പ്രളയം; പിണറായി എന്ത് ചെയ്തിട്ടാ അങ്ങേരെ ഇങ്ങനെ ‘പൊക്കുന്നെ‘?, ഇത് വെറും തള്ളല്ലേ?

‘ചെന്നിത്തല ആയിരുന്നെങ്കിൽ കരഞ്ഞ് വീണ് മോദിയുടെ കാൽക്കൽ വീണേനെ, സജി ചെറിയാൻ ആത്മഹത്യ ചെയ്തേനെ‘- പിണറായി തള്ളാണെന്ന് തോന്നുന്നവർക്കായി

അപർണ| Last Modified ചൊവ്വ, 21 ഓഗസ്റ്റ് 2018 (08:23 IST)
ഇന്നുവരെ കാണാത്ത ഏറ്റവും വലിയ ദുരന്തത്തിൽ നിന്നും കേരളം പതുക്കെ കരകയറുകയാണ്. ജാതി, മതം, രാഷ്ട്രീയം എല്ലാം മറന്ന് മനുഷ്യൻ ഒറ്റക്കെട്ടായ ദിവസങ്ങളായിരുന്നു കഴിഞ്ഞുപോയത്. നഷ്ടമായതെല്ലാം വീണ്ടും കെട്ടിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഓരോരുത്തരും. കേരളത്തെ പൂർവ്വസ്ഥിതിയിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സർക്കാരും.

ഇത്രയും വലിയ പ്രളയം വന്നപ്പോഴും ഇടറാതെ, പരിഭ്രാന്തി പിടിപ്പിക്കാതെ ജനങ്ങളെ ശാന്തരാക്കിയ, അവർക്ക് ആത്മവിശ്വാസം നൽകിയ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്. ദുരന്തത്തെ അതിജീവിച്ച ഓരോ മനുഷ്യനും അതിൽ അഭിമാനിക്കാം. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പ്രമുഖരടക്കം നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ, ഇത് വെറും തള്ളാണെന്നും എന്തുചെയ്തിട്ടാണ് മുഖ്യമന്ത്രിയെ പുകഴ്ത്തുന്നതെന്നും ഒരു കൂട്ടം ആളുകൾ ചോദിക്കുന്നുണ്ട്. അവർക്ക് മറുപടി നൽകിയിരിക്കുകയാണ് സുനിത ദേവദാസ്.

സുനിത ദേവദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പിണറായിയെ കുറിച്ച് ഫേസ് ബുക്കിൽ കാണുന്ന "തള്ളൽ പോസ്റ്റുകൾ " വായിച്ചു സംഘപരിവാറുകാർക്കും കോൺഗ്രസ്സുകാരും ആകെ അസ്വസ്ഥരാണ്. ഫേസ് ബുക്കിൽ കാണുന്നത് തള്ളാണോ യാഥാർഥ്യമാണോ - ഒരു ശാസ്ത്രീയ അവലോകനം

കേരളീയർ ഒറ്റക്കെട്ടായിട്ടാണ് ദുരിതത്തെ നേരിട്ടത്. അതിൽ മനുഷ്യത്വമുള്ള എല്ലാ മനുഷ്യരും ഉണ്ടായിരുന്നു. അതൊന്നും ആരും നിഷേധിക്കുന്നില്ല. എന്നാൽ നേതാവ് എന്നാൽ എന്താണ്? അല്ലെങ്കിൽ നേതാവിന്റെ പ്രസക്തി എന്താണ്? എന്ത് കൊണ്ട് പിണറായി തള്ളൽ സോഷ്യൽ മീഡിയയിൽ നിറയുന്നു?

ഉദാഹരണത്തിന് പി ജെ ജോസഫ് ആയിരുന്നു മുഖ്യമന്ത്രി എന്ന് വിചാരിക്കുക. എങ്ങനെയായിരിക്കും അദ്ദേഹം ഈ പ്രളയത്തെ നേരിടുക? നിങ്ങൾക്ക് ഓർമയുണ്ടോ അദ്ദേഹം മുല്ലപ്പെരിയാർ ഇപ്പൊ പൊട്ടുമെ എന്ന് കരഞ്ഞു നിലവിളിച്ചു നമ്മെയൊക്കെ പ്രാന്തന്മാരാക്കിയതും ഉറക്കം കെടുത്തിയതും?

എം എൽ എ സജി ചെറിയാനായിരുന്നു മുഖ്യമന്ത്രി എന്ന് കരുതുക. എങ്ങനെയായിരിക്കും പ്രളയത്തെ നേരിടുക? എനിക്ക് തോന്നുന്നു അദ്ദേഹം ആധി മൂത്ത് ആത്മഹത്യ ചെയ്യുമായിരുന്നുവെന്ന്.

രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു? മോദിയുടെ കാൽക്കൽ പോയി കരഞ്ഞു കൊണ്ട് വീണു കേരളീയരുടെ അഭിമാനം പണയം വച്ച് സൈന്യത്തെ ഇറക്കി, കരഞ്ഞു കൂക്കി ബി ജെ പിക്ക് ഈ മണ്ണിൽ കാലുറപ്പിക്കാൻ അവസരം കൊടുത്തേനെ.

ഉമ്മൻ ചാണ്ടിയായിരുന്നെങ്കിലോ എന്ന് ഞാൻ ചോദിക്കുന്നില്ല. ഒരു സ്ത്രീയെ മാനേജ് ചെയ്യാൻ അറിയാത്ത അദ്ദേഹം പ്രളയം മാനേജ് ചെയ്യുമോ എന്നൊക്കെ ചോദിക്കുന്നത് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലായി പോവും.

നിങ്ങൾ നിങ്ങൾക്ക് പരിചയമുള്ള ഓരോരുത്തരെയും പ്രളയ കാലത്തെ മുഖ്യമന്ത്രി കസേരയിൽ സങ്കൽപ്പിച്ചു നോക്കു.

ഇതാണ് പിണറായിയെ വ്യത്യസ്തനാക്കുന്നത്. സ്ഥൈര്യം .

ഇത് പിണറായി തള്ളല്ല. ആരെയും ഇകഴ്‌ത്തി കാണിക്കൽ അല്ല. യാഥാർഥ്യം അംഗീകരിക്കൽ മാത്രമാണ്.
ജനങ്ങൾ സഹകരിച്ചത് കൊണ്ടും ഒറ്റക്കെട്ടായി നിന്നതു കൊണ്ടും തന്നെയാണ് നാം അതിജീവിച്ചത്. പക്ഷെ അതിനു മുകളിൽ നിൽക്കാൻ ഒരു നേതാവ് ആവശ്യമുണ്ടായിരുന്നു. പ്രതിസന്ധികളിൽ തളരാത്ത, അടി പതറാത്ത, സമചിത്തതയുള്ള ഒരാൾ. അതാണ് പിണറായി. അതിനാണ് പിണറായിയെ അഭിനന്ദിക്കുന്നത്.

അല്ലാതെ ആരുടെയും പ്രയത്നത്തെയോ ആത്മാര്ഥതയെയോ കുറച്ചു കാണുകയല്ല. കേരളത്തെ അതിജീവിപ്പിക്കാൻ പ്രയത്നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു. ബഹുമാനിക്കുന്നു.

എന്നാൽ നമ്മൾക്ക് നില്ക്കാൻ ഒരു നേതാവിന്റെ തണൽ ഉണ്ടായിരുന്നത് കൊണ്ടാണ് നാം അതിജീവിച്ചത്. അത് കാണാതെ പോകരുത്. അതിനെ പിണറായി തള്ള് എന്നോ , അന്തംകമ്മികൾ തള്ള് തുടങ്ങി എന്നോ വിളിച്ചു തള്ളിക്കളയാൻ കഴിയില്ല. കാരണം പിണറായി തന്നെയായിരുന്നു നമുക്ക് മുകളിൽ തണൽ വിരിച്ചു നിന്ന ആ വൻമരം. വിയോജിപ്പുണ്ടെങ്കിൽ പറയണം. ഉണ്ടോ?

NB: ഒരു കാര്യം പറയാൻ മറന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ഒരു കാര്യം ഉറപ്പായും ചെയ്തേനെ. ഉറങ്ങാതെ എല്ലാ ദുരിതാശ്വാസ ക്യാമ്പിലും വീട്ടിലും ഒക്കെ എത്തി ആശ്വസിപ്പിച്ചേനെ. കീറിയ കുപ്പായമിട്ട് ചെരുപ്പിടാതെ പ്രളയജലത്തിൽ ഒരു ഭ്രാന്തനെ പോലെ ഓടി നടന്നേനെ. പിന്നാലെ മനോരമയുടെ കാമറാമാന്മാരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :