അളന്നും തൂക്കിയും നോക്കാന്‍ കതിര്‍മണ്ഡമത്തിലെത്തിലെ ത്രാസില്‍ ഇരുന്നുകൊണ്ടുക്കേണ്ടി വരും, അവിടെ വഴുവഴുത്ത ദ്രവ്യാസക്തിയില് മുങ്ങിയ കാമക്കണ്ണുകള്‍ തന്നെയും തന്റെ ആത്മാംശത്തെയും കഴുവിലേറ്റും. അവരുടെ തമോഗര്‍ത്തം പോലുള്ള അമര്‍ത്തിച്ചിരികളില്‍ താന്‍ ഛിന്നിച്ചിതറും, ആരോ ഛര്‍ദ്ദിച്ച ഭംഗിവാക്കുകളെ വീണ്ടും ചവച്ചവര്‍ സ്വന്തം ഭാവത്തിന്റെ ശവക്കുഴി തോണ്ടും. മരിച്ചുപോയ തന്റെ ആത്മാവിനും ശരീരത്തിനും വിലപേശാന്‍ ഇങ്ങനെ നിന്നുകൊണ്ടുക്കണോ? ലക്ഷ്മി കട്ടിലില്‍ ചെന്നിരുന്നു. നാളെ തന്നെ വിലയ്ക്ക് വാങ്ങാനെത്തുന്ന ഏതോ ഒരന്യന്റെ മുന്നില്‍ പുള്ളിപ്പശുവായി നിന്നുകൊടുക്കാന്‍ വിധിക്കപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക് അറിയാതെ അവള് വഴുതിവീണു.
പുള്ളിപ്പശുവിനെ വളര്‍ത്തിയവര്‍ക്ക് എന്നും നെഞ്ചിടിപ്പാണ്. ആ നെഞ്ചിടിപ്പകറ്റാന്‍ അവര്‍ അവളുടെ കഴുത്തില്‍ കയറുകള്‍ കെട്ടുന്നു, ഒരു ജന്മം മുഴുവന്‍ ആ കയറിന്റെ അതിര്‍വരമ്പുകളില്‍ മാത്രം ചുറ്റി അവള് സ്വപ്നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങളെ പ്രസവിക്കാന്‍ മാത്രം കെല്‍പ്പില്ലാത്ത മച്ചിപ്പശുവാണ് താനെന്ന് സ്വയം തിരിച്ചറിയുമ്പോള്‍ അവള് സ്വയം ഒറ്റിക്കൊടുക്കുന്നു. ഒടുവില്‍ അവളും അവളുടെ കയറും ചന്തയിലേയ്ക്ക്... ക്രയവിക്രയങ്ങളുടെ തത്വസംഹിതകളറിയാതെ അവിടെ അവള് അണിഞ്ഞൊരുങ്ങി നിന്നുകൊടുക്കുന്നു.
വില്‍ക്കാനാണ് പ്രയാസം! അതിന് മുഴുത്ത മാംസങ്ങള്‍ വേണം, കാണുന്നവരെല്ലാം നോക്കി നില്‍ക്കണം. അകിടിന് നല്ല കനം വേണം, പാലിന് വന്‍പ്രചാരവും കിട്ടണം. കുളമ്പും കാലും ലക്ഷണമൊത്തതാവണം, അടിച്ചാല്‍ കൈ പതിഞ്ഞിരിക്കണം. പിറകില്‍ നിന്ന് നോക്കിയാല്‍ വംശബലം കാട്ടണം, വാലിന് നല്ല നീളം വേണം. കഴുത്തിന് ചുറ്റും സ്വര്‍ണ്ണമണികള്‍ വേണം, കൊണ്ടു നടക്കുമ്പോള്‍ ഗമയും വേണം. വയറിന് ചുറ്റും വെള്ളനിറം തന്നെ വേണം, പ്രാണികള്‍ പോലും മത്സരിക്കണം.... ലക്ഷ്മി കട്ടിലില്‍ ചാരിയിരുന്നു.
വില്‍ക്കപ്പെടുന്ന അവളെ നോക്കി മാതാപിതാക്കള്‍ കരച്ചില് നടിക്കുമായിരിക്കാം, കെട്ടിയലങ്കരിച്ച പൂമെത്തയില്‍ ലാഭനഷ്ടക്കണക്കുകള്‍ മാന്യമായി വ്യഭിചരിക്കുമ്പോള്‍ പിതൃധര്‍മ്മം ഊക്കം കൊള്ളുമായിരിക്കാം. രക്തരക്ഷസുകളുറങ്ങുന്ന താവളത്തിലേയ്ക്ക് തന്നെ രക്തവുമായി പറഞ്ഞയക്കുമ്പോള്‍ മാതൃത്വം വികാരാധീനരാകുമായിരിക്കാം. അവശേഷിക്കുന്ന തേങ്ങലുകള്‍ പോലും രക്തസമ്മര്‍ദ്ദങ്ങളില്‍ നിഷ്ക്കാസിതമാക്കപ്പെട്ടേക്കാം. നൂറ്റാണ്ടുകളുടെ അറുപഴഞ്ചന്‍ പാരമ്പര്യങ്ങള്‍ക്കുമുന്നില്‍ ബലികൊടുക്കപ്പെട്ട അറവുമാടുകള്‍ക്ക് പിന്നെ രക്തമില്ലാതെ ജീവിക്കേണ്ടിവരുന്നു. ആ നരകയാതനയുടെ ക്രൂരനിമിഷങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷ്മി ഞെട്ടിയുണര്‍ന്നു. അവളുടെ കവിള്‍ത്തടത്തില്‍ കണ്ണുനീര് പതിപ്പിച്ച പാടുകള്‍ ദൃശ്യമായിരിക്കുന്നു. അതിലൂടെ ഒരു നീരരുവി പോലെ ആത്മകണങ്ങള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.
തലയിണക്കടിയില്‍ നിന്ന് അവള് ആ പടം തപ്പിയെടുത്തു. ചന്ദനക്കുറി ചാര്‍ത്തിയ അയാളുടെ വിടര്‍ന്ന മുഖം... കണ്ണീര്‍മറയിലൂടെ അവള് അത് കാണാന്‍ ശ്രമിച്ചു. ദുരഭിമാനത്തിന്റെ പേരില്‍ കൊത്തിനൊറുക്കപ്പെട്ട നിന്റെ നെഞ്ചിലേയ്ക്ക് ചായാന്‍..., അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ മണ്ണോടുമണ്ണായ നിന്റെ കണ്ണുകളെ അമര്‍ത്തി ചുംബിക്കുവാന്‍..., തകര്‍ത്തെറിയപ്പെട്ട നമ്മുടെ കളിവീടുകള്‍ വീണ്ടും പണിതുയര്‍ത്താന്‍..., ഞാനും വരട്ടേ നിന്റെ ലോകത്തേയ്ക്ക്...! ലക്ഷ്മി ഒരു പിടി ഗുളികകള്‍ വാരിയെടുത്തു.