ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്കുമെന്ന് പ്രകാശ് കാരാട്ട്

വിശാഖപട്ടണം| JOYS JOY| Last Modified ചൊവ്വ, 14 ഏപ്രില്‍ 2015 (17:38 IST)
ഇടതുപക്ഷ വിപുലീകരണത്തിന് നേതൃത്വം നല്കുമെന്ന് പ്രകാശ് കാരാട്ട്. വിശാഖപട്ടണത്ത് സി പി എം ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. വര്‍ഗീയതക്കെതിരെ മതേതര ഐക്യം ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും കാരാട്ട് വ്യക്തമാക്കി. എല്ലാ അനുകൂല സംഘടനകളെയും ഇടത്
പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ കാരാട്ട് എന്നാല്‍, പ്രസംഗത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചതേ ഇല്ല.

അതേസമയം, മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കാരാട്ട് ഉയര്‍ത്തിയത്. മതേതരത്വം അട്ടിമറിക്കാന്‍ ബി ജെ പി - ആര്‍ എസ് എസ് സഖ്യം ശ്രമിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഭരണം കൊണ്ട് കുത്തകകള്‍ക്കു മാത്രമാണ് മെച്ചം ഉണ്ടായതെന്നും കാരാട്ട് ആരോപിച്ചു. ഗാന്ധിജിയുടെ ഘാതകനായ ഗോഡ്‌സെയെ ഉയര്‍ത്തിക്കാണിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആവാസമേഖലകളില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട ആദിവാസികളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കാരാട്ട് പറഞ്ഞു. ക്യൂബ യു എസ് ബന്ധത്തിലുണ്ടായത് വഴിത്തിരിവാണെന്ന് പറഞ്ഞ കാരാട്ട് ക്യൂബയ്ക്ക് മുഴുവന്‍ പിന്തുണയും നല്‍കുന്നെന്നും എന്നാല്ല്‍, ക്യൂബയ്‌ക്ക് എതിരായ അനധികൃത വിലക്കുകള്‍ പിന്‍വലിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.

വിശാഖപട്ടണത്തെ പോര്‍ട്ട് സ്റ്റേഡിയത്തോടനുബന്ധിച്ചുള്ള കലാവാണി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 10 മണിക്ക് മുന്‍ പി ബി അംഗം മുഹമ്മദ് ഹമീന്‍ രക്തപതാക ഉയര്‍ത്തിയതോടെയാണ് ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ആരംഭിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :