നടി ലൈലാ ഖാന്‍ മരിച്ചിട്ടില്ല, ദുബായില്‍ ഉണ്ട്?

മുംബൈ| WEBDUNIA|
PRO
PRO
കാണാതായ ബോളിവുഡ് നടി ലൈലാ ഖാന്‍ ദുബായില്‍ ഉണ്ടെന്ന് സൂചന. ലൈലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കശ്മീരില്‍ നിന്ന് ഈയിടെ അറസ്റ്റിലായ പര്‍വേശ് ടക് ആണ് ഈ സൂചന നല്‍കിയത്. കഴിഞ്ഞ വര്‍ഷം കാണാതായ ലൈലയ്ക്ക് ഭീകരസംഘടനയായ ലക്ഷര്‍ ഈ തൊയ്ബയുമായി ബന്ധമുണ്ടെന്ന് പൊലീസ് ഈയിടെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്‍‌കാരിയാണ് ലൈല.

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയുടെ സഹായത്തോടെയാ‍ണ് ലൈലയും കുടുംബവും ഇന്ത്യ വിട്ടത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ രാജ്യം വിട്ടതെന്ന് കശ്മീരി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പര്‍വേശ് ടക് മൊഴി നല്‍കി. ലൈല ദുബായിലോ അല്ലെങ്കില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തോ ഉണ്ടെന്നാണ് ഇയാളുടെ മൊഴിയില്‍ പറയുന്നത്. ലൈലയുടെ തിരോധാനം സംബന്ധിച്ച് മുംബൈ എ ടി എസ് ആണ് അന്വേഷണം നടത്തുന്നത്.

പാകിസ്ഥാന്‍‌കാരിയായ ലൈല ‘വഫ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. 2011-ല്‍ ഇവരെ കാണാതായി. അമ്മ സലീനാ പട്ടേല്‍, മൂന്ന് സഹോദരങ്ങള്‍, മറ്റൊരു ബന്ധു എന്നിവരെയും ലൈലയ്ക്കൊപ്പം കാണാതായിരുന്നു. ഡല്‍ഹി ഹൈക്കോടതി പരിസരത്ത് നടന്ന സ്ഫോടനത്തിന് തൊട്ട് പിന്നാലെയാണ് ഇവര്‍ അപ്രത്യക്ഷരായത്. ഡല്‍ഹിലേക്ക് സ്ഫോടക വസ്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ലൈലയുടെ വാഹനങ്ങള്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇഗത്പുരിയിലെ ലൈലയുടെ ഫാം ഹൗസില്‍ വച്ചാണ് സ്ഫോടന പദ്ധതി തയ്യാറാക്കിയത്. ലൈലയുടെ കുടുംബാംഗങ്ങള്‍ ലക്ഷകര്‍ ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നു. പദ്ധതി പൂര്‍ത്തിയാക്കിയ ശേഷം ഫാംഹൗസിന് തീയിട്ടു. തെളിവു നശിപ്പിക്കാനായിരുന്നു ഇത് ചെയ്തത്. പിന്നീട് ലൈലയും കുടുംബവും മൂന്ന് വാഹനങ്ങളിലായി കശ്മീരിലേക്ക് കടക്കുകയായിരുന്നു.

ബംഗ്ലാദേശ് ഭീകരസംഘടനയായ ഹുജിയുടെ നേതാവ് മുനീര്‍ ഖാന്‍ ലൈലയെ വിവാഹം ചെയ്തത് മൂന്ന് വര്‍ഷം മുമ്പാണ്. ഇതുവഴിയാണ് അവര്‍ ലക്ഷറുമായി അടുത്തത് എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

രാജേഷ് ഖന്ന നായകനായ വഫ 2008-ലാണ് പുറത്തിറങ്ങിയത്. ഷൂട്ടിംഗിനിടെ ലൈലയ്ക്ക് ദുരൂഹമായ ഫോണ്‍ കോളുകള്‍ വന്നിരുന്നതായി സംവിധായകന്‍ രാകേഷ് സാവന്ത് മൊഴി നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :