‘നീ പോ മോനേ ദിനേശാ...’ - ഇന്ദുചൂടനും നന്ദഗോപാൽ മാരാറും വീണ്ടുമൊന്നിക്കുന്നു!

മെയ് 20 സിനിമാപ്രേമികൾ കാത്തിരിക്കുന്ന ദിനം!

അപർണ| Last Updated: ശനി, 5 മെയ് 2018 (09:32 IST)
ചാഞ്ഞും ചെരിഞ്ഞും, മൃദുഭാഷണത്തില്‍ പ്രേമവും ക്രൌര്യവും ഒരുപോലെ നിറച്ചും മലയാളിയുടെ മനസില്‍ കുടിയേറിയ അഭിനയചക്രവര്‍ത്തി മോഹൻലാലിന് മെയ് 21ന് പിറന്നാളാണ്. മലയാളികള്‍ ലാലേട്ടന്‍ എന്നു വിളിച്ച് നെഞ്ചോട് ചേര്‍ക്കുന്ന ഈ പ്രതിഭാസം വെള്ളിത്തിരയില്‍ വിസ്മയമായിട്ട് വര്‍ഷം മുപ്പത്തൊമ്പത് പിന്നിടുന്നു.

എല്ലാത്തവണയും മോഹൻലാലിന്റെ പിറന്നാൾ സിനിമാലോകവും ആരാധകരും ആഘോഷിക്കാറുണ്ട്. ഇത്തവണ പിറന്നാളിന് പ്രേക്ഷകരെ കോരിത്തരിപ്പിക്കാൻ നരസിംഹമെന്ന അവതാരപിറവി രണ്ടാം‌വരവ് വരുന്നു. മീശപിരിച്ചും, ഡയലോഗ് പറഞ്ഞും മലയാള സിനിമയുടെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളുടെ ഗണത്തിലേക്ക് ചുവട് വെച്ച മോഹന്‍ലാല്‍ നായകനായ ചിത്രമാണ് നരസിംഹം.

മോഹൻലാലിന്റെ പിറന്നാൾ അനുബന്ധിച്ച് ആരാധകർക്കായി നരംസിംഹം വീണ്ടും അവതരിക്കുന്നു. റിലീസ് ചെയ്തിട്ട് പതിനെട്ട് വര്‍ഷം തികഞ്ഞ ചിത്രത്തിന് ഇപ്പോഴും ഇഷ്ടക്കാർ ഏറെയാണ്. മെയ് 20ന് തലയോലപ്പറമ്പിലെ കാർണിവലിലാണ് ചിത്രം രണ്ടാമതും റിലീസ് ചെയ്യുന്നത്. 8 മണിയുടെ ഷോയാണ് അസോസിയേഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് അണിയിച്ചൊരുക്കിയ നരസിംഹം 2000 ജനുവരി 26നാണ് റിലീസ് ചെയ്തത്. മോഹന്‍ലാലിന്റെ ഇന്ദുചൂഡന്‍ കഥാപാത്രത്തിന്റെ ആക്ഷനും ഡയലോഗും സിനിമയുടെ പഞ്ച് ആയപ്പോള്‍ അനശ്വര നടന്‍ തിലകന്‍ അവതരിപ്പിച്ച മാറാഞ്ചേരി കരുണാകര മേനോൻ എന്ന വേഷം തിലകനും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രിയുടെ തനിയാവര്‍ത്തനവുമായിരുന്നു.

മോഹന്‍ലാലിന്റെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ഡയലോഗായ 'നീ പോമോനേ ദിനേശാ...എന്ന പ്രയോഗം ഇപ്പോഴും ഹിറ്റായി നില്‍ക്കുമ്പോള്‍ നന്ദഗോപാൽ മാരാർ എന്ന മമ്മൂട്ടിയുടെ അതിഥി വേഷവും മലയാളികളുടെ മനസിലെ മായാത്ത രസക്കൂട്ടായി.

32 കേന്ദ്രങ്ങളിലായി റിലീസ് ചെയ്ത നരസിംഹം പ്രദർശനം തുടങ്ങി 35 ദിവസങ്ങൾക്കുള്ളിൽത്തന്നെ 2 കോടി ഷെയർ നേടിയെടുത്തു. പിന്നീട്
200 ദിവസം നിറഞ്ഞാടിയ നരസിംഹം ഇരുപത് കോടിയോളം രൂപയാണ് നിർമ്മാതാവിന് നേടിക്കൊടുത്തത്.

ഈ ചിത്രത്തിന്റെ റെക്കോർഡ് 2006ൽ പുറത്തിറങ്ങിയ രസതന്ത്രം ആണ് തകർത്തത്. അതേസമയം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രമുള്ള നരസിംഹമാണ് ടിവി റേറ്റിങ്ങില്‍ ഇപ്പോഴും മുന്നിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :