പൂര്‍ണ ഫേസ് ബുക്കില്‍ നിന്ന് പടിയിറങ്ങി

മുംബൈ| WEBDUNIA|
ഐപി‌എല്‍ വിവാദം കത്തിക്കയറുമ്പോള്‍ സാമൂഹിക വെബ്സൈറ്റുകളില്‍ നിന്ന് ക്രിക്കറ്റുമായി ബന്ധപ്പെട്ടവര്‍ വിട്ടു നില്‍ക്കുകയാണ്. ഐപി‌എല്‍ ഹോസ്പിറ്റാലിറ്റി മാനേജറും കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിന്റെ മകളുമായ പൂര്‍ണ പട്ടേല്‍ ഫേസ്ബുക്കിലെ തന്റെ പ്രൊഫൈല്‍ ഇല്ലാതാക്കിയാണ് സാമൂഹിക വെബ്സൈറ്റുമായുള്ള ബന്ധം വിച്ഛേദിച്ചത്.

തരൂരിന് വേണ്ടി ഐപി‌എല്‍ സി‌ഇ‌ഒ അയച്ച ഇ-മെയില്‍ തന്റെ പിതാവിന്റെ ഓഫീസിലേക്ക് ഫോര്‍വേഡ് ചെയ്തു എന്ന് വെളിപ്പെടുത്തിയതോടെയാണ് പൂര്‍ണ ഐപി‌എല്‍ വിവാദത്തിന്റെ നടുവിലേക്ക് എത്തപ്പെട്ടത്.

ഇ-മെയില്‍ വിവാദത്തിനു പിന്നാലെ എയര്‍ ഇന്ത്യ വിവാദം കൂടി പൂര്‍ണയെ തേടിയെത്തിയപ്പോഴാണ് സാമൂഹിക വെബ്സൈറ്റിലെ സാന്നിധ്യം ഇല്ലാതാക്കാന്‍ തീരുമാനിച്ചത്. ചണ്ഡീഗഡില്‍ നിന്ന് പൂര്‍ണയെയും ഐപി‌എല്‍ കളിക്കാരെയും കൊണ്ടുവരാനായി ഏപ്രില്‍ 20 ന് എയര്‍ ഇന്ത്യയുടെ വിമാനം ഷെഡ്യൂള്‍ ചെയ്ത യാത്ര റദ്ദാക്കി ഉപയോഗിച്ചു എന്നതാണ് ആരോപണം.

വിവാദത്തെ തുടര്‍ന്ന് രാജി വച്ച ശശി തരൂരും കുറച്ചുകാലം സാമൂഹിക വെബ് സൈറ്റായ ട്വിറ്ററില്‍ നിന്ന് വിട്ടു നിന്നിരുന്നു. അതേസമയം, തരൂര്‍-സുനന്ദ പുഷ്കര്‍ ബന്ധത്തെ കുറിച്ചും കൊച്ചി ടീമിനെ കുറിച്ചും ലളിത് മോഡി നടത്തിയ ട്വീറ്റിംഗാണ് തരൂ‍ര്‍ വിവാദത്തിനു തുടക്കമിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :