ഹ്യൂണ്ടായ് 190,000 കാറുകള്‍ പിന്‍‌വലിക്കുന്നു

സിയോള്‍| WEBDUNIA| Last Modified ഞായര്‍, 20 മാര്‍ച്ച് 2011 (15:23 IST)
പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായി മോട്ടോര്‍സ് അമേരിക്കന്‍ വിപണിയില്‍ നിന്ന് 190,000 കാറുകള്‍ പിന്‍വലിക്കുന്നു. വിവിധ മോഡലുകളില്‍ 2006-2008 കാലയളവില്‍ പുറത്തിറങ്ങിയ എല്ലാ ഇലന്‍ട്ര കാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഇത് ഏതാണ്ട് 96,000 വരും.

മുന്‍ സീറ്റില്‍ ഘടിപ്പിച്ചിട്ടുള്ള വെയ്റ്റ് സെന്‍സറിന് ചില തകരാറുകളുള്ളതാണ് പ്രശ്നമെന്നറിയുന്നു. ഭാരം കൂടിയവര്‍ സീറ്റില്‍ ഇരിക്കുമ്പോള്‍ വെയ്റ്റ് സെന്‍സര്‍ കാറിന്‍റെ എയര്‍ ബാഗിന്‍റെ പ്രവര്‍ത്തനം തടയുന്നതായാണ് കണ്ടെത്തിയത്.അപകട സമയങ്ങളില്‍ മുന്‍ സീറ്റിലിരിക്കുന്നയാളുടെ ഭാരം പരിഗണിക്കാതെ കാര്‍ എയര്‍ബാഗ് തള്ളി വിടുന്നത് വലിയ അപകടത്തിന് കാരണമാകും എന്നതിനാലാണ് വെയ്റ്റ് സെന്‍സര്‍ സ്ഥാപിച്ചത്.

സെന്‍സറുള്ള എയര്‍ ബാഗുകള്‍ ഒരിക്കലും അമിതമായ മര്‍ദ്ദത്തില്‍ യാത്രക്കാരനു മേല്‍ പതിക്കുകയില്ല. എന്നാല്‍ സീറ്റില്‍ ഇരിക്കുന്നയാളുടെ ഭാരം സംബന്ധിച്ച് തെറ്റായ ഇലക്ട്രിക് സിഗ്നല്‍ നല്‍കുവാനുള്ള സാധ്യതയുള്ളതാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള ചില അപകടങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും പറയപ്പെടുന്നു. എയര്‍ബാഗ് നിയന്ത്രണ മോഡ് പുനപ്പരിശോധിച്ച് മാറ്റിസ്ഥാപിക്കുകയാണ് ലക്‍ഷ്യമിടുന്നത്.

നേരത്തേ യന്ത്രത്തകരാറുകളെ തുടര്‍ന്ന് 1.7 മില്യണ്‍ വാഹനങ്ങള്‍ പിന്‍വലിക്കുമെന്ന് മറ്റൊരു കാര്‍ നിര്‍മ്മാണ കമ്പനിയായ ടൊയോട്ട വ്യക്തമാക്കിയിരുന്നു. ഇന്ധനച്ചോര്‍ച്ച അടക്കമുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

ആഡംബര കാറുകളായ ഐ എസ്, ജി എസ് ലക്‌സസ് എന്നീ മോഡലുകള്‍ അമേരിക്കയില്‍ നിന്നും സെഡാന്‍, വാഗണ്‍ മോഡലുകള്‍ യൂറോപ്പില്‍ നിന്നുമാണ് തിരിച്ചുവിളിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :