ഒരു തീവണ്ടി യാത്രയ്ക്കിടെ ജി.എ.ലാല്‍ എന്ന തിരക്കഥാകാരന്‍ ജീവിതത്തില്‍ നിന്നും മറഞ്ഞു പോയത് 2003 ജൂലൈ 22നാണ്.
ലാലിന്‍റെ ഓര്‍മ്മയില്‍ വിങ്ങുകയാണ് മലയാള സിനിമാലോകം. ജീവിച്ചിരുന്നെങ്കില്‍ ഒരു പക്ഷേ ഒട്ടനേകം അതുല്യ സൃഷ്ടികളിലൂടെ ലാല്‍ സിനിമാലോകത്തെ ധന്യമാക്കിയേനെ.
മരിക്കുമ്പോള്‍ ലാലിന് 36 വയസ്സായിരുന്നു. കൊല്ലം മയ്യനാട് ഭാഗത്ത് റെയില്‍പാളത്തിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സ്വപ്നം സീരിയലിന്‍റെ ഷൂട്ടിംഗിനു ശേഷം എറണാകുളത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു വരുന്ന വഴി ട്രെയിനില്‍ നിന്നു വീണു മരിക്കുകയായിരുന്നു.
അടുത്ത സുഹൃത്തും സ്വപ്നം സീരിയലിന്‍റെ സംവിധായകനുമായ കെ.കെ.രാജീവും യാത്രയില്‍ ലാലിനൊപ്പമുണ്ടായിരുന്നു. ലാലിനെ ഇടയ്ക്ക് കാണാതായപ്പോള്‍ പുറത്തെവിടെയെങ്കിലും പോയതായിരിക്കുമെന്നാണ് രാജീവ് കരുതിയത്
. എന്നാല്‍ ട്രെയില്‍ തിരുവനന്തപുരത്തെത്തിയിട്ടും ബാഗ് എടുക്കാന്‍ ലാല്‍ വരാതിരുന്നപ്പോഴാണ് കാണാനില്ല എന്ന വിവരം അറിയുന്നത്. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് കൊല്ലം മയ്യനാട് ഭാഗത്ത് മൃതദേഹം കണ്ടത്.
ലാല്‍ മരിച്ചു എന്നത് ഇപ്പോഴും ഒരു യാഥാര്‍ത്ഥ്യമായി ഉള്‍ക്കോള്ളാന്‍ ലാലിന്‍റെ സുഹൃത്തുക്കള്‍ക്കാകുന്നില്ല. അവിശ്വസനീയമായ ചില യാദൃശ്ഛികതകള്‍ ആ മരണത്തില്‍ കാണാനാവുന്നു. പ്രധാനമായും, ലാലിന്‍റെ അവസാന തിരക്കഥയായ സ്വപ്നത്തില്‍ തീവണ്ടി ഒരു കഥാപാത്രമാണ് എന്നത് തന്നെ.
സ്വപ്നം എന്ന സീരിയലില്‍ കഥ പറയുന്നതിന്‍റെ പശ്ഛാത്തലത്തില്‍ എപ്പോഴും തീവണ്ടികള്‍ കൂകിപ്പായുന്നുണ്ട്.
കഥാപാത്രങ്ങളുടെ മനസില്‍ പുകയുന്ന സംഘര്‍ഷങ്ങളുടെ പ്രതിഫലനമായി ജി.എ. ലാല്‍ ഉപയോഗിച്ച ഇമേജായിരുന്നു തീവണ്ടി. സീരിയലിനെ ഏറെ വ്യത്യസ്തമാക്കിയതില്‍ ഒരു പ്രധാനഘടകം ഈ തീവണ്ടി സാന്നിധ്യം തന്നെ. ജാനകി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ കാഴ്ചപ്പാടില്‍ തീവണ്ടി ജീവനത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ്.
സ്വപ്നത്തിലെ കറുത്തച്ഛന്‍ എന്ന കഥാപാത്രം റയില്‍വേയിലെ പഴയ ജീവനക്കാരനാണ്. അദ്ദേഹം തീവണ്ടിക്കു നേരെ നടന്നടുക്കുന്ന ചില മുഹൂര്‍ത്തങ്ങള്‍ മരണത്തിന്‍റെ മണമാണ് പ്രേക്ഷകരെ അനുഭവിപ്പിക്കുന്നത്.
റയില്‍പ്പാളങ്ങളില്‍ ചിതറി ഉടലും തലയും വേര്‍പെട്ട് മനുഷ്യര്‍ കിടക്കുന്നത് പലവട്ടം കണ്ടിട്ടുള്ള കറുത്തച്ഛന്‍ ആ സംഭവങ്ങളൊക്കെ വിവരിക്കുന്നുണ്ട്.
കറുത്തച്ഛന്‍ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ ചില പ്രത്യേക മാനറിസങ്ങള്‍ ലാല്‍ ഉള്‍പ്പെടുത്തി. റെയില്‍വേയില്‍ എഞ്ചിന്‍ ഡ്രൈവറായിരുന്ന കറുത്തച്ഛന് തീവണ്ടിയോടുള്ള ആഭിമുഖ്യം വെളിവാക്കുകയായിരുന്നു ലാലിന്‍റെ ലക്ഷ്യം.