നിത്യാനന്ദയുടെ ഹൃദയാഘാതം നാടകം?

ബാംഗ്ലൂര്‍| WEBDUNIA|
PRO
കഴിഞ്ഞ ദിവസം നെഞ്ചുവേദനയെ തുടര്‍ന്ന് വിവാദസ്വാമി നിത്യാനന്ദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ ‘ഹൃദയാഘാതം’ നിത്യാനന്ദയുടെ മറ്റൊരു നാടകമായിരുന്നെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പൊലീസിന്‍റെ ചോദ്യം‌ചെയ്യലില്‍ നിന്ന് രക്ഷനേടാനാണ് നെഞ്ചുവേദന അഭിനയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിത്യാനന്ദയുടെ ജുഡീഷ്യല്‍ കസ്റ്റഡി രണ്ടു ദിവസത്തേക്ക് നീട്ടിയിരുന്നു. ഇതിനിടെയാണ് തനിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതായി നിത്യാനന്ദ പൊലീസുകാരെ അറിയിച്ചത്.

ഇതേത്തുടര്‍ന്ന് നിത്യാനന്ദയെ ബാംഗ്ലൂരിലെ ജയവേദ ഇന്‍സ്റ്റിട്യൂട്ട് ഓഫ് കാര്‍ഡിയോളജിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പരിശോധനയില്‍ കുഴപ്പമൊന്നുമില്ലെന്ന് കണ്ടെത്തി.

“രണ്ടോ മൂന്നോ ദിവസം ആശുപത്രിയില്‍ കഴിയുകയെന്നതായിരുന്നു നിത്യാനന്ദയുടെ ലക്‍ഷ്യം. നെഞ്ചുവേദന എന്ന പേരില്‍ ഇപ്പോള്‍ത്തന്നെ ഒരു ദിവസം വെറുതെ പോയി. അതുകൊണ്ട്, നിത്യാനന്ദയുടെ പൊലീസ് കസ്റ്റഡി ഇനിയും നീട്ടണമെന്ന് കോടതിയോട് ആവശ്യപ്പെടാനിരിക്കുകയാണ്” - പൊലീസ് അറിയിച്ചു.

നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി അദ്ദേഹത്തിന്‍റെ ഭക്തര്‍ ആരും രംഗത്തെത്തിയിട്ടില്ല എന്നതാണ് പൊലീസിനെ വലയ്ക്കുന്ന കാര്യം. സ്വാമിയോടൊപ്പം വീഡിയോ ടേപ്പുകളില്‍ പ്രത്യക്ഷപ്പെട്ട നടി രഞ്ജിതയ്ക്ക് പൊലീസ് സമന്‍സ് അയച്ചിട്ടുണ്ട്.

രഞ്ജിതയോടൊപ്പമുള്ള വീഡിയോ ടേപ്പുകള്‍ വിവാദമായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ നിത്യാനന്ദയെ കഴിഞ്ഞയാഴ്ചയാണ് ഹിമാചല്‍‌പ്രദേശില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :