എന്നെ കൊല്ലാന്‍ ദുര്‍മന്ത്രവാദം ചെയ്യുന്നു: യദ്യൂരപ്പ

മൈസൂര്‍| WEBDUNIA|
PRO
PRO
തന്നെ കൊല്ലാനായി ചിലര്‍ ദുര്‍മന്ത്രവാദം നടത്തുന്ന കാര്യം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പ. മൈസൂര്‍ ജില്ലയിലെ നഞ്ചന്‍‌കൂട് താലൂക്കിലുള്ള സുത്തൂര്‍ മഠത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുത്തൂര്‍ മഠാധിപതിയായി സ്വാമി ദേശികേന്ദ്രന്‍ ചുമതലയേറ്റെടുത്ത് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷ പരിപാടികളില്‍ സംബന്ധിക്കാന്‍ ബാംഗ്ലൂരില്‍ നിന്ന് ഹെലികോപ്റ്ററിലാണ് യദ്യൂരപ്പ എത്തിയത്.

“കഴിഞ്ഞ അമ്പത് വര്‍ഷക്കാലം കര്‍ണാടകം ഭരിച്ച കോണ്‍ഗ്രസിനോ ജനതാപാര്‍ട്ടിക്കോ ചെയ്യാന്‍ സാധിക്കാത്ത കാര്യങ്ങളാണ് ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ മുപ്പത് മാസക്കാലം കൊണ്ട് നേടിയെടുത്തിരിക്കുന്നത്. ഇതില്‍ അസൂയ പൂണ്ട ഇവര്‍ എന്തൊക്കെയാണ് ഇവിടെ ചെയ്തത്. ഞാന്‍ മോശക്കാരനാണെന്ന് ചിത്രീകരിക്കാന്‍ ഇവരെല്ലാവരും കൂടി ധര്‍ണകള്‍, പ്രതിഷേധ പ്രകടങ്ങള്‍, നിരാഹാര സമരം തുടങ്ങി എന്തൊക്കെ നടത്തിയില്ല.”

“എന്തുചെയ്തിട്ടും എന്റെ ജനസമ്മതി കുറയാത്തത് കണ്ടപ്പോള്‍ ഇപ്പോള്‍ ഇവരെല്ലാവരും കൂടി ദുര്‍മന്ത്രവാദത്തെ ആശ്രയിച്ചിരിക്കുകയാണ്. ദുഷ്‌ടശക്തികളെയും കുട്ടിച്ചാത്തന്മാരെയും വരുതിയില്‍ വച്ചിരിക്കുന്ന ദുര്‍മന്ത്രവാദികള്‍ക്ക് പൈസ കൊടുത്ത് എന്നെ കൊല്ലാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് പോകാന്‍ ഭയപ്പെടേണ്ട അവസ്ഥയാണ്. ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ വീട്ടില്‍ തിരിച്ചെത്തുമെന്ന് യാതൊരു ഉറപ്പുമില്ല. ദുര്‍മന്ത്രവാദികള്‍ വഴിയിലെല്ലാം എന്തൊക്കെയാണ് ചെയ്തുവച്ചിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല.”

“എന്നെ എങ്ങിനെയെങ്കിലും ഉന്മൂലനം ചെയ്യുക എന്നതാണ് ഇവരുടെ ഉന്നം. എന്റെ ജീവന് യാതൊരു തരത്തിലുള്ള സുരക്ഷയും ഇപ്പോഴില്ല. പ്രതിപക്ഷ പാര്‍ട്ടികളോടൊപ്പം ഗവര്‍ണറും ഇപ്പോള്‍ കൂടിയിരിക്കുകയാണ്. എങ്കിലും ഈശ്വരകടാക്ഷം എനിക്ക് ഉള്ളതിനാല്‍ എന്നെ ദുര്‍മന്ത്രവാദികള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ഇനിയുള്ള രണ്ടരവര്‍ഷക്കാലവും ഞാന്‍ കര്‍ണാടക തകര്‍ത്തുഭരിക്കും” - യദ്യൂരപ്പ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :