sajith|
Last Updated:
തിങ്കള്‍, 21 ഓഗസ്റ്റ് 2017 (18:16 IST)
പുതിയ സാമ്പത്തിക വർഷത്തില്‍ കാർ വിലയില്‍ വീണ്ടും വര്‍ധനവേര്‍പ്പെടുത്താന്‍ ജാപ്പനീസ് നിർമാതാക്കളായ
ഹോണ്ട ഇന്ത്യ ലിമിറ്റഡ് തയ്യാറെടുക്കുന്നു. ഉൽപ്പാദന ചെലവ് ഉയർന്നതും വിദേശ നാണയ വിനിമയ നിരക്കിൽ രൂപയ്ക്ക് നേരിടുന്ന ചാഞ്ചാട്ടവുമാണ് വില ഉയർത്തുന്നതിന് കാരണമായതെന്ന വിശദീകരണമാണ് കമ്പനി നല്‍കുന്നത്. അതേസമയം, ഓരോ മോഡലിന്റെയും കൃത്യമായ വിലകളുടെ വർധന സംബന്ധിച്ച അന്തിമ തീരുമാനം കമ്പനി എടുത്തിട്ടില്ലെന്നതാണ് സൂചന.
ഏപ്രിൽ മുതൽ വാഹനങ്ങളുടെ വിലയിൽ 6,000 രൂപയുടെ വരെ വർധനയുണ്ടായിരിക്കുമെന്നാണ് കമ്പനി റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവിൽ ഡൽഹി ഷോറൂമിൽ 4.31 ലക്ഷം രൂപ വിലയുള്ള ചെറു കാറായ ‘ബ്രിയൊ’ മുതൽ 26 ലക്ഷം വില മതിക്കുന്ന എസ്‌യുവിയായ ‘സി ആർ വി’ വരെയുള്ള ആറു മോഡലുകളാണു ഹോണ്ട ഇന്ത്യയില്‍ വില്‍ക്കുന്നത്. അതോടൊപ്പം, എൻട്രി ലവൽ സെഡാന്‍ ‘അമെയ്സ്’, എംയുവിയായ ‘മൊബിലിയൊ’, പ്രീമിയം ഹാച്ച്ബാക്ക് ‘ജാസ്’, മറ്റൊരു സെഡാനായ ‘സിറ്റി’ എന്നീ മറ്റു മോഡലുകളും വിപണിയിലുണ്ട്.
പ്രീമിയം ഹാച്ച് ‘ജാസി’ന് 5,000 മുതൽ 19,500 രൂപ വരെയും ‘സിറ്റി’യുടേത് 24,600 മുതല്‍ 38,100 രൂപ വരെയുമാണ് വർധന. അതേസമയം, ‘ബ്രിയൊ’യുടെ വിലയിൽ 4,000 മുതല്‍ 6,000 രൂപയുടെ വർധനവും കമ്പനി നടപ്പാക്കിയിട്ടുണ്ട്. ഉൽപ്പാദനം തുടരുമെന്ന് ഉറപ്പില്ലാത്ത ‘മൊബിലിയൊ’യുടെ വിലയാകട്ടെ 21,800 മുതല്‍ 37,700 രൂപയുടെ വിലവർധനവും ഏര്‍പ്പെടുത്തി. ‘സി ആർ വി’യുടെ വിവിധ വേരിയന്റുകളുടെ വിലയിൽ 66,500 മുതല്‍79,000 രൂപയുടെ വര്‍ധനവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.