റാബറിക്ക് 62 പശുക്കളും 42 കിടാക്കളും!

പട്ന| WEBDUNIA| Last Modified ഞായര്‍, 10 ഒക്‌ടോബര്‍ 2010 (13:49 IST)
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബറി ദേവിക്ക് സ്വന്തമായി 62 പശുക്കളും 42 കന്നുകുട്ടികളും! ഇവയ്ക്കെല്ലാം കൂടി 17.8 ലക്ഷം രൂപ വിലവരും. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തിലാണ് റാബറി ഇക്കാര്യം വെളിപ്പെടുത്തിയത്.

റാബറിക്കും ഭര്‍ത്താവ് ലാലു പ്രസാദിനും പശുക്കളോടുള്ള കമ്പം പ്രസിദ്ധമാണ്. ലാലുവിന്റെ ദാനാപൂരിലുള്ള കന്നുകാലി ഫാമിലാണ് തന്റെ കാലികളെന്ന് റാബറി വെളിപ്പെടുത്തി. ലാലുവും റാബറിയും മുഖ്യമന്ത്രിമാരായിരുന്ന സമയത്ത് ഔദ്യോഗിക വസതിക്ക് അടുത്ത് തയ്യാറാക്കിയ പ്രത്യേക ഷെഡ്ഡുകളിലായിരുന്നു കന്നുകാലികളെ വളര്‍ത്തിയിരുന്നത്.

റാബറിക്ക് 7.62 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് ഉള്ളത്. 2.29 ലക്ഷം രൂപ ബാങ്കിലുണ്ട്. 11.78 ലക്ഷം രൂപയുടെ ബോണ്ട് നിക്ഷേപവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിക്ക് സ്വന്തമായുണ്ട്.

എന്നാല്‍, റാബറിക്കും ഭര്‍ത്താവിനും മക്കള്‍ക്കുമായി 4.58 കോടി രൂപയുടെ സ്ഥാവര സ്വത്താണ് ഉള്ളത്. 2005 ല്‍ സമര്‍പ്പിച്ച സത്യവാങ്ങ്‌മൂലത്തില്‍ ഇത് വെറും 1.58 കോടിയുടെ സ്വത്തായിരുന്നു. ഈ ഇനത്തില്‍ ലാലുകുടുംബത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടി രൂപയുടെ വളര്‍ച്ച ഉണ്ടായി!

ബീഹാറില്‍ ആറ് ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന് തുടങ്ങി നവംബര്‍ 20 ന് അവസാനിക്കും. നവംബര്‍ 24 ന് ഫലപ്രഖ്യാപനം നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :