'എനിക്ക് കാരവാനിൽ അല്ല കാണേണ്ടത്, അദ്ദേഹം അഭിനയിക്കുന്നത് കാണണം' - മോഹൻലാലിന്റെ അഭിനയം കണ്ട് പഠിച്ച വിജയ് സേതുപതി

Last Modified വ്യാഴം, 7 മാര്‍ച്ച് 2019 (11:08 IST)
മോഹൻലാലിന്റെ അഭിനയം കണ്ട് പഠിക്കാൻ കുഞ്ഞാലി മരയ്ക്കാരുടെ സെറ്റിലെത്തിയ തമിഴ് നടൻ വിജയ് സേതുപതിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ. കുഞ്ഞാലിമരക്കാർ ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ദു പനയ്ക്കൽ ആണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പോസ്റ്റിന്റെ പൂർണരൂപം:

മക്കൾ സെൽവനോടൊപ്പം.... ഇന്നലെ രാവിലെ രാമോജി ഫിലിംസിറ്റിയിൽ കുഞ്ഞാലിമരക്കാർ സെറ്റിന് പുറത്ത് ലാലേട്ടനെ കാത്ത് നിൽക്കുമ്പോൾ, ഒരു കാർ എന്നെയും കടന്നു മുന്നോട്ടു പോയി.നോക്കുമ്പോൾ ആ കാർ റിവേഴ്‌സ് വരുന്നു. കാറിൽ നിന്നിറങ്ങി വന്നത് fight മാസ്റ്റർ അനൽ അരസ്സ്.അനലുമായി വർഷങ്ങളുടെ ബന്ധമുണ്ട്‌. ഞാൻ വർക്ക്‌ ചെയ്ത ഒരു പടത്തിൽ ആണ് അനൽ സ്വതന്ത്ര മാസ്റ്റർ ആകുന്നത്‌."മത്സരം".

അതിൽ പീറ്റർ ഹൈൻ ആയിരുന്നു മാസ്റ്റർ. അദ്ദേഹത്തിന് ഒരു തമിഴ് പടം വന്നപ്പോൾ അസിസ്റ്റന്റ് ആയ അനലിനെ പടം ഏൽപ്പിച്ചു പീറ്റർ മാസ്റ്റർ പോയി. അനൽ തന്റെ ജോലി നന്നായി പൂർത്തിയാക്കുകയും ചെയ്തു. പൃഥ്വിരാജ് അഭിനയിച്ച"പുതിയമുഖം" ആണ് അനലിനെ മലയാളത്തിൽ അടയാളപ്പെടുത്തിയ സിനിമ. ഇപ്പോൾ ഹിന്ദി, തമിഴ് സിനിമകളിലെ മുടിചൂടാമന്നൻ ആണ് അനൽ.വിജയ്സേതുപതിയുടെ ഷൂട്ട്‌നാണ് മാസ്റ്റർ എത്തിയിരിക്കുന്നത്.

മാസ്റ്റർ എന്നെയും വിളിച്ചു അവരുടെ സെറ്റിലേക്ക് പോയി. വിജയ്സേതുപതിയെ പരിചയപ്പെടുത്തി. ലാലേട്ടന്റെ പടത്തിന്റെ ഷൂട്ട്‌ ആണ് നടക്കുന്നതെന്നറിഞ്ഞപ്പോൾ വിജയ് പറഞ്ഞു. എനക്ക് ഉടനെ അവരെ പാത്തകണം സാർ, നാൻ അവരുടെ പെരിയഫാൻ. അതിനെന്താ നമുക്ക് പോകാം. ലാലേട്ടൻ ഇപ്പോൾ ഫ്രീ ആണ് കാരവാനിൽ ഉണ്ട്. എനിക്ക് കാരവാനിൽ അല്ല കാണേണ്ടത് അദ്ദേഹം അഭിനയിക്കുന്നത് കാണണം.അത് കണ്ടു പഠിക്കണം.അഭിനയത്തിന്റെ സർവകലാശാലയാണ് അദ്ദേഹം. ലാലേട്ടനെ ഓർത്ത് എനിക്ക് അഭിമാനം തോന്നി.

വിജയ് സേതുപതിയോട് ആദരവും.പെട്ടെന്നാരും ഇങ്ങനെ ഒരു തുറന്നുപറച്ചിലിനു തയ്യാറാവില്ല. അതും തന്റെ ഭാഷയിൽ ഔന്നത്യത്തിൽ നിൽക്കുന്ന ഒരു നടൻ. തനിയെ എന്നോട് മാത്രമായിട്ടല്ല. ആ പടത്തിന്റെ സംവിധായാകനും സഹനടന്മാരും ചുറ്റും നിൽക്കുമ്പോൾ. വൈകീട്ട് അദ്ദേഹം സെറ്റിൽ വന്നു.കുറെ നേരം ലാലേട്ടന്റെ അഭിനയം കണ്ടിട്ടാണ് മടങ്ങിയത്‌.നേരിട്ടും പ്രിയദർശൻ സാറിനൊപ്പം മോണിറ്ററിന്റെ മുന്നിലിരുന്നും.മറ്റു ഭാഷകളിലെ നടൻമാർക്ക് കണ്ടുപഠിക്കാൻ ഒരു അഭിനേതാവ് നമ്മുടെ ഭാഷയിൽ ഉണ്ടായി എന്നത്‌ മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :