മാവോയിസ്റ്റ് ആക്രമണം: പാക് നിര്‍മ്മിത ഗ്രനേഡുകള്‍ കണ്ടെത്തി

റാഞ്ചി| WEBDUNIA| Last Modified വെള്ളി, 11 ജനുവരി 2013 (12:54 IST)
PRO
PRO
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ്‌ ആക്രമണം നടന്ന സ്ഥലത്ത്‌ നിന്ന് പാകിസ്ഥാന്‍ നിര്‍മിത ഗ്രനേഡുകള്‍ കണ്ടെടുത്തു. മവോയിസ്റ്റ്‌ ആക്രമണങ്ങളില്‍ പാക്‌ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഇതാദ്യമായാണ്‌ കണ്ടെത്തുന്നത്. സാധാരണ മാവോയിസ്റ്റ് ആക്രമണത്തിന് ചൈനീസ് നിര്‍മ്മിത ആയുധങ്ങളാണ് ഉപയോഗിക്കാറുള്ളത്.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികന്റെ മൃതദേഹത്തില്‍ ബോംബ്‌ വെച്ച് മാവോയിസ്റ്റുകള്‍ സ്ഫോടനം നടത്താനും ശ്രമം നടത്തിയിരുന്നു. സ്ഫോടനശേഷിയുള്ള ഡിവൈസ്‌ ആണ്‌ സൈനികന്റെ ശരീരം തുളച്ച്‌ ഘടിപ്പിച്ചിരുന്നത്‌.

റാഞ്ചിയിലെ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന്‌ കൊണ്ടുവന്ന മൃതദേഹത്തില്‍ തുന്നലുകള്‍ കണ്ടതിനെ തുടര്‍ന്ന്‌ സംശയം തോന്നിയ ഡോക്ടര്‍മാര്‍ എക്സ്‌ റേ പരിശോധനയ്ക്ക്‌ വിധേയമാക്കിയപ്പോഴാണ് സ്ഫോടന ശേഷിയുള്ള ഡിവൈസുകള്‍ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഇതാദ്യമായിട്ടാണ്‌ ഇത്തരത്തില്‍ ഒരു ആക്രമണ രീതി പരീക്ഷിക്കുന്നത്. ഇറാഖിലും മറ്റും തീവ്രവാദികള്‍ അവലംബിക്കുന്ന രീതിയാണിത്‌. സൈനികരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയതിനെ സൈന്യം അപലപിക്കുകയും ചെയ്തു.

മൃതശരീരത്തില്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ പൊട്ടിത്തെറിക്കുന്ന വിധത്തിലാണ്‌ ബോംബുകള്‍ സ്ഥാപിച്ചിരുന്നത്‌. സിആര്‍പിഎഫിന്റെ 134, 112 ബറ്റാലിയന്‍ അംഗങ്ങളാണ്‌ ലതേഹാര്‍ ജില്ലയിലെ അമൗതികര്‍ ഗ്രാമത്തില്‍ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്‌.

സംഭവത്തില്‍ അഞ്ച്‌ സൈനികരെ കാണാതായിരുന്നു. ഇവരുടെ മൃതദേഹം പിന്നീട്‌ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. എന്നാല്‍ ഇതില്‍ ഒരു മൃതദേഹം നീക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടനമുണ്ടായി നാട്ടുകാരില്‍ രണ്ടു പേരും ഒരു സൈനികനും കൊല്ലപ്പെട്ടിരുന്നു.
ഇതിനുശേഷമാണ്‌ പോസ്റ്റുമോര്‍ട്ടത്തിനെത്തിച്ച മൃതദേഹങ്ങളിലും ബോംബുകള്‍ കണ്ടത്‌. തിങ്കളാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 11 ജവാന്‍മാരും ഒരു പോലീസുകാരനും ഉള്‍പ്പെടെ 14 പേരാണ്‌ കൊല്ലപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :