മംഗലാപുരത്ത് 15 സദാചാര ഗുണ്ടകള്‍ അറസ്റ്റില്‍

മംഗലാപുരം| WEBDUNIA|
PRO
PRO
സ്വകാര്യ റിസോര്‍ട്ടില്‍ പാര്‍ട്ടി നടക്കുന്നതിനിടെ അനാശാസ്യം ആരോപിച്ച് സദാചാരപൊലീസുകാര്‍ നടത്തിയ ക്രൂരമായ ആക്രമണത്തെ തുടര്‍ന്ന് അറസ്റ്റിലായ ഗുണ്ടകളുടെ എണ്ണം 15 ആയി. ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ്‌ സദാചാര ഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. നഗരത്തിലെ പടീല്‍ എന്ന സ്ഥലത്തുള്ള മോര്‍ണിംഗ്‌ മിസ്റ്റ്‌ ഹോംസ്റ്റേയില്‍ സഹപാഠിയുടെ ജന്മദിനമാഘോഷിക്കാന്‍ ഒത്തുകൂടിയ 13 വിദ്യാര്‍ഥികളെ ഹിന്ദു ജാഗരണ വേദികെ സംഘടനാ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

ഹിന്ദു ജാഗരണ്‍ വേദികെ പ്രവര്‍ത്തകര്‍ ഹോംസ്റ്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ചുകയറി മുറികള്‍ തളളിത്തുറന്ന് പെണ്‍കുട്ടിളടങ്ങുന്ന സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. റേവ് പാര്‍ട്ടിയല്ല നടന്നതെന്നും ജന്മദിനാഘോഷമായിരുന്നുവെന്നുമാണ് ഹോംസ്റ്റെ അധികൃതരുടെ വിശദീകരണം. അറസ്റ്റിലായവരില്‍ 12 പേരെ ഈ മാസം 13 വരെ കോടതി റിമാന്‍ഡ്‌ ചെയ്തു.

വിദ്യാര്‍ഥികളെ ആക്രമിച്ചത്‌ തങ്ങളല്ലെന്നും ഹോംസ്റ്റേയ്ക്കു പരിസരത്തുള്ള നാട്ടുകാരാണെന്നുമാണ്‌ ഹിന്ദു ജാഗരണ്‍ വേദികെ കണ്‍വീനര്‍ പറഞ്ഞത്‌. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന് ആരോപിച്ച് നടന്ന അക്രമ സംഭവത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ പോലീസ് പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തിയിരുന്നു.

അതേസമയം, സംഭവം പൊലീസിനെ അറിയിക്കാതെ ക്യാമറയില്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുമെന്ന് മംഗലാപുരം പൊലീസ് അറിയിച്ചു. എന്നാല്‍, ഹോംസ്റ്റേ ആക്രമണത്തെക്കുറിച്ച്‌ തങ്ങള്‍ക്ക്‌ മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നിരുന്നില്ലെന്ന്‌ ആരോപണവിധേയരായ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :