എണ്ണ വില 35 ഡോളറിനും താഴെ

സിംഗപ്പൂര്‍| WEBDUNIA|
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വീണ്ടും ഇടിഞ്ഞു. ന്യൂയോര്‍ക്ക്‌ മെര്‍ക്കെന്‍റൈല്‍ എക്സ്ചേഞ്ചില്‍ മാര്‍ച്ചിലെ വിതരണത്തിനുള്ള ലൈറ്റ്, സ്വീറ്റ് ക്രൂഡോയില്‍ വില ബാരലിന് 13 സെന്‍റ് കുറഞ്ഞ് 34.80 ഡോളറിലെത്തി.

ചൊവ്വാഴ്ച 2.58 ഡോളര്‍ കുറഞ്ഞ് 34.93 ഡോളറായിരുന്നു ക്രൂഡ് ഓയില്‍ വില. ഒബാമ ഭരണകൂടം അനുവദിച്ച 787 ബില്യണ്‍ ഡോളറിന്‍റെ സാമ്പത്തിക സഹായ പദ്ധതി നിലവിലെ മാന്ദ്യം മറികടക്കാന്‍ പര്യാപ്തമല്ലെന്ന സൂചനകള്‍ വ്യവസായ മേഖലകള്‍ പ്രകടപ്പിച്ചുതുടങ്ങിയതോടെയാണ് എണ്ണ വില വീണ്ടും കുറഞ്ഞത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ എണ്ണ വില ബാരലിന് 147.27 ഡോളറിലെത്തിയതിനു ശേഷം ഏതാണ്ട് 75 ശതമാനത്തിന്‍റെ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഡിസംബറില്‍ എണ്ണവില പോയവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 33.20 ഡോളറിലെത്തി റെക്കോര്‍ഡിട്ടിരുന്നു. അമേരിക്കന്‍ സാമ്പത്തിക തകര്‍ച്ചയും കനത്ത തൊഴില്‍ നഷ്ടവും എണ്ണ ഉപഭോഗം കുറച്ചതാണ് വിലയിടിവിന് കാരണമായത്.

അമേരിക്കയില്‍ 2009ല്‍ ജനുവരിയില്‍ മാത്രം 5.98 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. 47,000 തൊഴിലുകള്‍ വെട്ടിക്കുറക്കുമെന്ന ജനറല്‍ മോട്ടോഴ്സിന്‍റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാ‍പനവും എണ്ണവിലയില്‍ പ്രതിഫലിച്ചു. രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനും വെല്ലുവിളി നേരിടുകയാണ്. ജപ്പാന്‍റെ സാമ്പത്തിക വളര്‍ച്ച മൂന്നാം പാദത്തെ അപേക്ഷിച്ച് 3.3 ശതമാനത്തിന്‍റെ കുറവാണ് നാലാം പാദത്തില്‍ നേരിട്ടത്. 1974ന് ശേഷം ആരാജ്യം നേരിടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. മറ്റ് വികസിത രാ‍ജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയും മെച്ചമല്ലാത്തതിനാല്‍ എണ്ണവിലയില്‍ ഉടനെയൊരു ഉയര്‍ച്ച ഉണ്ടാവില്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ സപ്തംബര്‍ മുതല്‍ എണ്ണ ഉല്‍‌പാദനത്തില്‍ 4.2 മില്യണ്‍ ബാരലിന്‍റെ കുറവേര്‍പ്പെടുത്താനുള്ള ഒപെക്കിന്‍റെ തീരുമാനത്തിനും വില പിടിച്ചു നിര്‍ത്താനായില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :