ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ ലളിത ജീവിതം ജനങ്ങള്‍ക്കിടയില്‍ മതിപ്പ് സൃഷ്ടിക്കുകയാണ്. തനിക്ക് ബംഗ്ലാവ് വേണ്ടെന്നും ഇസഡ് കാറ്റഗറി സുരക്ഷ വേണ്ടെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് അദ്ദേഹം. കീഴ്വഴക്കങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്ന കെജ്‌രിവാളിന്റെ പാത പിന്തുടരുകയാണ് ബിജെപി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യ.
ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്നുവെയ്ക്കാന്‍ വസുന്ധര രാജെ തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കാനും അവര്‍ തീരുമാനമെടുത്തിട്ടുണ്ട്. തന്റെ സുരക്ഷാ ഉദ്യോഗസ്ഥരില്‍ പകുതി പേരെ ക്രമസമാധാനചുമതലയ്ക്ക് നിയോഗിക്കാനാണ് അവരുടെ തീരുമാനം. ധാരാളിത്തതിന് പേരുകേട്ട വസുന്ധരുടെ ഈ തീരുമാനം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ വസതിയായി നിശ്ചയിച്ച സെന്‍ട്രല്‍ ഡല്‍ഹിയിലെ ഭഗവന്‍ ദാസ് റോഡില്‍ 9000 ചതുരശ്ര അടി വിസ്തീർണമുള്ള ഇരട്ട ഫ്ലാറ്റിലേക്ക് താമസം മാറ്റേണ്ടതില്ലെന്ന് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. മറ്റൊരു കൊച്ചുവീട് ആണ് അദ്ദേഹം അന്വേഷിക്കുന്നത്.