ഞങ്ങൾക്ക് കൊച്ചിനെ വേണം, ചെയ്തത് തെറ്റാണ്, ന്യായീകരിക്കുന്നില്ല- ഷാനുവും പൊലീസും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത്

‘സാറേ, അവൻ കയ്യീന്ന് ചാടിപ്പോയി’ - കുറ്റകൃത്യത്തിനിടയിലും പൊലീസുമായി ഷാനുവിന്റെ സംഭാഷണം

അപർണ| Last Updated: ബുധന്‍, 30 മെയ് 2018 (08:33 IST)
കോട്ടയത്ത് ജാതിമാറി പ്രണയവിവാഹം ചെയ്തുവെന്ന പേരിൽ യുവാവിനെ ഭാര്യവീട്ടുകാർ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിൽ ആദ്യം മുതൽക്കേ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ വീഴ്ച വരുത്തിയത് ചർച്ചയായിരുന്നു.

സംഭവത്തിൽ എസ്പിക്കെതിരെ സർക്കാർ നടപടിയും സ്വീകരിച്ചു. ഇപ്പോഴിതാ, അറസ്റ്റിലായ പ്രതി ഷാനു ചാക്കോയ്ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നു. ഗാന്ധിനഗറിലെ പൊലീസ് ഉദ്യോഗസ്ഥനും ഷാനുവും തമ്മിൽ ഞായറാഴ്ച പുലർച്ചെ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

ഞായറാഴ്ച പുലർച്ചെ 5.35 നാണ് ഷാനുവിനോട് പൊലീസ് സംസാരിച്ചത്. മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ് സംശയം.

സംഭാഷണത്തിൽനിന്ന്:

ഷാനു : പറ സാറേ. കേട്ടോ, മറ്റവൻ (കെവിൻ) നമ്മുടെ കയ്യിൽനിന്നു ചാടിപ്പോയി. അവൻ ഇപ്പോൾ അവിടെ വന്നു കാണും.

പൊലീസ് : അവനെവിടുന്നാണ് ചാടിപ്പോയത്. അങ്ങ് എത്തിയാണോ പോയത്.

ഷാനു: ഏ... എവിടെയോ വച്ചു പോയി. അതെനിക്കറിയില്ല. ഞാൻ വേറെ വണ്ടീലാണു വന്നത്. അതിവന് (അനീഷിന്) അറിയാം. എന്റെ ഭാവി തൊലയ്ക്കാൻ എനിക്കു വയ്യ. ഞങ്ങക്ക് കൊച്ചിനെ (നീനു) വേണം. പിന്നെ സാറിന്... ഒരു റിക്വസ്റ്റാണ്. ഞങ്ങൾ ചെയ്തതു തെറ്റാണ്. ന്യായീകരിക്കാനില്ല. ഞങ്ങൾ പുള്ളിക്കാരനെ സുരക്ഷിതമായി നിങ്ങടെ കയ്യിൽ എത്തിച്ചു തരാം. ഓകെ? പിന്നെ വീട്ടിൽ എന്തെങ്കിലും നശിപ്പിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരം കൊടുക്കാം. ഓകെ?

പൊലീസ്: എന്തോ ടിവിയൊക്കെ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്. കതകും തകർത്തു.

ഷാനു: അതു ചെയ്യാം. കുറച്ചു പൈസ കൊടുക്കാം. കോൺടാക്ട് നമ്പറും പുള്ളിക്കാരനു കൊടുക്കാം. പക്ഷേ.. കൊച്ചിനോടൊന്നു (നീനു) പറഞ്ഞു തിരിച്ചുതരാൻ പറ്റുവാണെങ്കിൽ... തരിക. ഞാൻ കാലു പിടിക്കാം.

പൊലീസ്: എന്നെക്കൊണ്ടാകുന്നതു ഞാൻ ചെയ്തു തരാം, ഷാനു.

ഷാനു: എനിക്കൊരു കുടുംബമുണ്ട്. കല്യാണം കഴിഞ്ഞിട്ട് ആറു മാസമേ ആയിട്ടുള്ളൂ.

പൊലീസ് : എന്നെക്കൊണ്ടു പറ്റാവുന്നതു ഞാൻ ചെയ്തുതരാം.

ഷാനു : ഓകെ.
(കടപ്പാട്: മനോരമ ന്യൂസ്)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :