യുവതിയെ നിരീക്ഷിച്ച സംഭവം: നിരീക്ഷണം യുവതിയുടെ അറിവോടെയെന്ന് ഗുജറാത്ത് സര്‍ക്കാര്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ പുതിയ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍. യുവതിയുടെ അറിവോടെയാണ് നിരീക്ഷണം നടത്തിയതെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് പുതിയ വിശദീകരണം. ഐഎഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയില്‍നിന്നും യുവതിക്ക് ഭീഷണി ഉള്ളതിനാലാണ് നിരീക്ഷണം നടത്തിയത്. നിരീക്ഷണത്തിന് യുവതി കൃതജ്ഞത അറിയിച്ചു.

റെക്കോര്‍ഡിംഗുകള്‍ പുറത്ത് വിട്ടത് കേന്ദ്രത്തിന്റെ അനുമതിയോടെയാണെന്നും സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചുവെന്ന വാര്‍ത്ത വിവാദമായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയെ പ്രതിരോധത്തിലാക്കിയ സംഭവം കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമാക്കി.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണസംഘത്തെ നിയമിക്കാനും തീരുമാനിച്ചു. ഗുജറാത്തിലെ ബുജ് സ്വദേശിനിയായ യുവതിയെ 2008 ഓഗസ്ത് മുതല്‍ ഒരു വര്‍ഷം നരേന്ദ്ര മോദിക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്ന വാര്‍ത്ത ഗുലൈല്‍ ഡോട് കോമാണ് പുറത്തുവിട്ടത്. യുവതിക്ക് സംരക്ഷണം നല്‍കണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന ബിജെപിയുടെ വാദങ്ങള്‍ വാര്‍ത്ത പുറത്തുവിട്ട ഗുലൈല്‍ ഡോട് കോം ഖണ്ഡിച്ചു.

യുവതി കര്‍ണാടകയില്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ ചോര്‍ത്തിയെന്നും ബന്ധുക്കളെയും പ്രതിശ്രുത വരനെയും നിരീക്ഷിച്ചുവെന്നുമുള്ള വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഐപിഎസ് ഉദ്യോഗസ്ഥനായ ജി എല്‍ സിംഗാളും ഇന്റെലിജന്‍സ് ബ്യൂറോ ഐജി എ കെ ശര്‍മ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടെ 39 ടേപ്പുകളാണ് ഗുലൈല്‍ പുറത്തുവിട്ടത്. ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുന്‍ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ രണ്ടംഗ കമ്മീഷനെ മോഡി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :