എയര്‍ ഇന്ത്യ സമരം: ചര്‍ച്ച പൊളിഞ്ഞു

ന്യൂഡല്‍ഹി| WEBDUNIA| Last Modified തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2009 (17:09 IST)
PRO
എയര്‍ ഇന്ത്യ മാനേജ്മെന്‍റും സമരം ചെയ്യുന്ന പൈലറ്റുമാരും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ അയവുവരുത്താന്‍ തയ്യാറായില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ എയര്‍ ഇന്ത്യയെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരുടെ നില കൂടുതല്‍ പരുങ്ങലിലായി.

എയര്‍ ഇന്ത്യ എം ഡി അരവിന്ദ് ജാദവ് ആണ് പൈലറ്റുമാരുടെ പ്രതിനിധി വികെ ഭാലയുമായി ചര്‍ച്ച നടത്തിയത്. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ആരംഭിച്ച ചര്‍ച്ച ഏതാനും മിനുട്ടുകള്‍ മാത്രമാണ് നീണ്ടുനിന്നത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് മാറ്റില്ലെന്ന് സമര സമിതി മാനേജ്മെന്‍റിനെ അറിയിച്ചു.

പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സമിതി രൂപീകരിക്കാമെന്ന എയര്‍ ഇന്ത്യ മാനേജ്മെന്റിന്റെ വാഗ്ദാനം പൈലറ്റുമാര്‍ ആദ്യം തള്ളിയിരുന്നു. ഒരു വിഭാഗം പൈലറ്റുമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ കമ്പനിക്ക് തിങ്കളാഴ്ച തലസ്ഥാനത്ത് നിന്നുള്ള 14 സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു.

പൈലറ്റുമാര്‍ ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ബാങ്കോക്ക്, കാബൂള്‍ എന്നിവിടങ്ങളിലേക്കുള്ള രണ്ട് അന്താരാഷ്ട്ര സര്‍വീസുകളും ബാംഗ്ലൂര്‍, വാരണാസി, ഗുവാഹതി, ദിബ്രുഗഡ്, ലേ, നാഗ്പൂര്‍, റായ്‌പൂര്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ഹൈദരാബാദ്, തിരുപ്പതി എന്നീ ആഭ്യന്തര സര്‍വീസുകളുമാണ് മുടങ്ങിയത്.

നാനൂറോളം പൈലറ്റുമാരാണ് സമരം ചെയ്യുന്നത്. വരുമാനത്തെ അടിസ്ഥാനമാക്കിയുള്ള പ്രോത്സാഹന ബത്തയില്‍ 50 ശതമാനം കുറയ്ക്കാന്‍ കമ്പനി തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. കമ്പനിയുടെ നഷ്ടം നികത്താനുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത്.

സമരത്തിന് കാരണമായ ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച നടപടികള്‍ നീട്ടിവയ്ക്കാനും പൈലറ്റുമാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാന്‍ ഏഴംഗ സമിതി രൂപീകരിക്കാനും കഴിഞ്ഞ ദിവസം മാനേജ്മെന്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ മെഡികല്‍ ലീവില്‍ പ്രവേശിക്കുമെന്ന് ജീവനക്കാര്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :