ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്ന് പ്രണബ്; ‘അദ്വാനിയുടെ പുകഴ്ത്തല്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍’

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കുറ്റക്കാരായ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. എല്‍ കെ അദ്വാനി തന്നെ പുകഴ്ത്തുന്നത് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഓര്‍ഡിനന്‍സ് പിന്‍വലിച്ചതില്‍ തനിക്ക് പങ്കില്ല. അത് കേന്ദ്രമന്ത്രിസഭയുടെ തീരുമാനമാണെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. ബെല്‍ജിയം, ടര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങവെ വിമാനത്തില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷത്തിന്റെ കാഴ്ച്ചപാടുകളോട് പ്രതികരിക്കാന്‍ തനിക്കാവില്ല. തന്നെ കാണാന്‍ അനുവാദം ചോദിക്കുന്നവര്‍ക്ക് അത് നല്‍കാറുണ്ട്. ബിജെപി നേതാക്കളും ആം ആദ്മി പാര്‍ട്ടി നേതാക്കളും തന്നെ വന്നു കണ്ടിരുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കിയപ്പോള്‍ അതിനെതിരെ തനിക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നതായും രാഷ്ട്രപതി പറഞ്ഞു.

എന്നാല്‍ ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. അത് കേന്ദ്രമന്ത്രിസഭയുടെ തീരുമാനമായിരുന്നെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് പിന്‍വലിച്ചതിന്റെ ക്രെഡിറ്റ് പ്രണബിനാണെന്ന് എല്‍കെ അദ്വാനി തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :