എന്നെ കൂവി തോല്പ്പിക്കാനാവില്ല മക്കളേ, ഇതെന്റെ സ്വാതന്ത്യ്രം; ജോമോൾ ജോസഫ് വീണ്ടും

Last Modified ബുധന്‍, 20 ഫെബ്രുവരി 2019 (08:59 IST)
വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് സമൂഹത്തിന്റെ അല്ലെങ്കിൽ ചില ഞരമ്പന്മാരുടെ കടന്നുകയറ്റത്തെ കുറിച്ച് തുറന്നടിച്ച ജോമോൾ ജോസഫ് വീണ്ടും രംഗത്ത്. ജോമോളുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടിയുടുപ്പിട്ട് ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ പാഞ്ഞടുക്കുന്നവര്‍ക്കെതിരെ ജോമോളിന്റെ കുറിപ്പായിരുന്നു വലിയ കോളിളക്കം സൃഷ്ടിച്ചത്.

സോഷ്യല്‍ മീഡിയയിലെ മാനസീക രോഗികള്‍

സോഷ്യല്‍മീഡിയ എന്നത് ഓരോ വ്യക്തിക്കും അവരുടെ അഭിപ്രായം, സ്വതന്ത്രമായി പങ്കുവെക്കുന്നതിനുള്ള വേദിയാണ്. എന്നാല്‍ എന്താണ് സോഷ്യല്‍മീഡിയ എന്നും എങ്ങനെയാണ് സോഷ്യല്‍മീഡിയയില്‍ ഇടപെടേണ്ടതെന്നും പോലും അറിയാത്ത ഒരു പറ്റം മാനസീകരോഗികള്‍ അധോലോകസംഘങ്ങളെ പോലെ പെരുമാറുന്ന ഇടമായി ഇന്ന് സോഷ്യല്‍മീഡിയ മാറിയിരിക്കുന്നു.

ഒരു വ്യക്തി ഒരു പോസ്റ്റ് ഇട്ടാല്‍, അയാളുടെ അഭിപ്രായം തുറന്നെഴുതിയാല്‍, അതിനടിയില്‍ തെറിവിളികളുമായി ഒരു കൂട്ടം പാഞ്ഞടുക്കും. അതില്‍ കൂടുതലായി വരുന്നവര്‍, സ്വന്തം മുഖമോ പേരോ ഐഡന്റിറ്റിയുമോ ഇല്ലാത്ത ഒരു പറ്റം പിതൃശൂന്യരാണെന്നതാണ് വസ്തുത. രണ്ടാമതൊരു കൂട്ടരുണ്ട്, പോസ്റ്റുമായി യാതൊരു ബന്ധമില്ലാത്ത, കരിംകോഴി വില്‍പനക്ക്, പോത്തിനെ വില്‍പ്പനക്ക്, വിവിധയിനം ഭക്ഷണമുണ്ടാക്കുന്ന റെസിപ്പികള്‍ തുടങ്ങിയവ കൊണ്ടുവന്ന് കമന്റ് ബോക്‌സില്‍ തള്ളി നിറക്കും.

ഈ പ്രവര്‍ത്തികള്‍, കേവലമൊരു വ്യക്തിയില്‍ നിന്നും മാറി ഒരു സ്ത്രീയുടെ പ്രൊഫൈലിലോ, സെലിബ്രിറ്റിയുടെ പ്രൊഫൈലിലോ, സിനിമാ രംഗത്തുള്ളവരുടെയോ ഒക്കെ പോസ്റ്റുകളിലോ, ആയിക്കഴിഞ്ഞാല്‍ ഇത്തരം മാടമ്പള്ളിയിലെ മാനസീകരോഗികള്‍ ഭ്രാന്ത് മൂത്ത് ഇളകിയാടും. അവിടെ ആ പോസ്റ്റുമായി ബന്ധപ്പെട്ടയാതൊരു ചര്‍ച്ചയോ, സംവാദമോ ഒന്നും നടക്കാനാകാത്ത അവസ്ഥയിലേക്കെത്തിക്കുക എന്നത് മാത്രമാണ് പിന്നീട് ഇവരുടെ ലക്ഷ്യം.

ഇവിടത്തെ പ്രധാന വിഷയം, തനിക്ക് ആശയപരമായി പറഞ്ഞ് ജയിക്കാനാകില്ല, എന്നാല്‍ പിന്നെ അവനൊന്നും ഒന്നും പറയണ്ട, അവളാരാ പറയാന്‍ എന്നൊക്കെയുള്ള അപകര്‍ഷതാ ബോധത്തില്‍ നിന്നും ആത്മനിന്ദയില്‍ നിന്നും, വ്യക്തിത്വമില്ലായ്മയില്‍ നിന്നും തന്നെ പുറത്തേക്ക് വരുന്ന ഒരു തരം മാനസീക രോഗം മാത്രമാണിത്. പണ്ടാക്കെ സ്റ്റേജ് പ്രോഗ്രാമുകള്‍ കൂവിത്തോല്‍പ്പിക്കുകയും, അന്നും ഇന്നും സിനിമാ തീയേറ്ററില്‍ കൂവി ബഹളം വെച്ച് മറ്റുള്ള സിനിമാ ആസ്വാദകരെ വെറുപ്പിക്കുകയും ചെയ്യുന്നവരെ കണ്ടിട്ടില്ലേ? അതിന്റെയൊക്കെ സോഷ്യല്‍മീഡിയാ വേര്‍ഷനാണ് ഇത്തരം മാനസീക രോഗികള്‍.

സ്ഥിരമായി സ്ത്രീ പ്രൊഫൈലുകളെ ഫോളോ ചെയ്ത് തെറിവിളിക്കുന്നവരെ കണ്ടിട്ടില്ലേ? സ്ഥിരമായി രാഷ്ട്രീയ നേതാക്കളുടെ പോസ്റ്റുകളില്‍ പോയി തെറിവിളിക്കുന്നവരെ കണ്ടിട്ടില്ലേ? സ്ഥിരമായി സെലിബ്രിറ്റികളുടെ പേജില്‍ പോയി തെറി വിളിക്കുന്നവരെ കണ്ടിട്ടില്ലേ? ഇവരൊക്കെയാണ് ഈ സോഷ്യല്‍മീഡിയയിലെ മാലിന്യങ്ങള്‍. എന്തും ഏതും കാട്ടിക്കൂട്ടാം, പൊതു സമൂഹത്തെ വെല്ലുവിളിക്കാം, എന്നൊക്കെയുള്ള ഇവരുടെ ധാരണകള്‍ മാറ്റപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

ഓരോ വ്യക്തിക്കും അവരുടേതായ സ്വാതന്ത്ര്യമുണ്ട് എന്നും, ആ വ്യക്തി സ്വാതന്ത്ര്യം മറ്റൊരാളുടെ മൂക്കിന്‍ തുമ്പ് വരെമാത്രമെന്നും ഉള്ള ബോധ്യം പോലുമില്ലാതെ, കാട്ടികൂട്ടുന്ന ഇത്തരം വൃത്തികേടുകള്‍ ഇനിയും അനുവദിക്കപ്പെടാതിരിക്കാനായി, എല്ലാവരും ശ്രദ്ധ ചെലുത്തിയേ മതിയാകൂ.... (ഫോട്ടോക്ക് കടപ്പാട്: ജോമോൾ ജോസഫിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ)


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :