അവസാനനിമിഷം സ്ഥാനാര്‍ത്ഥിയെ മാറ്റി ആം ആദ്‌മി പാര്‍ട്ടി

ന്യൂഡല്‍ഹി| Joys Joy| Last Modified ബുധന്‍, 21 ജനുവരി 2015 (12:39 IST)
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്നായിരിക്കേ സ്ഥാനാര്‍ത്ഥിയെ മാറ്റി ആം ആദ്‌മി പാര്‍ട്ടി. മെഹ്‌റോളി, മുണ്ട്‌ക എന്നീ മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ഗോവര്‍ധന്‍ സിംഗ്, രജിന്ദര്‍ ദബാസ് എന്നിവരെയാണ് മാറ്റിയത്. ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിനാലാണ് ഇവരെ മാറ്റിയതെന്ന് ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി അന്വേഷിച്ചിരുന്നു. ആരോപണങ്ങളില്‍ സത്യമുണ്ടെന്ന് തെളിഞ്ഞതിനാലാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. ഇതില്‍ മെഹ്‌റോളിയിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന ഗോവര്‍ധന്‍ സിംഗ് നരേന്ദ്ര മോഡിയുടെ റാലിക്ക് രാംലീല മൈതാനിയിലേക്ക് 10 ബസുമായി പോയ ആളാണെന്നും ബി ജെ പിക്ക് വേണ്ടി ഇയാള്‍ പ്രചാരണം നടത്തുന്നുണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

സീറ്റ് വാങ്ങിയതാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മുണ്ട്‌കയിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന രജിന്ദര്‍ ദബാസിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത്. അതേസമയം, കെജ്‌രിവാള്‍ നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ മത്സരിക്കാന്‍ തയ്യാറായതെന്നും എന്നാല്‍ കഴിഞ്ഞദിവസം താന്‍ മത്സരിക്കാന്‍ ഇല്ലെന്ന് കെജ്‌രിവാളിനെ അറിയിക്കുകയായിരുന്നു എന്നും ഗോവര്‍ധന്‍ സിംഗ് പറഞ്ഞു. തനിക്ക് എ എ പി പാര്‍ട്ടിസ്ഥാനം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും സിംഗ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :