്പിച്ചു. ബിജെപിയുടെ ഊറിച്ചിരിക്കലും കാലൊടിയാന്‍ കാത്ത് നില്‍ക്കുന്ന കസേരയെ സ്വപ്‌നം കണ്ടുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമൊക്കെയായി രാഷ്‌ട്രീയകലുഷിതമായ സംഭവങ്ങള്‍ വര്‍ഷാദ്യപാദത്തില്‍ സ്ഥാനം പിടിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :