വള്ളം കളി തുടങ്ങുമ്പോള്‍ തിരുവാറന്മുളയപ്പനും കാട്ടൂര്‍ മഠത്തിലെത്തി, തോണിക്കാരൊടൊപ്പം ആര്‍പ്പും ഘോഷവുമായി തോണിയില്‍ ആറന്‍മുളയ്ക്കെഴുന്നെള്ളുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് കാട്ടൂര്‍ മഠത്തിലെ തോണിക്ക് ഇത്ര മഹാത്മ്യമുണ്ടായത്.
തോണി കാട്ടൂര്‍ നിന്ന് പുറപ്പെട്ട് കഴിഞ്ഞാല്‍ കരയുടെ ഇരുപുറത്തും ജനങ്ങള്‍ തിങ്ങി നിന്ന് നിറപറയും നിലവിളക്കുമായി ഭക്തിയോടെ തോണിയെ വന്ദിക്കുന്നു. കുട, തഴ മുതലായ അലങ്കാരങ്ങളോടും കൊമ്പ്, കുഴല്‍ മുതലായ വാദ്യഘോഷങ്ങളോടും കൂടി പ്രഭാതസമയത്ത്, തോണി ആറന്മുള ക്ഷേത്രത്തില്‍ അടുക്കും. ആ സമയത്തെ ദീപക്കാഴ്ചയും ആര്‍പ്പ് വിളികളും ഹരിനാമ സങ്കീര്‍ത്തനങ്ങളും കാഴ്ചക്കാരുടെ ഭക്തിയില്‍ ആറാടിക്കുന്നു.
വള്ളംകളി
പള്ളിയോടകള്‍ ഉതൃട്ടാതി ദിവസം രാവിലെ താളമേളങ്ങളോടെ ക്ഷേത്രക്കടവിലേക്ക് വന്നെത്തും. ഉച്ചയ്ക്ക് രണ്ട് മണിയോടെ യഥാര്‍ത്ഥ വള്ളംകളി ആരംഭിക്കുന്നു. ഓരോ വള്ളത്തിന്റെയും അമരം പത്ത് പതിനഞ്ചടി ജല നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്ക്കും. ഇടയ്ക്കിടെ ശംഖനാദം ഉയര്‍ന്നു കേട്ടുകൊണ്ടിരിക്കും. കുചേലവൃത്തത്തിലെ പ്രസിദ്ധങ്ങളായ ശീലുകള്‍, വെച്ച് പാട്ട്, വില്പാട്ട്, നാടോടിപ്പാട്ടുകള്‍ ഇവ താളമൊപ്പിച്ച് വള്ളക്കാര് പാടുന്നു. ഈ താളക്രമമനുസരിച്ചാണ് തുഴകള്‍ പൊങ്ങുകയും താഴുകയും ചെയ്യുന്നത്.
WEBDUNIA|
ഓരോ കളിത്തോണിക്കും അമരച്ചന്തവും കൂമ്പില്‍ ഓട് കൊണ്ടുള്ള ചിത്രപ്പണികളുമുണ്ട്. "വെടിത്തടിയില്‍' പട്ടു കുടയേന്തി കാരണവന്മാരും വഞ്ചിപ്പാട്ടുകാരും തുഴയുന്നവര്‍ക്ക് പാട്ടുകള്‍ പാടി ശക്തി പകരുകയാണ്.