മുംബൈയിലെ ഗലികളില്‍ രക്തത്തിന്റെ ലോഹഗന്ധം നിറഞ്ഞുനിന്ന പകലരിവുകളായിരുന്നു ഇക്കഴിഞ്ഞ നവംബര്‍ 26. ഒരു ആക്ഷന്‍ ത്രില്ലര്‍ പോലെ മസാല വാര്‍ത്തകളൊരുക്കി ചാനലുകള്‍ നമുക്ക് മുന്നില്‍ ആ വാര്‍ത്ത വിളമ്പി വെയ്ക്കുമ്പോഴും ഇന്ത്യന്‍ ജനത ഒന്നാണ് എന്ന് ഒരിക്കല്‍ കൂടി വെളിവാകുകയായിരുന്നു.
അമ്പലമണികളുടെ മുഴക്കത്തിലും നിസ്ക്കാര പായിലും മെഴുകുതിരി നാളങ്ങളിലൂടെയും ഇന്ത്യന്‍ ജനത ഒന്ന് മാത്രമേ പ്രാര്‍ത്ഥിച്ചുള്ളു നാടിന് വേണ്ടി പൊരുതുന്ന വീരപുത്രന്മാരുടെ ജീവന് കാക്കണമെന്ന്, വെടിമരുന്ന് മണക്കുന്ന ഇടനാഴികളില്‍ നിന്ന് അവര്‍ വിജയികളായി തിരിച്ച് വരണമേയെന്ന്.
ദേശീയ സുരക്ഷ ഭടന്മാരും മുംബൈ തീവ്രവാദ വിരുദ്ധ സംഘവും തങ്ങളുടെ മാതൃഭൂമിക്കായി പോരാടി. നീലവാനത്തിന് കീഴില്‍ സ്വച്ഛന്ദം പാറിക്കളിക്കുന്ന ത്രിവര്‍ണ്ണ പതാകയായിരുന്നിരിക്കണം അപ്പോള്‍ അവരുടെ മനസില്‍, ഒപ്പം 100 കോടി ജനതയുടെ പ്രാര്‍ത്ഥനാ നിര്‍ഭരമായ കണ്ണുകളും. ഹൃദയം തുളച്ച് വെടിയുണ്ടകള്‍ പാഞ്ഞുപോയപ്പോഴും അടിപതറാതെ അവര്‍ അവസാന ചെറുത്ത് നില്‍പ്പും നടത്തി എന്ന ദൃക്സാക്ഷികളുടെ മൊഴികള്‍ അവരുടെ ഉള്ളില്‍ അണയാതെ സൂക്ഷിച്ചിരുന്ന ദേശസ്നേഹത്തിന്റെ തെളിവായി.
എന്‍.എസ്.ജി മേജറും മലയാളിയുമായ സന്ദീപ് ഉണ്ണികൃഷ്ണന്, മുംബൈ ആന്റി ടെററിസ്റ്റ് സ്ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെ, ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് ബിഷത്ത്, തുക്കറാം ഒംബലെ, കാമത്ത് തുടങ്ങി നിരവധി പേരാണ് അന്ന് നടന്ന ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞത്.