ലാലു, മുലായം, പാസ്വാന്‍ ഒന്നിച്ചു

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
യുപി‌എയ്ക്ക് രണ്ട് ഘടക കക്ഷികളില്‍ നിന്നും ഒരു സഖ്യ കക്ഷിയില്‍ നിന്നും കൂടി തെരഞ്ഞെടുപ്പിനു മുന്നോടിയായി തിരിച്ചടി നേരിട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലും ഉത്തര്‍പ്രദേശിലും ഒരുമിച്ചു നില്‍ക്കാന്‍ ആര്‍ജെഡി, എല്‍‌ജെപി എന്നീ ഘടക കക്ഷികളും സഖ്യക്ഷിയായ എസ്പിയും തീരുമാനിച്ചതാണ് തിരിച്ചടിയാവുന്നത്.

മൂന്ന് പാര്‍ട്ടികളും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും മൊത്തം 120 ലോക്സഭാ സീറ്റുകളില്‍ പരസ്പരം എതിരിടില്ല എന്ന് സമാജ്‌വാദിപാര്‍ട്ടി സെക്രട്ടറി അമര്‍ സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മാര്‍ച്ച് 30 ന് ചേരുന്ന ഒരു യോഗത്തില്‍ വച്ച് സഖ്യത്തെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്നും അമര്‍സിംഗ് വ്യക്തമാക്കി.

പട്നയില്‍ വച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവുമായും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവുമായും ചര്‍ച്ച നടത്തിയെന്ന് എല്‍‌ജെപി തലവന്‍ റാം‌വിലാസ് പാസ്വാന്‍ പറഞ്ഞു. ഒരു മതേതര മുന്നണി രൂപീകരിക്കാന്‍ തീരുമാനമെടുത്തതായും പാസ്വാന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച രാവിലെ മറ്റൊരു യുപി‌എ ഘടകക്ഷിയായ പി‌എം‌കെ മുന്നണി വിട്ട് എഐ‌ഡി‌എംകെയ്ക്ക് ഒപ്പം ചേര്‍ന്നതായി ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :