കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; ബിജെപിയ്ക്ക് കനത്ത തിരിച്ചടി

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 223 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. ജെഡിഎസ് ആണ് രണ്ടാം സ്ഥാനത്ത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് കാണുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ കോണ്‍ഗ്രസിന്റെ ആധിപത്യം വ്യക്തമായിരുന്നു. കോണ്‍ഗ്രസ് 111 സീറ്റുകളില്‍ മുന്നിലാണ്. ജനതാ ദള്‍(സെക്യുലര്‍) 43 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബിജെപി 39 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. യദ്യൂരപ്പയുടെ കെജെപിയ്ക്ക് 12 സീറ്റുകള്‍ ആണ്.

ജനതാ ദള്‍(സെക്യുലര്‍) വന്‍ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ ഇത് കാരണമായി. ബിജെപി വിട്ട മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയും ബിജെ‌പിയുടെ പതനത്തില്‍ പ്രധാന പങ്ക് വഹിച്ചു. വോട്ടുപിളര്‍ത്തുന്നതിന്റെ നിര്‍ണ്ണായക പങ്ക് വഹിച്ച യദ്യൂരപ്പയുടെ കെജെപിയ്ക്ക് പക്ഷേ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായി. കോണ്‍ഗ്രസിനാണ് ഇതിന്റെ ഗുണം ലഭിച്ചത്.

കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ ആണ് വേണ്ടത്. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കുന്നതായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. 2008ല്‍ കര്‍ണാടകയില്‍110 സീറ്റുകള്‍ നേടി ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരം പിടിച്ചെടുത്ത ബിജെപിയ്ക്ക് കനത്ത തിരിച്ചടിയാണ് ഇത്തവണ ഉണ്ടായത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :