യമനില്‍ നിന്ന് ഇന്ന് രാത്രിക്കകം എല്ലാ ഇന്ത്യക്കാരെയും ഒഴിപ്പിക്കും: മനോഹര്‍ പരീക്കര്‍

സനാ.| VISHNU N L| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (14:42 IST)
ആഭ്യന്തര സംഘര്‍ഷം മൂര്‍ഛിച്ച് കരയുദ്ധം അസന്നമായ യമനില്‍ നിന്ന് മുഴുവന്‍ ഇന്ത്യാക്കാരെയും ഇന്ന് രാത്രിക്കകം രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ അറിയിച്ചു. യെമനിലെ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും ഊര്‍ജിതമാക്കിയിരിക്കുകയാണ്. മുഴുവന്‍ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് എംബസി അധികൃതര്‍.

അതിനിടെ സനായില്‍ നിന്ന് കൂടുതല്‍ ഇന്ത്യാക്കാരെ ഒഴിപ്പിക്കുന്നതിനായി ഒരു വിമാനം കൂടി ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയതായാണ് വിവരം. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും, എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ക്കും പുറമേയാണ് ഇത്. സനായില്‍ നിന്ന് ഇന്ത്യക്കാരെ ജിബൂത്തിയിലെത്തിക്കുന്നതിനാ‍യാണ് പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിമാനമെന്നാണ് വിവരം. അതിനിടെ എത്രയും പെട്ടന്ന് യമന്‍ വിടണമെന്നാണ് മുഴുവന്‍ ഇന്ത്യാക്കാരോടും എംബസി ആവശ്യപ്പെട്ടിരികുന്നത്.

സനാ വിമാനത്താവളത്തിലൂടെയും ഏഡന്‍, അല്‍മുകല്ല തുറമുഖങ്ങള്‍ വഴിയുമാണ് ഇന്ത്യക്കാര്‍ ഉള്‍പടെയുള്ള വിദേശികളെ യെമനില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നത്. സനയില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 488 ഇന്ത്യക്കാരെ ഞായറാഴ്ച ജിബൂത്തിയിലെത്തിച്ചു. അല്‍മുകല്ല തുറമുഖത്തുനിന്ന് ജിബൂത്തിയിലെത്താന്‍ 24 മണിക്കൂറിലേറെ സമയമെടുക്കും. എതാണ്ട് ഏഴുനൂറോളം പേരെയാണ് ഒരു ദിവസംകൊണ്ട് യെമനില്‍നിന്ന് രക്ഷപ്പെടുത്തിയത്.

ഹൂതി, അല്‍ഖായിദ സേനയ്ക്കെതിരെ സൌദിയുടെ നേതൃത്വത്തിലുള്ള ദശരാഷ്ട്ര സഖ്യത്തിന്റെ പോരാട്ടം രൂക്ഷമാക്കിയതോടെ കരയുദ്ധം ആസന്നമായിരിക്കുകയാണ്. ഇതിന് മുന്‍പ് മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷപ്പെടുത്താനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്ര മന്ത്രി വികെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ദൌത്യസംഘം. രേഖകള്‍ ഇല്ലാത്തവര്‍ക്കും വിമാനത്താവളത്തില്‍വച്ച് യാത്രാനുമതി നല്‍കുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :