പത്ത് ദിവസത്തിനകം മകന്റെ കൊലയാളികളെ കണ്ടെത്തിയില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ അച്ഛൻ

പത്ത് ദിവസത്തിനകം മകന്റെ കൊലയാളികളെ കണ്ടെത്തിയില്ലെങ്കിൽ ആത്‌മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ അച്ഛൻ

എറണാകുളം| Rijisha M.| Last Modified ബുധന്‍, 11 ജൂലൈ 2018 (07:40 IST)
മകന്റെ ഘാതകരെ പത്തു ദിവസത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ താനും കുടുംബാംഗങ്ങളും ആത്മഹത്യ ചെയ്യുമെന്ന് അഭിമന്യുവിന്റെ പിതാവ് മനോഹരൻ‍. എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകരും ജീവനക്കാരും വട്ടവട കൊട്ടാക്കമ്പൂരിലെ വീട്ടിലെത്തിയപ്പോഴാണു മനോഹരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘അവനെ കൊല്ലാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു, അവന്‍ പാവമായിരുന്നു. പാവങ്ങള്‍ക്കൊപ്പമായിരുന്നു. അവനെ കൊന്നവരോടു ക്ഷമിക്കില്ല. മകന്റെ കൊലയാളികളെ പിടികൂടണം’ മനോഹരന്‍ പറഞ്ഞു. മഹാരാജാസിലെ അധ്യാപകരും ജീവനക്കാരും ചേര്‍ന്നു സമാഹരിച്ച തുകയും എറണാകുളത്തെ ഒരു വ്യവസായി നല്‍കിയ തുകയും ചേര്‍ത്ത് 5,40,000 രൂപയുടെ ചെക്ക് കോളേജ് അധികൃതർ പിതാവിനു കൈമാറി.

അഭിമന്യുവിന്റെ കൊലപ്പെടുത്തിയ കേസില്‍ ഇതുവരെ ഏഴു പേര്‍ അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍ കൊലപാതകം നടത്തിയ പ്രധാന പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം, മുഖ്യപ്രതികളിൽ ഒരാൾ വിദേശത്തേക്ക് കടന്നതായും സൂചനകളുണ്ട്. ഇതിനായി പൊലീസ് ഇന്റർപോളിന്റെ സഹായം തേടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :