‘വെടി പൊട്ടുന്ന ശബ്ദത്തില്‍ സ്ഫോടനം, രക്തത്തില്‍ കുതിര്‍ന്ന് യാത്രക്കാര്‍’

ചെന്നൈ| Harikrishnan| Last Modified വ്യാഴം, 1 മെയ് 2014 (11:38 IST)
വെടി പൊട്ടുന്ന ശബ്ദത്തിലാണ് സ്ഫോടനമുണ്ടായത്. രണ്ട് തോക്കുകളില്‍ നിന്ന് വെടിയുതിര്‍ക്കുന്ന പോലെയായിരുന്നു സ്ഫോടന ശബ്ദം. എസ് 4 കോച്ചിലെ സ്വിച്ച് ബോര്‍ഡില്‍നിന്ന് പുകയും തീയും വന്നു. ട്രെയിനില്‍ നിറയെ ആളുകളുണ്ടായിരുന്നു. നോക്കുമ്പോള്‍ പുകയില്‍ പുതച്ച യാത്രക്കാര്‍ രക്തത്തില്‍ കുതിര്‍ന്നിരിക്കുന്നു- ഭീതിജനകമായ സ്ഫോടനത്തെ നടുക്കത്തോടെ ഓര്‍ക്കുകയാണ് ദക്ഷിണ റെയില്‍‌വേ ജനറല്‍ മാനേജര്‍ രാകേഷ് മിശ്ര. 
 
ട്രെയിനിലെ ഓരോ യാത്രക്കാരും മരവിച്ച അവസ്ഥയിലായിരുന്നു. കനത്ത ശബ്ദം കേട്ടാണ് റുഫിന എന്ന യാത്രക്കാരി ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്, ബാംഗ്ലൂരില്‍ നിന്ന് സിലിഗുരിയിലേക്ക് പോകുകയായിരുന്നു റുഫിന. ആളുകള്‍ നിലവിളിച്ചു കൊണ്ട് വാതില്‍ക്കലേക്ക് ഓടി പുറത്തിറങ്ങി. അഞ്ചു മിനിറ്റിനുള്ളില്‍ പൊലീസ് എത്തി. ഇനി ഈ ട്രെയിനില്‍ യാത്ര ചെയ്യാന്‍ പോലും ഭയമാണെന്ന് റുഫിന പറയുന്നു.
 
മരണവുമായി മുഖാമുഖം കണ്ടതിന്റെ നടുക്കത്തിലാണ് ഇവര്‍. അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തു വിട്ടു. ഒരു കുട്ടിയും യുവതിയും ഉള്‍പ്പെടെ പതിനാലു പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. സുമന്‍(37), സൈഫുള്ള(27), അഞ്ചനേയാലു(27), സരീന്‍ വര്‍മ(28), മുരളി(27), വിസിന്‍ കുമാര്‍(14), വിമല്‍ കുമാര്‍ ദാസ്(37), ഷോഗണ്‍ കുമാര്‍(23), ഹരി(21), ഉമ(30), ശോധന്‍ കുമാര്‍(35), അല്‍ത്താഫ്(17), ജിതേന്ദര്‍(51, സദന്‍ ദേവ് നാഥ് എന്നിവരാണ് ഗവണ്‍‌മെന്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ സരീന്‍, വിമല്‍, ഹരി, അഞ്ചനേയാലു എന്നിവരുടെ പരുക്ക് ഗുരുതരമാണെന്നും ഇവരെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :