ലിവ് ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം, എല്ലാ പൗരന്മാർക്കും ഒരേ വിവാഹ- പിന്തുടർച്ച നിയമങ്ങൾ: ഏക സിവിൽ കോഡുമായി ഉത്തരാഖണ്ഡ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 6 ഫെബ്രുവരി 2024 (15:54 IST)
മതത്തിന്റെ വേര്‍തിരിവില്ലാതെ എല്ലാ പൗരന്മാര്‍ക്കും വിവാഹം, വിവാഹമോചനം,സ്വത്തവകാശം, പിന്തുടര്‍ച്ച തുടങ്ങിയ കാര്യങ്ങളില്‍ ഒരേ നിയമമായിരിക്കുമെന്ന് ഉത്തരാഖണ്ഡ് നിയമസഭയില്‍ അവതരിപ്പിച്ച ഏക സിവില്‍ കോഡില്‍ നിര്‍ദേശം. സംസ്ഥാനത്തെ പട്ടിക വര്‍ഗ വിഭാഗക്കാരെ നിയമത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അംഗീകരിക്കുന്നതോടെ നിയമം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവും ബില്ലിലുണ്ട്. ലിവ് ഇന്‍ ബന്ധം തുടങ്ങി ഒരു മാസത്തിനകം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അത് മൂന്ന് മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ലിവ് ഇന്‍ ബന്ധങ്ങളില്‍ പങ്കാളി ഉപേക്ഷിച്ചുപോയാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടാകും. ഇതിനായി കോടതിയെ സമീപിക്കാം. ഈ ബന്ധത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളെ നിയമാനുസൃതമായി കണക്കാക്കും. ഭരണഘടനയുടെ ഇരുപത്തിയൊന്നാം പട്ടിക പ്രകാരം സംരക്ഷിച്ചിട്ടുള്ളവരെയും പട്ടിക വര്‍ഗ വിഭാഗക്കാരെയും ബില്ലിന്റെ അധികാര പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് കരട് ബില്‍ അവതരിപ്പിച്ചത്. ബില്ലിനോട് എതിര്‍പ്പില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് ബില്‍ അവതരണത്തിനും അതിന് മേലുള്ള ചര്‍ച്ചകള്‍ക്കുമായി അഞ്ച് ദിവസത്തെ നിയമസഭാ സമ്മേളനമാണ് വിളിച്ചു ചേര്‍ത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :