മോഡിക്കെതിരെ കേസെടുക്കണമെന്ന് ഐഎ‌എസ് ഉദ്വോഗസ്ഥന്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു

മുംബൈ| WEBDUNIA|
PTI
നരേന്ദ്ര മോഡിയുടെ താല്‍പ്പര്യാര്‍ഥം യുവതിയെ നിരീക്ഷിക്കാന്‍ രഹസ്യപ്പൊലീസിനെ നിയോഗിക്കുകയും ഫോണ്‍ സംഭാഷണങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുകയുംചെയ്ത ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിയില്‍ കേസെടുക്കണമെന്ന് സുപ്രീംകോടതിയില്‍ ആവശ്യം.

സസ്പെന്‍ഷനില്‍ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മയാണ് കോടതി ഈ വിഷയം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ്ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന പി ദേശായ്, രഞ്ജന്‍ ഗൊഗോയ് എന്നിവരുള്‍പ്പെട്ട ബെഞ്ച് മുമ്പാകെ ചൊവ്വാഴ്ച പ്രദീപ് ശര്‍മയ്ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണാണ് വിഷയം ഉന്നയിച്ചത്.

കേസ് ഡിസംബര്‍ ആദ്യവാരം വീണ്ടും പരിഗണിക്കും. ബംഗളൂരുവില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുന്ന ഗുജറാത്തി യുവതിയെ നിരീക്ഷിക്കാനാണ് മോഡിയുടെ താല്‍പ്പര്യാര്‍ഥം ആഭ്യന്തര സഹമന്ത്രിയായ അമിത് ഷാ രഹസ്യപ്പൊലീസിനെ വച്ചത്. യുവതിയുടെ ഓരോ നീക്കവും നിരീക്ഷിച്ച പൊലീസ് അവരുടെ ഫോണ്‍ സംഭാഷണങ്ങളും ചോര്‍ത്തിയിരുന്നു.

യുവതിയുമായി സൗഹൃദമുണ്ടെന്ന സംശയത്തെതുടര്‍ന്നാണ് ശര്‍മയെ കള്ളക്കേസില്‍ കുടുക്കി മോഡി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. കച്ച് ഭൂചലന പുനരധിവാസത്തില്‍ ക്രമക്കേട് ആരോപിച്ച് 2010 ജനുവരിയില്‍ ശര്‍മയെ അറസ്റ്റുചെയ്തു. ശര്‍മയുടെ സഹോദരനും ഐപിഎസ് ഉദ്യോഗസ്ഥനുമായ കുല്‍ദീപ് ശര്‍മ നേരത്തെ മോഡിയുടെയും അമിത് ഷായുടെയും നിവധി നിയമവിരുദ്ധ നടപടികള്‍ പുറത്തുകൊണ്ടുവന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :